ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ സമഗ്ര-സമ്പൂര്‍ണ്ണ വിജ്ഞാന വെബ്സൈറ്റ് തയ്യാറാക്കാന്‍ യുജിസിയുടെ പദ്ധതി. ഭാരത് വാണിയെന്നാണ് പേര്. ഇംഗ്ലീഷിനു പുറമേ, ഭാരതത്തിലെ മുഴുവന്‍ ഭാഷകളിലും ലഭ്യമാകുന്ന, ഇന്ററാക്ടീവ് സംവിധാനത്തിലുള്ളതായിരിക്കും ഈ വെബ്സൈറ്റ്. കേന്ദ്ര മാനവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയെന്ന നിര്‍ദ്ദിഷ്ട ദൗത്യം സഫലമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ മഹാ ദൗത്യം ഏറ്റെടുക്കുന്നത്.
യുജിസി സെക്രട്ടറി ജസ്പാല്‍ സിങ് സന്ധു ഇതുസംബന്ധിച്ച് എല്ലാ സര്‍വകലാശാലകള്‍ക്കും കോളെജുകള്‍ക്കും കത്തയച്ചുകഴിഞ്ഞു. അവരവരുടെ പക്കലുള്ള ഡിജിറ്റൈസ് ചെയ്തതും അല്ലാത്തതുമായ എല്ലാ വിജ്ഞാന വിവരങ്ങളും ഈ സൈറ്റിലേക്ക് ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിച്ചാണ് കത്ത്. ഭാരത്വാണി രേഖകള്‍, ശബ്ദം, ദൃശ്യം, ചിത്രം എന്നിങ്ങനെ സാധ്യമായ എല്ലാ സംവിധാനങ്ങളും വഴി വെബ്സൈറ്റില്‍ ആവുന്നത്ര വിവരങ്ങള്‍ ലോകത്ത് ആര്‍ക്കും ലഭ്യമാക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നതെന്ന് സന്ധു വൈസ് ചാന്സലര്മര്ക്ക് നവംബര്‍ 24-ന് എഴുതിയ കത്തില്‍ വിശദീകരിക്കുന്നു. സമഗ്രവും സമ്പൂര്‍ണ്ണവുമായ, ഇന്ററാക്ടീവായ, അത്യാധുനികമായ സൈറ്റായിരിക്കുമെന്നും വിശദീകരിക്കുന്നുണ്ട്.
എഴുതപ്പെടാത്ത, നാടോടി വിജ്ഞാനം മുതല്‍ രാജ്യത്തെ ആധികാരികവും കാലാതിവര്‍ത്തിയുമായ വിവരങ്ങളും സാഹിത്യവും ഇതില്‍ ഉള്‍പ്പെടുത്തും. ഭാരതത്തിലെ മുഴുവന്‍ ഭാഷകളിലുമുള്ള വിവരങ്ങള്‍ ഉണ്ടാകും. രാജ്യത്തിന്റെ ഭാഷാ വൈവിദ്ധ്യം ലോകത്തിനു കാണിച്ചുകൊടുക്കുന്ന സൈബര്‍ സംവിധാനമായിരിക്കും ഇത്. 2001-ലെ സെന്‍സസ് റിപ്പോര്‍ട്ടു പ്രകാരം ഭാരതത്തില്‍ 122 ഭാഷകളാണ് സര്‍ക്കാര്‍ പട്ടികയില്‍ അംഗീകരിക്കപ്പെട്ടതായി ഉള്ളത്. അനൗദ്യോഗികമായി 234 മാതൃഭാഷകളും രാജ്യത്തുണ്ട്.
സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപനങ്ങള്‍, പാഠപുസ്തക കോര്‍പ്പറേഷനുകള്‍, സര്‍വകലാശാലകള്‍, അക്കാദമികള്‍, പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ സംരംഭം ലോകത്ത് ഇതാദ്യമായിരിക്കും. ഡിജിറ്റല്‍ കാലത്ത് ഈ തുറന്ന വവിജ്ഞാന കേന്ദ്രം മഹത്തായ സംരംഭമാണെന്ന് സന്ധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: