ഹസിമര (പശ്ചിമ ബംഗാള്‍): അതിര്‍ത്തിയില്‍ ഭാരത സര്‍വ സൈന്യാധിപന്റെ ശക്തിപ്രഖ്യാപനം. സമാധാനത്തിനു പ്രതിജ്ഞാബദ്ധമാണെങ്കിലും ആവശ്യം വന്നാല്‍ സൈന്യം അവസരത്തിനൊത്തുയരുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അയല്‍ രാജ്യത്തുനിന്ന് ഭീകര സംഘടനകള്‍ ഭാരതത്തില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരിക്കുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സര്‍വസൈന്യാധിപന്റെ പ്രസ്താവന. രാജ്യതാല്പര്യം സംരക്ഷിക്കാനുള്ള അതിബലിഷ്ഠമായ ശക്തിയാണ് വ്യോമസേനയെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചു.
ഇന്നലെ, പശ്ചിമ ബംഗാളിലെ ഭാരത-ഭൂട്ടാന് അതിര്‍ത്തിയിലുള്ള ഹസിമര വ്യോമതാവളത്തില്‍ വ്യോമസേനാ വിഭാഗങ്ങളെ ആദരിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പാക്ചാര സംഘടനയായ ഐഎസ്ഐ ഭാരതത്തില്‍ വ്യാപകവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ക്ക് ഭീകരസംഘടനകളെ ആഹ്വാനം ചെയ്തുവെന്ന രഹസ്യാന്വേഷണ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
”ഭാരതത്തിന്റെ അന്താരാഷ്ട്ര മര്യാദയുടെ മേന്മ ശക്തിപ്പെടുന്നത് രാജ്യത്തിന്റെ സായുധ സേനാ ശേഷികൊണ്ടാണ്. കര്‍ക്കശമായും സമാധാനത്തിനു വേണ്ടിയും നിലകൊള്ളുന്നെങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സാധ്യമായ എല്ലാം നാം വിനിയോഗിക്കും. സൈനിക വേഷമണിഞ്ഞ വിക്രമശാലികളായ സ്ത്രീപുരുഷന്മാര് അവസരത്തിനൊത്തുയരുമെന്ന് എനിക്ക് സമ്പൂര്‍ണ്ണ വിശ്വാസമുണ്ട്,” സായുധ സേനയുടെ പരമാധികാരിയായ രാഷ്ട്രപതി പറഞ്ഞു.
വ്യോമസേന ഭാരത സൈനിക സംവിധാനത്തിന്റെ മുന്നിരയാണെന്നു വിശേഷിപ്പിച്ച രാഷ്ട്രപതി, നമ്മുടെ താല്പര്യം സംരക്ഷിക്കാനുള്ള അതിബലിഷ്ഠമായ ശക്തിയാണ് വ്യോമസേനയെന്ന് ഉദാഹരിച്ചു വിശദീകരിച്ചു.
അമ്പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന, വ്യോമസേനയുടെ 18, 22 സ്ക്വാഡ്രണുകള്‍ക്ക് രാഷ്ട്രപതിയുടെ ബഹുമതി പ്രണബ് സമ്മാനിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ വഹിക്കുന്ന പങ്കില്‍ വ്യോമസേനയെ രാഷ്ട്രപതി അഭിനന്ദിച്ചു. 2013ല്‍ ഉത്തരാഖണ്ഡിലും ഈ വര്‍ഷം ഏപ്രിലില്‍ നേപ്പാളിലുമുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രണബ് എടുത്തു പറഞ്ഞു.
മിഗ് 27 വിമാനങ്ങളടക്കമുള്ള 18, 22 സ്ക്വാഡ്രണുകള്‍ കിഴക്കന്‍ ഭാരതത്തിന്റെ ആകാശത്തെ കാവല്‍ക്കാരാണ്. കൊല്‍ക്കത്തയില്‍ നിന്ന് 680 കിലോമീറ്ററും, ഭാരത-ഭൂട്ടാന് അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്ററും അകലെയാണ് ഹസിമര വ്യോമത്താവളം. പറക്കും വെടിയുണ്ടകള്‍ എന്നറിയപ്പെടുന്ന പതിനെട്ടാം സ്ക്വാഡ്രണ്‍ 1965ല്‍ അംബാലയിലാണ് ആരംഭിച്ചത്. 1966ല്‍ ബറേലിയില്‍ ഇരുപത്തിരണ്ടാം സ്ക്വാഡ്രണും. ഹസിമരയാണ് ഇവരുടെ ഇപ്പോഴത്തെ വ്യോമ സേനാ കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: