കൊച്ചി: അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ ശക്തമായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. അവയവ കൈമാറ്റത്തിന് ദേശീയ അവയവദാന രജിസ്ട്രി യാഥാര്‍ത്ഥ്യമായതിന് പിന്നാലെ പുതിയ നയരൂപീകരണത്തിനും സര്‍ക്കാര്‍ നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം ദല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയാണ് അവയവദാന രജിസ്ട്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
നാഷണല്‍ ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (എന്ഒടിടിഒ) എന്ന രജിസ്ട്രിയാകും ഇനി ദേശീയ തലത്തില്‍ അവയവ കൈമാറ്റം നിയന്ത്രിക്കുന്നത്. അവയവദാനത്തിന് വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഏജന്‍സികളെ കോര്‍ത്തിണക്കാനും സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവശസ്ത്രക്രിയ സുഗമമാക്കാനും ഇതുവഴി സാധിക്കും. വിവിധ സംഘടനകള്‍ ഏറെക്കാലമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്.
ദേശീയ തലത്തില്‍ അവയവദാനം ഏറെയൊന്നും മുന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റ നടപടി. പ്രതിവര്‍ഷം രാജ്യത്ത് രണ്ട് ലക്ഷം വൃക്കയും ഒരു ലക്ഷം കരളും മാറ്റി വയ്ക്കേണ്ടി വരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ മാത്രമേ ഇപ്പോള്‍ ലക്ഷ്യം നേടാന്‍ സാധിക്കുന്നുള്ളു.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ഗവണ്മെന്റ് ആശുപത്രികളിലെ ജീവനക്കാര്‍ക്ക് അവയവം മാറ്റിവെക്കുന്നതില്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. എന്‍ജിഒകള്‍, ആശുപത്രികള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച ശേഷമാകും നയരൂപീകരണം. അവയവദാനത്തിന് നിയമ സഹായം ഉള്‍പ്പെടെ നല്‍കും. സര്‍ക്കാര്‍ നടപടി രോഗികള്‍ക്ക് ഏറെ പ്രയോജനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ അവയവദാനത്തില്‍ തമിഴ്നാടാണ് മുന്നില്‍ നില്‍ക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ 816 അവയവങ്ങള്‍ അവിടെ മാറ്റിവച്ചു. 142 പേരാണ് തമിഴ്നാട്ടില്‍ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്തത്. ഇതേ കാലയളവില്‍ കേരളത്തില്‍ 54 ദാതാക്കളില്‍ നിന്നായി 158 അവയവങ്ങളാണ് മാറ്റിവെച്ചത്. 2012-14 വര്‍ഷങ്ങളില്‍ തമിഴ്നാട്ടില്‍ 1872 അവയവങ്ങള്‍ മാറ്റിവെച്ചപ്പോള്‍ കേരളത്തില്‍ ഇത് 265 ആണ്. മറ്റ് സംസ്ഥാനങ്ങള്‍ ഇതിനേക്കാള്‍ പിന്നിലാണ്. കേന്ദ്രസര്‍ക്കാരിന്റെ നയം മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: