പ്രൊഫ.സുന്ദരരാമയ്യര്‍ സ്വാമിജിയെ ഇളയരാജാവിനെ പരിചയപ്പെടുത്തുവാന്‍ കൊണ്ടുപോയി. അദ്ദേഹവുമായുള്ള സംഭാഷണവേളയില്‍, ”തെക്കോട്ടു വരുന്തോറും രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും സ്വഭാവത്തിലും കാര്യശേഷിയിലും അനുക്രമമായ അപക്ഷയം താന്‍ കണ്ടു.” എന്ന് സ്വാമിജി അഭിപ്രായപ്പെടുകയുണ്ടായി. രണ്ടുദിവസം കഴിഞ്ഞ്വിവേകാനന്ദന് തിരുവിതാംകൂര്‍ മഹാരാജാവായ ശ്രീമൂലം തിരുനാളിനെ കൃഷ്ണവിലാസം കൊട്ടാരത്തില്‍വെച്ച് കണ്ടു. തിരുവിതാംകൂറില്‍ എവിടെ സഞ്ചരിക്കുമ്പോഴും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാമെന്ന് മഹാരാജാവ് പറഞ്ഞു. സന്യാസിയായതിനാല്‍ തനിക്ക് സൗകര്യങ്ങളൊന്നും ഉണ്ടാക്കേണ്ടതില്ലെന്ന മറുപടിയാണ് സ്വാമിജി നല്‍കിയത്.
ചുരുങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ ആ സമാഗമം സമാപിച്ചു. നേരിയ ഇച്ഛാഭംഗത്തോടെയാണ് അദ്ദേഹം കൊട്ടാരത്തില്‍ നിന്നു തിരിച്ചുപോയത്.
സ്വാമിജിയുടെ ഒരു ചിത്രം അന്ന് അശ്വതി തിരുനാള്‍ ഇളയരാജാവ് എടുത്തിരുന്നു. അതേ ചിത്രമാണ് ബേലൂര്‍ മഠത്തില്‍ സ്വാമികള്‍ ഉപയോഗിച്ചിരുന്ന മുറിയുടെ വാതിലിനു മുകളില്‍ ഇപ്പോള്‍ വെച്ചിരിക്കുന്ന പടം. മദിരാശിയില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായിരുന്ന മന്മഥനാഥ ഭട്ടാചാര്യ എന്നൊരു ബംഗാളി, ആ സമയത്ത് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.
കൊല്‍ക്കത്ത സംസ്കൃത കോളേജിന്റെ പ്രിന്‍സിപ്പലായിരുന്ന പണ്ഡിറ്റ് മഹാമഹോപാധ്യായ മഹേശ്ചന്ദ്രന്യാരത്നത്തിന്റെ മകനായിരുന്ന ഇദ്ദേഹം സ്വാമിജിയുടെ സതീര്‍ത്ഥ്യനും കൂടിയായിരുന്നു. ഭട്ടാചാര്യയെ കണ്ടതുമുതല്‍ കാലത്തെ സമയമെല്ലാം സ്വാമിജി അദ്ദേഹത്തിന്റെ കൂടെയാണ് കഴിക്കാറ്; ഊണും അവിടെത്തന്നെ. സ്വാമി സര്‍വസമയവും ഭട്ടാചാര്യന്റെ കൂടെയാണല്ലൊ എന്ന് പ്രൊഫ.സുന്ദരരാമയ്യര്‍ പരാതി പറഞ്ഞപ്പോള്‍, ‘ഞങ്ങള്‍ ബംഗാളികള്‍ സ്വജനസ്നേഹം കുടിയ വര്ഗമാണെന്നായിരുന്നു സ്വാമിജിയുടെ ഉത്തരം.”
സുന്ദരരാമയ്യരുടെ കൂടെ ഒമ്പതുദിവസം തിരുവനന്തപുരത്ത് താമസിച്ചു. 1892 ഡിസംബര്‍ 22 ന് അവിടം വിട്ടു. മന്മഥ ഭട്ടാചാര്യയും കുടുംബവും കൂടെ ഉണ്ടായിരുന്നു. നാഗര്‍കോവിലിലെത്തിയപ്പോള്‍ ഒരു രത്നസ്വാമി അയ്യരായിരുന്നു സ്വാമിജിയുടെ അവിടുത്തെ ആതിഥേയന്. നാഗര്‍കോവിലില്‍നിന്നും ഏകനായി കാല്‍നടയായാണ് സ്വാമിജി കന്യാകുമാരിയിലെത്തിയത്.
ഭാരതത്തിന്റെ തെക്കേയറ്റമായ, ത്രിവേണി സംഗമസ്ഥാനമായ കന്യാകുമാരിയിലെത്തി ആദ്യം ദേവിയെ സാഷ്ടാംഗം നമസ്കരിച്ചു. തുടര്‍ന്ന് കരയില്‍നിന്നും രണ്ടര ഫര്‍ലോങ് അകലെയുള്ള ശ്രീപാദശിലയില് പോയി ധ്യാനനിരതനാകുവാന്‍ സ്വാമിജി തയ്യാറായി. അവിടേക്ക് കൊണ്ടുപോകുന്ന കട്ടമരക്കാര്ക്ക് കൊടുക്കുവാനുള്ള പണം കൈയില്‍ ഇല്ലാതിരുന്നതുകൊണ്ട് സ്വാമിജി കടലിലേക്ക് ചാടി, കുതിച്ചു നീന്തി, ശ്രീപാദപാറയിലെത്തി ധ്യാനനിരതനാവുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: