വാല്മീകി രാമായണത്തില്‍ ഖരദൂഷണന്മാരെയും ത്രിശിരസ്സിനെയും ശ്രീരാമന് വധിച്ചതും, ശൂര്‍പ്പണഖയെ അംഗഭംഗപ്പെടുത്തിയതും രാവണനെ അറിയിക്കുന്നത് രാവണന്റെ ചാരനായ അകമ്പനന് എന്ന രാക്ഷസനാണ്. തീര്‍ച്ചയായും രാമന് സാധാരണ മനുഷ്യനല്ലെന്നും ദേവന്മാരുടെ പ്രാര്‍ത്ഥനപ്രകാരം ഭൂമിയിലവതരിച്ച വിഷ്ണുതന്നെയാണെന്നും രാക്ഷസകുലം ഒന്നിച്ചെതിര്‍ത്താലും ആ രാമനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അകമ്പനന് രാവണനോടു പറയുന്നു. സുന്ദരിയായ സീതയെ സൂത്രത്തില്‍ അപഹരിച്ചാല്‍ രാമനെ പരാജയപ്പെടുത്താമെന്നാണ് അയാളുടെ അഭിപ്രായം. എന്തുസൂത്രം പ്രയോഗിച്ചാല്‍ സീതയെ അപഹരിക്കാമെന്ന് രാവണന് ഗാഢമായി ചിന്തിച്ചു. ഉടനെതന്നെ പുഷ്പകവിമാനത്തില്‍ കയറി മാരീചന്റെ ഗൃഹത്തിലെത്തി. എഴുത്തച്ഛന് പറയുന്നത് രാത്രി മുഴുവന്‍ രാവണന്റെ ചിന്ത ഇതായിരുന്നു എന്നാണ്. മൂന്നേമുക്കാല്‍ നാഴികകൊണ്ട് ശക്തനായ ഖരനേയും പതിന്നാലായിരം സൈന്യത്തെയും ഏകനായി യുദ്ധംചെയ്തു നശിപ്പിച്ച രാമന് മനുഷ്യനല്ലെന്നു തീര്‍ച്ചയാണ്.
ഭക്തവത്സലനായ ഭഗവാന് പത്മേക്ഷണന്‍
മുക്തിദാനൈകമൂര്‍ത്തി മുകുന്ദന് ഭക്തപ്രിയന്
ധാതാവുമുന്നം പ്രാര്ത്ഥിച്ചോരുകാരണമിന്നു
ഭൂതലേ രഘുകുലമര്ത്ത്യനായ് പിറന്നിപ്പോള്‍
എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ
ചെന്നു വൈകുണ്ഠരാജ്യം പരിപാലിക്കാമല്ലോ
അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യമെന്നാ-
ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാല്‍,
കല്യാണപ്രദനായ രാമനോടേല്ക്കുന്നതി-
നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും.
ഇങ്ങനെ ചിന്തിച്ചുറച്ച് രാവണന് തത്ത്വജ്ഞാനത്തോടെ അത്യാനന്ദം അനുഭവിച്ചു. സാക്ഷാല്‍ ശ്രീനാരായണന് രാമനെന്നറിഞ്ഞപ്പോള് പഴയ കഥ ഓര്‍ത്തു. (ജയവിജയന്മാരുടെ ശാപവൃത്താന്തം) വിദേ്വഷബുദ്ധിയോടെ രാമനെ പ്രാപിക്കാമെന്നും നിശ്ചയിച്ചു. പിറ്റേദിവസം രാവിലെതന്നെ തേരിലേറി മാരീചന്റെ ആശ്രമത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: