കൊച്ചി: ദൃശ്യമാധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യൂസ് സംസ്കാരം സത്യം മൂടിവെക്കുന്നുവെന്ന് മന്ത്രിമാരായ കെ.സി. ജോസഫും കെ. ബാബുവും. ഭരണകൂടങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്യേണ്ട നാലാം തൂണാണ് മാധ്യമങ്ങളെങ്കിലും ഇപ്പോഴത്തെ ചില പ്രവണതകള്‍ ആശങ്ക ഉളവാക്കുന്നുവെന്ന് കെ.സി. ജോസഫ് പറഞ്ഞു. വാണിജ്യ റേറ്റിങിനായുള്ള മത്സരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ സത്യം തമസ്കരിക്കാന്‍ മടിക്കുന്നില്ല. ബ്രേക്കിങ് ന്യൂസ് സംസ്കാരത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ബലികഴിക്കപ്പെടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അച്ചടി, ദൃശ്യ മാധ്യമപ്രളയത്തില്‍ തങ്ങളുടെ ഇടം കണ്ടെത്താനുള്ള മാധ്യമങ്ങളുടെ മത്സരം സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തെ തളര്‍ത്തുകയാണെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. സത്യത്തോടുള്ള പ്രതിബദ്ധത പരിഗണിക്കപ്പെടുന്നില്ല. ഏതറ്റം വരെ പോകാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആലോചിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്വദേശാഭിമാനി-കേസരി പുരസ്കാരം കെ.എം റോയിക്ക് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: