കരുനാഗപ്പള്ളി: ഇതരസംസ്ഥാനത്തു നിന്നും കേരളത്തില്‍ കള്ളനോട്ടു വിതരണത്തിനായി എത്തിയ സംഘത്തിലെ മൂന്നുപേര്‍ കരുനാഗപ്പള്ളിയില്‍ പോലീസിന്റെ പിടിയിലായി.
വെസ്റ്റ് ബംഗാള്‍ മള്‍ഡ ജില്ലയില്‍ രത്താ നോര്‍ത്ത് മഹാരാജാപൂറില്‍ അനാറുള്‍ ഹക്കിന്റെ മക്കളായ റാഫി കൂള്‍(19), സാദി കൂള്‍(25), ഷാജഹാന്റെ മകന് സാദിക് കൂള്‍ ഇസ്ലാം(32) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം കരുനാഗപ്പള്ളി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് സമീപം ലോട്ടറി വാങ്ങാനായി റാഫി കൂള്‍ 1000 രൂപയുടെ നോട്ട് ലോട്ടറി വില്പനക്കാരനു കൈമാറി.
കള്ളനോട്ടാണെന്നു സംശയം തോന്നിയ ലോട്ടറിക്കാരന് ചില്ലറ മാറാനെന്ന വ്യാജേന സമീപത്തെ എസ്ബിടി ശാഖയില്‍ എത്തുകയും നോട്ട് പരിശോധിപ്പിക്കുകയും ചെയ്തപ്പോഴാണു വ്യാജനാണെന്നു തെളിഞ്ഞത്.
വിവരമറിയിച്ചതിനെ തുടര്‍ന്നു കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്നും ആയിരം രൂപയുടെ 12 വ്യാജ നോട്ടുകളും വ്യാജനോട്ട് മാറിയെടുത്ത 40000 രൂപയും കണ്ടെടുത്തു. വിശദമായ ചോദ്യംചെയ്യലില്‍ മറ്റു രണ്ടുപേരും ഇയാള്‍ക്കൊപ്പം ഉണ്ടെന്നു മനസിലായി. തുടര്‍ന്നു നഗരത്തില്‍ നടത്തിയ തെരച്ചിലില്‍ പെട്രോള്‍ പമ്പിന് സമീപത്തുനിന്നും സാദിക്ക് കൂളിനെയും പടനായര്‍കുളങ്ങര ക്ഷേത്രത്തിനു സമീപത്തുനിന്നും സാദിക്ക് കൂള്‍ ഇസ്ലാമിനേയും കണ്ടെത്തി. ഇവരുടെ പക്കല്‍ നിന്നും 61 ആയിരത്തിന്റെ വ്യാജനോട്ടും മാറിയെടുത്ത 71,500 രൂപയും കണ്ടെടുത്തു.
ഇതരസംസ്ഥാന ബന്ധമുള്ള പ്രതികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. കരുനാഗപ്പള്ളി എസിപി കെ.ആര്.ശിവസുതന്‍പിള്ളയുടെ നേതൃത്വത്തില്‍ സിഐ കെ.എ.വിദ്യാധരന്, എസ്ഐ വൈ.മുഹമ്മദ് ഷാഫി, എഎസ്ഐമാരായ രാധാകൃഷ്ണപിള്ള, ജയകുമാര്‍, എം.എസ്.നാഥ് എന്നിവരാണു പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: