കൊച്ചി: ആരാധകരുടെ പ്രാര്‍ഥനയും കണക്കിലെ കളികളും തുണച്ചില്ല. നിലവിലെ റണ്ണേഴ്സപ്പായ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ ഐഎസ്എല്‍ രണ്ടാം സീസണില്‍ പുറത്ത്. ഇന്നലെ ആരാധകര്‍ വരെ കൈയൊഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് അതിദയനീയമായ പരാജയം ഏറ്റുവാങ്ങിയാണ് അവസാന നാലില്‍ ഇടംപിടിക്കാതെ പുറത്തായത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ നിലംപരിശാക്കി സീക്കോയുടെ ശിക്ഷണത്തിലിറങ്ങിയ എഫ്സി ഗോവ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.
ബ്രസീലിയന്‍ സ്ട്രൈക്കര്‍ റെയ്നാള്ഡോയൂടെ ഹാട്രിക്കാണ് ഗോവക്ക് മിന്നും വിജയം സമ്മാനിച്ചത്. 29, 50, 61 മിനിറ്റികളിലായിരുന്നു റെയ്നാള്‍ഡോയുടെ ഹാട്രിക്ക്. രണ്ടാം മിനിറ്റില്‍ തന്നെ ഗോവയെ അമ്പരപ്പിച്ച് പുള്‍ഗയിലൂടെ ലീഡ് നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് തകര്‍ന്നടിഞ്ഞത്. റെയ്നാള്‍ഡോക്ക് പുറമെ 12-ാം മിനിറ്റില്‍ ജോഫ്രെ, 64-ാം മിനിറ്റില്‍ മന്ദര്‍ ദേശായി എന്നിവരാണ് ഗോവയുടെ മറ്റ് സ്കോറര്‍മാര്‍. ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും കനത്ത തോല്‍വിയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ 32,000 ത്തിലേറെ വരുന്ന ആരാധകര്‍ക്ക് മുന്നില്‍ വഴങ്ങിയത്.
വിജയത്തോടെ 13 കളികളില്‍ നിന്ന് 22 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന എഫ്സി ഗോവ സെമി പ്രവേശനവും ഉറപ്പാക്കി.
മുംബൈക്കെതിരെ സമനില പാലിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളത്തിലെത്തിയത്. മെഹ്താബ് ഹുസൈന്, കോയിമ്പ്ര, ഗോള്‍കീപ്പര്‍ സന്ദീപ് നന്ദി എന്നിവര്‍ക്ക് പകരം പീറ്റര്‍ കാര്‍വാലോ, മുഹമ്മദ് റാഫി, ഗോള്‍കീപ്പര്‍ സ്റ്റീവന്‍ ബൈവാട്ടര്‍ എന്നിവര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. ഗോവയും മൂന്ന് മാറ്റങ്ങളുമായാണ് ആദ്യ ഇലവനെ കളത്തിലെത്തിച്ചത്. ദേബബ്രത ംറായ്, പ്രണോയ് ഹാള്‍ഡര്‍, ജോഫ്രെ മാത്തേയു എന്നിവര്‍ ഇറങ്ങി.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി 4-3-3 ഫോര്‍മേഷനിലാണ് കോച്ച് ടെറി ഫെലാന് ബ്ലാസ്റ്റേഴ്സിനെ വിന്യസിച്ചത്.
അന്റോണിയോ ജര്‍മ്മന്‍, ക്രിസ് ഡഗ്നല്‍, മുഹമ്മദ് റാഫി എന്നിവരെ സ്ട്രൈക്കര്മാരാക്കിയപ്പോള് മധ്യനിരയില്‍ കളിമെനയാന്‍ ജോസു, പീറ്റര്‍ കാര്‍വാലോ, വിക്ടര്‍ ഹെരേരോ എന്നിവര്‍ ഇറങ്ങി.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോവന്‍ വല കുലുക്കി. ദീപക് മൊണ്ടലും ഡഗ്നലും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് പുള്‍ഗക്ക്. പിന്നീട് വിക്ടര്‍ ഹെരേരോ തള്ളിക്കൊടുത്ത പന്തുമായി മുന്നോട്ടുകുതിച്ച അന്റോണിയോ ജര്‍മ്മന്‍ ഗോവന്‍ പ്രതിരോധനിരതാരത്തെ വെട്ടിയൊഴിഞ്ഞശേഷം മുന്നോട്ടുകയറി സീറോ ആംഗിളില്‍ നിന്ന് നല്കിയ ബാക്ക് പാസ് പുള്‍ഗയുടെ കാലുകളിലേക്ക്. പന്ത് കിട്ടിയ പുള്‍ഗ വെച്ചുതാമസിപ്പിക്കാതെ നിറയൊഴിച്ചപ്പോള്‍ ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കാട്ടിമണിക്ക് ഒന്ന് ശ്രമിക്കാന്‍ പോലും കഴിഞ്ഞില്ല.
ഒരു ഗോളിന് പിന്നിലായതോടെ ഗോവ ആക്രമണം ശക്തമാക്കി. 12-ാം മിനിറ്റില്‍ എഫ്സി ഗോവ സമനില പാലിച്ചു. റെയ്നാള്‍ഡോ നല്കിയ പാസില്‍ നിന്ന് ജോഫ്രെയാണ് സ്റ്റീവന്‍ ബൈവാട്ടറെ നിഷ്പ്രഭമാക്കി വലയിലെത്തിച്ചത്. 15-ാം മിനിറ്റില്‍ മുഹമ്മദ് റാഫിയുടെ മുന്നേറ്റം അര്‍നോലിനും ലൂസിയോയും ചേര്‍ന്ന് രക്ഷപ്പെടുത്തി. റാഫിയെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പെനാല്‍റ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി ചെവിക്കൊണ്ടില്ല.
29-ാം മിനിറ്റില്‍ ഗോവ ലീഡ് നേടി. മൗറയുടെ പാസ് മന്ദര്‍ ദേശായിലേക്ക്. പന്ത് കിട്ടിയ ദേശായി വീണ്ടും പന്ത് മൗറക്ക് ബാക്ക് പാസ്. പന്ത് സ്വീകരിച്ച മൗറയുടെ പാസ് റെയ്നാള്‍ഡോയുടെ കാലുകളിലേക്ക്. പന്ത് കിട്ടിയ റെയ്നാള്‍ഡോയെ തടയാന്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരക്കാര്‍ ആരുമുണ്ടായിരുന്നില്ല. കിട്ടിയ അവസരം മുതലെടുത്ത് റെയ്നാള്‍ഡോ പായിച്ച വലംകാലന്‍ ഷോട്ട് ബൈവാട്ടര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് ബ്ലാസ്റ്റേഴ്സ് വലയില്‍. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ജോസു കുരായിസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത്. റെയ്നാള്‍ഡോയെ ഇടിച്ചിട്ടതിനാണ് ജോസുവിന് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സ് പത്തുപേരായി ചുരുങ്ങി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാര്‍വാലോക്ക് പകരം സി.കെ. വിനീതിനെയും മുഹമ്മദ് റാഫിക്ക് പകരം മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. എന്നാല്‍ 50-ാം മിനിറ്റില്‍ ഗോവ ലീഡ് ഉയര്‍ത്തി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി ഇടതുവിംഗിലൂടെ കുതിച്ച് ബോക്സില്‍ കയറിയശേഷം മന്ദര്‍ ദേശായി നല്കിയ അളന്നുമുറിച്ച ക്രോസ് റെയ്നാള്‍ഡോ അനായാസം വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന്റെ പിഴവാണ് ഗോളിന് വഴിവെച്ചത്.
61-ാം മിനിറ്റില്‍ വീണ്ടുംഗോവയ്ക്ക് ഗോള്‍. പന്തുമായി മുന്നേറിയ ജോഫ്രെ സബീത്തിന് പാസ് നല്കി. പന്ത് കിട്ടിയ സബീത്ത് കാത്തുനില്‍ക്കാതെ റെയ്നാള്‍ഡോക്ക്. പന്ത് കിട്ടിയ റെയ്നാള്‍ഡോ അനായാസം സ്റ്റീവന്‍ ബൈവാട്ടറെ കീഴ്പ്പെടുത്തി വലയിലെത്തിച്ചു. ഒപ്പം ഹാട്രിക്കും തികച്ചു. ടൂര്‍ണമെന്റിലെ ആറാം ഹാട്രിക്കായിരുന്നു ഇത്.
മൂന്ന് മിനിറ്റിനുശേഷം ഗോവയുടെ അഞ്ചാം ഗോള്‍. ഇത്തവണ ലക്ഷ്യം കണ്ടത് കളംനിറഞ്ഞു കളിച്ച മന്ദര്‍റാവു ദേശായി. ലിയനാര്‍ഡോ മൗറ നല്കിയ പാസ് സ്വീകരിച്ചശേഷം മന്ദര്‍റാവു ദേശായി പായിച്ച ഇടംകാലന്‍ ഷോട്ടാണ് സ്റ്റീവന്‍ ബൈവാട്ടറെ മറികടന്ന് ബ്ലാസ്റ്റേഴ്സ് വലയില്‍ തറച്ചുകയറിയത്.
പിന്നീട് 79-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് ഒരു അവസരം ലഭിച്ചത്. വിനീതും ഡഗ്നലും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് പുള്‍ഗക്ക്. എന്നാല്‍ പുള്‍ഗ പായിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് ഒരു ഗോള്‍ കൂടി മടക്കാനായി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ലൂസിയോ നയിച്ച ഗോവന്‍ പ്രതിരോധം കോട്ട കെട്ടികാത്തതോടെ അവയെല്ലാം വിഫലമായി. അവസാന മിനിറ്റുകളില്‍ ഗോവക്കും ലീഡ് ഉയര്‍ത്താനുള്ള അവസരം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: