തിരുവനന്തപുരം: ബജറ്റ് അവതരണം നടക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയില്‍ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഒരുമാസം മുമ്പ് സമര്‍പ്പിച്ച എഫ്ഐആറിലാണ് ആറ് എംഎല്‍എമാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് അറിയിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 13ന് ബജറ്റ് അവതരണത്തിനിടെ നടന്ന അക്രമത്തില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്ത കേസില്‍ പ്രതിപക്ഷ എംഎല്‍എമാരായ ഇ.പി. ജയരാജന്, വി. ശിവന്‍കുട്ടി, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്, കെ. അജിത്ത്, കെ.ടി. ജലീല്‍ എന്നിവര്‍ക്കെതിരായുള്ള പ്രഥമ വിവര റിപ്പോര്‍ട്ടാണ് തിരുവനന്തപുരം അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചത്.
സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണമാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ഇവര്‍ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് പറയുന്നു. സ്പീക്കറുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിച്ച കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന അഭിപ്രായത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ പോലീസ് പരിശോധിച്ചു. സ്പീക്കറുടെയും എംഎല്‍എമാരുടെയും മൊഴിയും രേഖപ്പെടുത്തി. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേസിലെ അന്തിമറിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഉടന്‍ സമര്‍പ്പിക്കും.
എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്നു നിയമ സെക്രട്ടറിയും അറിയിച്ചിരുന്നു. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു കെണ്ടത്തല്‍. എന്നാല്‍ പൊതുമരാമത്ത് വിഭാഗം നടത്തിയ പരിശോധനയിലാണ് രണ്ടു ലക്ഷം രൂപയുടെ നഷ്ടമെന്ന് കണക്കാക്കിയത്.
പോലീസ് നടപടി നിയമസഭയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു പ്രതിപക്ഷം ആരോപിച്ചു. കേസ് അന്വേഷണം വൈകുന്നുവെന്ന് ആരോപിച്ച് പ്രസാദ്, പി.ഡി. ജോസഫ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആറ് മാസത്തിനകം കേസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്കി. ഇതിന്റെ ഭാഗമായാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചത്.
ജമീല പ്രകാശം ഉള്‍പ്പടെയുള്ള പ്രതിപക്ഷ വനിതാ എംഎല്‍എല്‍മാര്‍, കെ. ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്, എം.എ. വഹിദ് എന്നിവര്‍ക്കെതിരെ നല്കിയ പരാതിയുടെ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കോടതി നേരിട്ടാണ് ഈ കേസ് അന്വേഷിക്കുന്നത്. നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ നല്കിയ വിവരം പുറത്തുവന്നത്.
ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ എക്സൈസ് മന്ത്രി കെ. ബാബുവിന്റെ രാജിയാവശ്യത്തില്‍ സമ്മേളനം അലങ്കോലമാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ സഭയെ പ്രക്ഷുബ്ധമാക്കും. മന്ത്രി ബാബുവിന്റെ രാജിക്കായി സമരം ശക്തമാക്കാന്‍ ഒരുങ്ങുന്ന പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കാനുള്ള ഭരണപക്ഷത്തിന്റെ ആയുധമാണ് എഫ്ഐആര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: