കോഴിക്കോട്: ഭരണഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കാനുള്ള നീക്കം അട്ടിമറിക്കുന്നത് ഉദ്യോഗസ്ഥരെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സമീപനം തുടരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം.
ഭരണഭാഷ മലയാളത്തിലാക്കുക സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇക്കാര്യത്തിനായി പല നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി യോഗത്തിലാണ് ഈ അഭിപ്രായമുണ്ടായത്. സര്‍ക്കാറിന്റെ ആത്മാര്‍ത്ഥത ഉദ്യോഗസ്ഥര്‍ക്കില്ല. തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവര്‍ വകുപ്പ് തലവന്മാരാണ്. അവര്‍ കാണിക്കുന്ന ഉദാസീനത ലക്ഷ്യം തെറ്റിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ധ്വനി.
ഉത്തരവുകള്‍ ഗൗരവമായെടുക്കാത്ത വകുപ്പുകളെ പേരെടുത്ത് പറയുന്നുമുണ്ട്. സെക്രട്ടറിയേറ്റിലെ ഭരണവകുപ്പുകള്‍, സെക്രട്ടറിയേറ്റിതര വകുപ്പുകള്‍, പൊതുമേഖലാ/അര്‍ദ്ധസര്‍ക്കാര്‍/സ്വയംഭരണ/സഹകരണ സ്ഥാപനങ്ങള്‍ എന്നിവയാണ് അവ. ഈ വകുപ്പുകളും സ്ഥാപനങ്ങളുമെല്ലാം ഇനിമേല്‍ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റ് കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്നും യോഗത്തില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്.
ബന്ധപ്പെട്ട വകുപ്പ് തലവന്മാരും സ്ഥാപന മേധാവികളും ഈ ഉത്തരവ് പ്രാവര്‍ത്തികമാക്കാന്‍ അതീവ ശ്രദ്ധപാലിക്കണം. വകുപ്പ്/സ്ഥാപനത്തിന് കീഴില്‍ വരുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. ഇത് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വീഴ്ച വരുത്തുന്നത് അതീവ ഗൗരവത്തോടെ കാണുമെന്നും കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: