ഇതാ സൗഭാഗ്യസുഗന്ധം അലയടിക്കുന്ന ഒരു വ്രതകാലം കൂടി. നമ്മുടെ ഐശ്വര്യത്തിനും ശ്രേയസ്സിനുമായി ഒരു മണ്ഡലകാലം കൂടി പുലര്‍ന്നുകഴിഞ്ഞു. ഈ കാലത്ത് തീര്‍ത്ഥാടനം ചെയ്യുന്നവര്‍ക്ക് ശരണമന്ത്രങ്ങള്‍ പൂമധു പകരുന്നു. വെളിച്ചവും ശുദ്ധിയും ശക്തിയും നല്കുന്നു. ലക്ഷക്കണക്കിന് ഭക്തര്‍ ശ്രീധര്‍മ ശാസ്താവിനെ ദര്‍ശിച്ച് ആനന്ദാശ്രുക്കള്‍ പൊഴിക്കുന്നു. എല്ലാം സ്വാമി മയം. എല്ലാവരും ഏകോദരസഹോദരങ്ങള്‍. മലയും കാടും മേടും നദിയും ഇതാ പുണ്യവര്‍ഷം ചൊരിയുന്നു.
വ്രതങ്ങളെല്ലാം സത്യസ്വരൂപത്തെ അറിയാനുള്ള നിത്യ തപസ്സാണ്. സദാ ഭഗവദ് കഥാകഥനവും സദ്ഭാവങ്ങളും കുടികൊള്ളുന്ന ഭക്തഹൃദയവും ഭക്തഭവനവും തീര്‍ത്ഥ ഭൂമിയാണ്. പാപങ്ങളെല്ലാം അകന്ന് മംഗളമുണ്ടാകുന്നു.
ആദ്ധ്യാത്മിക വെളിച്ചം
ലൗകിക ജീവിതം നയിക്കുന്ന പ്രാരാബ്ധജീവികളായ മനുഷ്യന് ആദ്ധ്യാത്മികമായി ഉയരുവാന് വേണ്ട ഒരു പുണ്യപാതയാണ് തീര്‍ത്ഥാടനം ചെയ്യുകയെന്നത്. ആത്മീയശോഭ കൈവരിച്ച ഒരാള്‍ക്ക് ലൗകികമായ അന്തരീക്ഷം അസഹ്യമാകും. സ്വയം ശുദ്ധീകരിക്കുവാനുള്ള തയ്യാറെടുപ്പുകളാണ് ഓരോ വ്രതവും നമുക്ക് പ്രദാനം ചെയ്യുന്നത്. സ്വന്തം വാക്കും വിചാരവും പ്രവൃത്തിയും ശുദ്ധമാക്കുവാന്‍ ശരീരമനസ്സുകളെ തപോഭൂമിയാക്കണം. വിവേകം ഉണരണം ഉയരണം. വിവേകത്തിലൂടെ സദ്ഭാവനകളും സദ് ചിന്തകളും വളര്‍ത്താന്‍ കഴിയും. അങ്ങനെ തളര്‍ന്നതും തകര്‍ന്നതുമായ മനസ്സിനെ ശ്രേയസ്കരമാക്കാം.
വ്രതമെന്ന വാക്കിന്റെ അര്ത്ഥമഹിമ
സത്കര്മാനുഷ്ഠാനത്തിലൂടെ ദുഃഖനിവൃത്തിയുണ്ടാക്കുവാന് വ്രതങ്ങള്‍ സഹായിക്കുന്നു. ഇതിനെ വരാഹപുരാണം ഈ വിധം വിവരിക്കുന്നു.
”അഹിംസാ സത്യമസ്തേയം
ബ്രഹ്മചര്യമകന്മഷം
ഏതാനി മാനസാന്യാഹുര് പ്രദാനി
വ്രതാചാരിണാം”
വ്രതധര്മത്തിന്റെ സുപ്രധാന വിധികളാണ് ഇവിടെ നല്‍കുന്നത്. അഹിംസ-ഒന്നിനെയും കൊല്ലാതിരിക്കുക, മനസ്സ്, വാക്ക്, കര്‍മം എന്നിവകൊണ്ട് ആരെയും ഹിംസിക്കരുത്.
”മനഃകൃതം കൃതം കര്‍മ
നഃ ശരീര കൃതം കൃതം” എന്നാണ് ജ്ഞാനവാസിഷ്ഠം അരുളുന്നത്. ഇതുകൂടാതെ സത്യസന്ധത, അസ്തേയം (മോഷ്ടിക്കാതിരിക്കല്‍), ബ്രഹ്മചര്യം (ബ്രഹ്മ ചരതി ഇതി ബ്രഹ്മചര്യം) ഈശ്വരനിലേക്ക് ചരിക്കുക എന്നതാണ് ബ്രഹ്മചര്യം. സരളത (ലാളിത്യം) എന്നിവ മാനസികമായ വ്രതമാണ്. ഒരു നേരം മാത്രം നിവേദ്യം കഴിച്ചൊ ഒട്ടും കഴിക്കാതെയോ രാത്രിയില്‍ ഉറക്കമൊഴിച്ചൊ അനുഷ്ഠിക്കുന്നത് കായികമായ വ്രതമാണ്. മൗനം, പെരുമാറ്റത്തിലുള്ള ഉത്കൃഷ്ടമായ മാതൃക, ഭൂതദയ, എളിമ, സഹിഷ്ണുത, മൃദുഭാഷണം എന്നിവ വാചികമായ വ്രത രീതിയാണ്. ഇവ ഒരു അയ്യപ്പ ഭക്തനില്‍ പ്രശോഭിപ്പിക്കണം.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: