ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഗ്യാസ് സബ്സിഡി ഉപേക്ഷിച്ച ഗുണഭോക്താക്കളോട് ഗ്യാസ് ഏജന്‍സികള്‍ ചിറ്റമ്മനയം പുലര്‍ത്തുന്നു. പാവങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ പുതിയ കണക്ഷന് നല്‍കുന്നതിനാണ് സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവരോട് ഗ്യാസ് സബ്സിഡി ഉപേക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്.
ഇതേത്തുടര്‍ന്ന് രാജ്യത്ത് അരക്കോടിയിലേറേപ്പേര് സബ്സിഡി ഉപേക്ഷിച്ചു. എന്നാല്‍ രാജ്യപുരോഗതിയും പാവപ്പെട്ടവരുടെ ഉന്നമനവും പരിസ്ഥിതി സൗഹൃദവും ലക്ഷ്യം വച്ചുള്ള ഈ പദ്ധതിയെ അട്ടിമറിക്കാനാണ് കേരളത്തിലെ ചില ഗ്യാസ് ഏജന്‍സികള്‍ ശ്രമിക്കുന്നത്.
സബ്സിഡി ഉപേക്ഷിച്ചവര്‍ ഗ്യാസ് ബുക്ക് ചെയ്തിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും സിലിണ്ടര്‍ എത്തിക്കുന്നില്ല. സബ്സ്ഡി ഇല്ലാത്ത സിലിണ്ടറുകള്‍ സ്റ്റോക്കില്ല എന്നാണ് ഏജന്‍സികള്‍ പറയുന്നത്. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്യാസ് ഏജന്‍സിയില്‍ നിന്ന് അമ്പതോളം പേര്‍ക്ക് സബ്സിഡി ഇല്ലാത്ത സിലിണ്ടറുകള്‍ ലഭിക്കാനുണ്ട്. ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്ത സബ്സിഡി സിലിണ്ടറുകളുള്ള ഉപഭോക്താക്കള്‍ക്ക് ഇതേ ഏജന്‍സിയില്‍ നിന്ന് സിലിണ്ടര്‍ നല്കി.
ഇതേത്തുടര്‍ന്ന് ഉപഭോക്താക്കള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എറണാകുളം സോണല്‍ ഓഫീസറുമായി ബന്ധപ്പെട്ടു. എല്ലാ ഗ്യാസ് ഏജന്‍സികളിലും സബ്ഡിസിയില്ലാത്ത സിലിണ്ടറിന്റെ സ്റ്റോക്ക് ഉണ്ടെന്നാണ് അറിയിപ്പ് ലഭിച്ചത്. സബ്സിഡി സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതിന് അവസരം നഷ്ടമാകുന്നതിലുള്ള ഏജന്‍സികളുടെ പകയാണ് സബ്സിഡി ഉപേക്ഷിച്ചവരോടുള്ള ദ്രോഹമെന്നാണ് ആക്ഷേപം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം അട്ടിമറിക്കാനുള്ള ശ്രമമാണോയെന്നും സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: