ന്യൂദല്‍ഹി: ചെറിയ പരീക്ഷണങ്ങളുടെ ഫലം വലിയ നേട്ടങ്ങള്ക്കിടയാക്കുമെന്നും രാജ്യത്തെ കര്‍ഷകര്‍ ശാസ്ത്രജ്ഞരെക്കാള്‍ ഒട്ടും പിന്നിലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെ രാഷ്ട്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാലാമത്തെ റേഡിയോ പരിപാടിയായിരുന്നു ഇന്നലെ നടന്നത്.
ജലന്തറിലുള്ള ലഖ്വിന്ദര് സിംഗ് എന്ന കര്ഷകന് തന്നെ ഫോണില്‍ വിളിച്ച് ഒരു ചോദ്യമുന്നയിച്ച കാര്യം പ്രധാനമന്ത്രി പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. കൊയ്ത്തു കഴിഞ്ഞ പാടത്തെ കുറ്റികള്‍ കത്തിയ്ക്കുന്നത് എങ്ങനെ നിയന്ത്രിക്കാനാവുമെന്നായിരുന്നു ചോദ്യം.
ലഖ്വിന്ദര് സിങ് ജൈവകൃഷി ചെയ്യുന്നയാളാണെന്നതിലും കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നയാളാണെന്നതിലും തനിയ്ക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മന് കി ബാത്തില്‍ പറഞ്ഞു. കൊയ്ത്തുകഴിഞ്ഞ പാടത്ത് കുറ്റികള്ക്ക് തീയിടുന്നത് കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി വര്‍ധിപ്പിക്കും. കര്‍ഷകര്‍ക്ക് പരിശീലനം നല്കി കുറ്റികള്‍ കത്തിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ആദ്യം വേണ്ടത്. വിളവിന്റെ അവശിഷ്ടങ്ങള്‍ ജൈവവളമാക്കി ഉപയോഗിക്കാനാവും, മോദി പറഞ്ഞു.
അവയവദാനത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി അത് വിലയേറിയ ജീവിതങ്ങളെ രക്ഷിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഭിന്നശേഷിയുള്ളയാളുകള് ജനങ്ങള്‍ക്കെല്ലാം പ്രചോദനമാണ്. ഇവരുടെ നിശ്ചയദാര്‍ഢ്യവും ധീരതയും അസാധാരണമാണ്. ഡിസംബര്‍ മൂന്ന് അംഗപരിമിതരുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കും, അദ്ദേഹം പ്രഖ്യാപിച്ചു.
സര്‍ദാര്‍ പട്ടേല്‍ ജന്മദിനത്തില് തുടക്കമിട്ട ‘ഏക ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നത് ഒരു പദ്ധതിയാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
തമിഴ്നാട്ടിലെ പ്രളയക്കെടുതിയില്‍ 170 പേര് മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ”ഉത്സവക്കാലത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് വേദനാജനകമാണ്. പക്ഷെ തമിഴ്നാടിന്റെ കരുത്തില്‍ എനിക്ക് വിശ്വാസമുണ്ട്” അദ്ദേഹം പറഞ്ഞു.
ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ആലോചിക്കണം. കാലാവസ്ഥാ വ്യതിയാന പ്രശ്നത്തിലേക്കും മോദി രാഷ്ട്രത്തിന്റെ ശ്രദ്ധ ക്ഷണിച്ചു.
താരമായി നൂര്‍ ജഹാന്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത്തില്‍ സ്ഥാനംപിടിച്ച ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിനി നൂര്ജഹാന് ഒറ്റദിവസംകൊണ്ട് താരമായി. തന്റെ നാട്ടില്‍ സൗരോര്‍ജം ഉപയോഗിച്ച് പാവങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന നൂര്‍ ജഹാന് വലിയ കാര്യമാണ് ചെയ്തതെന്ന് മോദി പറഞ്ഞു. ”പേര് അന്വര്‍ത്ഥമാക്കി നൂര്‍ ജഹാന് ലോകത്തിന് മുഴുവന്‍ വെളിച്ചം പകര്‍ന്നിരിക്കുകയാണ്.
സൗരോര്‍ജം ഉപയോഗിച്ച് പാവങ്ങള്‍ക്ക് വൈദ്യുതി എത്തിച്ച അവള് മറ്റുള്ളവര്‍ക്ക് അചിന്ത്യമായ കാര്യമാണ് ചെയ്തിരിക്കുന്നത്.” സ്ത്രീകളുടെ ഒരു സമിതി രൂപീകരിച്ച് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുകയായിരുന്നു നൂര്‍. മന് കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കുക വഴി നൂര്‍ ജഹാനെത്തേടി നിരവധി മാധ്യമങ്ങള്‍ കാണ്‍പൂരിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: