കോഴിക്കോട്: ഉടുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ത്ഥ ഭീകരപ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തികച്ചും ബാലിശമാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി. ആദ്ധ്യാത്മിക സാംസ്കാരിക സാമുദായിക കൂട്ടായ്മയായ സനാതന ധര്മ്മപരിഷത്തിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപലപിക്കേണ്ട പ്രസ്താവനകള്‍ക്കും ഒരു യോഗ്യത ആവശ്യമുണ്ട്. എന്നാല്‍ ജ്ഞാനവൃദ്ധനായ സ്വാമി വിശ്വേശതീര്ത്ഥക്കെതിരായ കോടിയേരിയുടെ പ്രസ്താവനയ്ക്ക് അതിനുള്ള യോഗ്യത പോലുമില്ല. അതിനെ സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ട്. സ്വാമി ഭീകരവാദിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം കേവലം നാക്കിന് പിഴ സംഭവിച്ചതുകൊണ്ട് പറഞ്ഞുപോയതല്ല. പ്രസ്താവന ബോധപൂര്‍വ്വമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞതിലൂടെ വ്യക്തമായിട്ടുണ്ട്. വിനാശകാലേ വിപരീത ബുദ്ധി എന്നേ ഇതേപ്പറ്റി പറയാനുള്ളൂ.
വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയുടെ ഉദ്ഘാടകന്‍ എന്നതില്‍ കവിഞ്ഞ് വിശ്വേശതീര്ത്ഥക്കെതിരെ എന്തെങ്കിലും പ്രകോപനമുണ്ടാവേണ്ട സാഹചര്യമുണ്ടെന്ന് കരുതുന്നില്ലെന്നും സ്വാമി ചിദാനന്ദപുരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: