കേരളത്തിലെ ജനസംഖ്യയില്‍ 1.45 ശതമാനം മാത്രമാണ് പട്ടികവര്‍ഗ്ഗ ജനവിഭാഗം. കേരളത്തില്‍ എല്ലാ ജില്ലകളിലും ഈ വിഭാഗമില്ല. ഉള്ളതില്‍ കൂടുതല്‍ വയനാട്ടിലാണ്. പിന്നെ ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളിലും. പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളില്‍ 63 ശതമാനവും ഈ നാലു ജില്ലകളിലാണുള്ളത്. ഈ ജില്ലകളില്‍ നിന്നെല്ലാം പട്ടികവര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ പട്ടിണിയുടെയും പണിയില്ലായ്മയുടെയും, പകര്ച്ചവ്യാധിയുടെതുമെല്ലാമാണ്. കണ്ണൂര്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗം വിശപ്പടക്കാന്‍ മാലിന്യങ്ങളില്‍ പരതുന്ന വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതിനു പിന്നാലെ വയനാട്ടില്‍ പുല്‍പ്പള്ളിയിലെ കൊളവള്ളി കോളനിയിലെ കാട്ടുനായ്ക്ക വിഭാഗത്തിലെ കുടുംബത്തിന്റെ വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
സ്കൂളില്‍നിന്ന് ബാക്കിവരുന്ന ചോറുമായി കുട്ടികളെത്തുമ്പോഴാണ് കുടുംബാംഗങ്ങളുടെ പള്ള നിറയുന്നത്. സ്കൂളിന് അവധിയാണെങ്കില്‍ അവര്‍ മുഴുപട്ടിണിയിലാണ്. രണ്ടുമൂന്നു മാസമായി തുടരുന്ന ഈ ദുരവസ്ഥ വളരെ ‘ശുഷ്കാന്തി’യോടെ പ്രവര്‍ത്തിക്കുന്ന വകുപ്പ് അറിഞ്ഞില്ല. പട്ടികവര്‍ഗ സമുദായാംഗമായ വകുപ്പ് മന്ത്രിയും അറിഞ്ഞില്ല. ജനപ്രതിനിധികളുടെ ശ്രദ്ധയിലുംപെട്ടില്ല. പത്രവാര്‍ത്ത കേട്ടറിഞ്ഞ് ഇപ്പോള്‍ സര്‍ക്കാരും നാട്ടുകാരും സിനിമാക്കാരുമെല്ലാം സഹായവുമായി ക്യൂനില്‍ക്കുകയാണ്. അത്രയും സന്തോഷം.
വയനാട്ടിലെ ഒരു കോളനിയിലെ ഒരു കുടുംബത്തിൽ മാത്രമുളള അവസ്ഥയല്ല വീടും പണിയും പണവും ഇല്ലായ്മ. മിക്ക വനവാസി ഊരുകളിലും സ്ഥിതി മറ്റൊന്നല്ല. വനവാസി ക്ഷേമത്തിനായി ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. പഞ്ചവത്സര പദ്ധതികളും മുന്തിയ പരിഗണന നൽകുന്നുണ്ട്. ഓരോ വർഷവും നീക്കിവയ്ക്കുന്ന ഫണ്ടിന്റെ കണക്കും ഭീമമാണ്. എന്നാൽ വനവാസികളുടെ ജീവിത നിലവാരം ഉയരുന്നില്ല. അവർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വളരുന്നില്ല. നാലുകാലോലപുരയെന്നുപോലും പറയാൻ പറ്റാത്ത ഷീറ്റുവലിച്ചുകെട്ടിയ മറക്കുള്ളിൽ ആറും ഏഴും പേരടങ്ങുന്ന കുടുംബം കഴിയുന്നു. കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും യഥേഷ്ടം വിഹരിക്കുന്ന മേഖലയിൽ കാലങ്ങളായി കഴിയുന്നവർക്ക് അവയെ പേടിക്കേണ്ടതില്ല. എന്നാൽ ഇരുകാലി മൃഗങ്ങളെയാണ് അവർക്കിപ്പോൾ ഏറെ ഭയം.
പലതും പറഞ്ഞ് അടുത്തുകൂടി ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങൾ ഇപ്പോഴും തുടരുന്നു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗർഭം ധരിക്കുകയും അവിവാഹിതയായ അമ്മമാരായി തീരുകയും ചെയ്ത സംഭവങ്ങൾ കൂടിവരുകയാണ്. ഇവയൊക്കെ പത്രവാർത്തകളായാലും ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല. വിഷയം ഗൗരവമായി എടുക്കുന്നില്ല. വനവാസികൾ ഇങ്ങിനെയൊക്കെ തന്നെ എന്ന നിലപാടാണ് ഇനിയും അവലംബിക്കുന്നതെങ്കിൽ ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങൾ ഉടലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.
സാമൂഹ്യമായും സാമ്പത്തികമായും പിന്നിലായ ദുർബല വിഭാഗങ്ങൾക്കായി ഒട്ടനവധി പദ്ധതികളുണ്ടെന്നാണ് അവകാശപ്പെടുന്നത്. ചൂഷണത്തിനെതിരെ നിലപാടെടുക്കാനും സംരക്ഷണം ഉറപ്പാക്കാനും ഭരണഘടനാപരമായ പരിരക്ഷ ഉറപ്പു നൽകുന്ന സർക്കാർ സംവിധാനങ്ങൾ വാചാലമാകാറുണ്ട്. എന്നാൽ ഏട്ടിലെ പശു പുല്ലുതിന്നാറില്ലെന്നതാണ് അനുഭവം. പുൽപള്ളിയിലെ കുടുംബത്തിന് ആറുമാസത്തേക്ക് താത്കാലിക റേഷൻ കാർഡ് നൽകിയത് ഇപ്പോൾ വലിയ വാർത്തയായിരിക്കുകയാണ്. മുഖ്യമന്ത്രി കനിഞ്ഞു ഭക്ഷ്യമന്ത്രി അറിഞ്ഞു. എംഎൽഎ കാർഡ് കുടുംബത്തെ ഏൽപിച്ചു എന്നൊക്കെ കൊട്ടിപ്പാടുകയാണ്.
മുഖ്യഭരണകക്ഷിയായ കോൺഗ്രസിന്റെ പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തല തന്റെ നേതാവ് രാഹുലൻ ചെയ്തപോലെ വനവാസി കോളനികളിൽ സന്ദർശിച്ച് വാർത്തയാക്കി. അവരോടൊപ്പം ഭക്ഷണം കഴിച്ചും കോളനിയിൽ അന്തിയുറങ്ങിയുമൊക്കെ മേനി നടിച്ചു. അവർക്ക് റേഷൻ കാർഡില്ലെന്ന് അന്നറിയുമായിരുന്നില്ലേ. മുഖ്യമന്ത്രി പരാതി കേൾക്കാൻ ജില്ലകൾ തോറും അലഞ്ഞപ്പോഴും ഇതൊന്നും അറിഞ്ഞില്ലേ. ആറുമാസം തികയും മുമ്പേ നടത്തുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാകാം ഇപ്പോൾ നൽകിയ റേഷൻ കാർഡ്. കാർഡുണ്ടായാൽ റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ ലഭിക്കുമോ? അതിന് പണം നൽകാൻ സർക്കാർ തയ്യാറായിട്ടുമില്ല. കേരളത്തിലെ പിന്നോക്ക ജാതിക്കാർക്കും വനവാസികൾക്കും അനുവദിച്ച തുക യഥാവിധി ഉപയോഗിക്കുന്നില്ലെന്ന പരാതി ലഭിച്ചതായി കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രി തവർ ചന്ദ് ഗലോട്ട് ആരോപിച്ചിരിക്കുകയാണ്.
മുൻവർഷം നൽകിയതിനെക്കാൾ 10ശതമാനം നരേന്ദ്രമോദി സർക്കാർ കൂടുതൽ തുക നൽകിയിട്ടും എന്തുകൊണ്ട് വനവാസി കോളനികളിൽ എത്തിയില്ലെന്ന ചോദ്യം പ്രസക്തമാണ്. പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ടുവാരുന്നത് ഉദ്യോഗസ്ഥരായാലും രാഷ്ട്രീയക്കാരായാലും അവരെയൊന്നും വെറുതെ വിടാൻ പാടില്ല. മുഴുവൻ വനവാസികൾക്കും മുട്ടില്ലാതെ ജീവിക്കാൻ സൗകര്യം വേണം. ഭക്ഷണം, പാർപ്പിടം എന്നിവ ആരുടെയും ജന്മാവകാശമാണ്. അത് ഈ വിഭാഗങ്ങൾക്ക് ലഭിക്കാത്തത് ലജ്ജാകരമാണ്. കേരളം ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ വിമുഖത കാട്ടുമ്പോൾ കേന്ദ്രസർക്കാർ ഇടപെടുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: