ചേകന്നൂര്‍ മൗലവിയുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് “മാറാടും സര്വ്വമതസത്യവാദവും എന്ന ഒരു സെമിനാര്‍ കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ടു. മുസ്ലിം തീവ്രവാദികളുടെ വെട്ടേറ്റുമരിക്കാന് ഇഷ്ടമില്ലാത്തതുകൊണ്ടാണ് മാറാട് കൂട്ടക്കൊലയെപ്പറ്റിയും ചേകന്നൂര്‍ മൗലവിയുടെ വധത്തെപ്പറ്റിയും തനിക്കൊന്നും പറയാനില്ലാത്തതെന്ന് ഈ സെമിനാറില്‍ കവി ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞു.
നമ്മുടെ സാംസ്ക്കാരിക നായകരുടെ കപടമുഖം അദ്ദേഹം വലിച്ചുകീറി. “”കഴിഞ്ഞ വര്‍ഷം മാറാട് കലാപത്തില്‍ ഹിന്ദുവര്‍ഗീയവാദികള്‍ക്കെതിരെ പ്രസംഗവും പ്രസ്താവനയും നടത്തിയ ജസ്റ്റീസ് വി. ആര്. കൃഷ്ണയ്യര്‍, സുകുമാര്‍ അഴീക്കോട്, എം. ടി. വാസുദേവന്‍ നായര്‍, സക്കറിയ തുടങ്ങിയ സാംസ്ക്കാരിക നായകര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. എന്റെ പേര്‍കൂടി ചേര്‍ത്ത് പ്രസ്താവന ഒപ്പിട്ടുകൊടുക്കുകയാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ ചുളുവില്‍ സാംസ്ക്കാരിക നായകനാവാമെന്നതുകൊണ്ട് ഞാന്‍ സമ്മതിച്ചു. ഇപ്പോഴത്തെ കൂട്ടക്കൊല നടന്നപ്പോള്‍ പ്രസ്താവനയും പ്രസംഗവുമായി ഷൈന്‍ ചെയ്യാമല്ലോ എന്നു വിചാരിച്ചു.
കുറേ ദിവസം കഴിഞ്ഞിട്ടും ആരുടെയും പ്രതികരണം കണ്ടില്ല. ഞാന്‍ സാറാ ജോസഫിനെ വിളിച്ചു. പ്രതികരിക്കണ്ടേ എന്നു ചോദിച്ചു. കൊലയാളികള്‍ ആരാണെന്ന് നമുക്കറിയില്ലല്ലോ എന്നായിരുന്നു മറുപടി. നേരത്തെയുണ്ടായ കൂട്ടക്കൊലയിലെയും പ്രതികള്‍ ആരാണെന്ന് നമുക്കറിയില്ലായിരുന്നല്ലോ എന്നു തിരിച്ചുചോദിച്ചപ്പോള്‍ ടീച്ചര്‍ ഒന്നും മിണ്ടിയില്ല. പിന്നെ കെ. ജി. ശങ്കരപ്പിള്ളയെ വിളിച്ചു. പ്രതികരിക്കണ്ടേ എന്നു ചോദിച്ചപ്പോള്‍ ആരും പ്രതികരിച്ചു കണ്ടില്ലല്ലോ എന്നു മറുപടി കിട്ടി. പിന്നെ സക്കറിയയെ വിളിച്ചു. കറിയാച്ചാ മിണ്ടാതിരുന്നാല്‍ മതിയോ, നമുക്കെന്തെങ്കിലും പ്രതികരിക്കണ്ടേ എന്ന ചോദ്യം ആവര്‍ത്തിച്ചു. പക്ഷെ, കൊലനടത്തിയത് മുസ്ലിങ്ങളാണ് എന്നതിനു തെളിവില്ലെന്നും ഇത് ആര്‍എസ്എസ്സുകാരുടെ തന്നെ പരിപാടി ആയിരിക്കുമെന്നുമാണ് മറുപടികിട്ടിയത്. വെട്ടിക്കൊല്ലാന്‍ വരുന്നവരുടെ മുണ്ടുപൊക്കി നോക്കി മുസ്ലിമാണോ എന്നു തീര്‍ച്ചപ്പെടുത്താനാകുമോ?”
“”ഇന്ത്യാവിഷന് ചാനലില്‍ എം. ടി. യെപ്പോലെ ഉന്നതസ്ഥാനമൊന്നും ലഭിച്ചില്ലെങ്കിലും വല്ലപ്പോഴും ഒരു പരിപാടിയെങ്കിലും ചുള്ളിക്കാടിനും കിട്ടണം. അതിനാല്‍ മാറാട് അക്രമത്തെപ്പറ്റി ഒന്നും പറയാന്‍ ഞാനാളല്ല. സുകുമാര്‍ അഴീക്കോടിന് പത്തുലക്ഷത്തിന്റെ കാറുകിട്ടിയപ്പോള് ബാലചന്ദ്രന് ഒരു ബൈക്കെങ്കിലും കിട്ടാന്‍ സാധ്യതയുണ്ട്. പാവം ബുദ്ധമതാനുയായി ആയ എനിക്ക് മാറാടിനെപ്പറ്റി ഒന്നും പറയാനില്ല. മുസ്ലിമിന്റെ നാട്ടില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധപ്രതിമകളെ പീരങ്കി ഉപയോഗിച്ച് തകര്‍ക്കുകയാണ്. മാറാട് ഇനിയും കൊന്നോട്ടേ. എനിക്കു ചാകാന്‍ വയ്യ. എനിക്കൊന്നും പറയാനില്ല.”
കേരളത്തിലെ സാംസ്ക്കാരിക നായകരുടെ നട്ടെല്ലിന്റെ ചിത്രമാണ് ചുള്ളിക്കാടിന്റെ വാക്കുകളിലൂടെ വരച്ചുകിട്ടുന്നത്. പ്രശ്നങ്ങളുടെ നിറംനോക്കി പ്രതികരിക്കുന്നവര്‍ രക്തശുദ്ധിയുള്ളവരല്ല. കേരളത്തിലെ അവാര്‍ഡ് തിരസ്ക്കാരികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തീവ്രവാദികളുടെയും പരിയമ്പുറങ്ങളില് കുടിയാന്മാരായി കഴിയുന്നവരാണ്. വല്ലപ്പോഴും കിട്ടുന്ന കരിക്കാടിയും എച്ചിലും നക്കി കഴിയേണ്ടി വരുന്നവര്‍. അവര്‍ക്ക് നട്ടെല്ലില്ലാത്തതുകൊണ്ട് മറ്റെവിടേക്കും നീങ്ങാനാവില്ല. മുഴുവന്‍പേരും അങ്ങനെയായിട്ടില്ല എന്നതില്‍ ആശ്വസിക്കാം.
ഒരു മനുഷ്യനെ നേരെ നിര്‍ത്തുന്ന അവയവമാണ് നട്ടെല്ല്. അതില്ലെങ്കില്‍ ജീവനുണ്ടെങ്കിലും നാം ഇച്ഛിക്കുന്ന ദിക്കിലേക്കു നീങ്ങാനോ തിരിയാനോ കഴിയല്ല. ചലനം അസ്തമിക്കും.
കാഴ്ചയിലുള്ള നട്ടെല്ലിനെക്കാള് പ്രധാനമാണ് ആത്മാഭിമാനത്തിന്റെ നട്ടെല്ല്. അതില്ലാത്തവര്‍ക്ക് ശരിയുടെ പക്ഷത്തേക്കു നീങ്ങിനില്‍ക്കാനോ നീതിക്കുവേണ്ടി വാദിക്കാനോ സാദ്ധ്യമല്ല. മാനാഭിമാനമുള്ളവര്‍ ജീവന് നഷ്ടപ്പെട്ടാലും ആത്മാഭിമാനത്തിന്റെ ഈ നട്ടെല്ല് നഷ്ടപ്പെടുത്തുകയോ വാടകക്കു നല്‍കുകയോ ചെയ്യില്ല.
എന്നാല്‍ കേരളത്തിലെ പ്രമുഖരായ പല സാംസ്ക്കാരികനായകരും സ്വന്തം നട്ടെല്ല് വാടകയ്ക്കു കൊടുത്തവരാണെന്ന് ചുള്ളിക്കാടിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. സമീപകാല സംഭവങ്ങളും അവരുടെ നിലപാടുകളും ഈ നിഗമനത്തിലേക്കാണ് എത്തിക്കുന്നത്.
പണ്ട് അരുവിയുടെ താഴെനിന്നു വെള്ളം കുടിച്ച മാന്‍കുട്ടിയോട് മുകളില്‍ നിന്നു വെള്ളം കുടിക്കുന്ന പുലി, വെള്ളം കലക്കി വിട്ടത് നീയാണെന്നു പറഞ്ഞു. മുകളില്‍ നിന്നു കലങ്ങി വരുന്ന വെള്ളം ഞാനെങ്ങനെയാണ് കലക്കുന്നത് എന്നു ചോദിച്ചപ്പോള്‍ നീയല്ലെങ്കില്‍ നിന്റെ മുത്തച്ഛനായിരിക്കും. എന്തായാലും എനിക്കു നിന്നെ പിടിച്ചേ മതിയാകൂ എന്നു പറഞ്ഞ് മാന്‍കുട്ടിയുടെ മേലെ ചാടി വീണ പുലിയുടെ സ്വഭാവമാണ് കേരളത്തിലെ ഒരുപറ്റം അവാര്‍ഡ് ഭിക്ഷാംദേഹികള്‍ കാണിച്ചത്.
കല്‍ബുര്‍ഗിയുടെ കൊലപാതകത്തെത്തുടര്‍ന്ന് അവാര്‍ഡ് ഉപേക്ഷിക്കല്‍ നാടകമാണ് അരങ്ങേറിയത്. കൊലപാതകം കേന്ദ്രസര്‍ക്കാരുമായും സാഹിത്യ അക്കാദമിയുമായും ബന്ധമൊന്നുമില്ലെങ്കിലും പുലിയുടെ വാദം മുന്നിലുണ്ടല്ലോ.
ഇതിനിടെയാണ് യുപിയിലെ ദാദ്രിയില്‍ ഒരു മുസല്മാന് കൊല്ലപ്പെട്ടത്. പിന്നീട് അവാര്‍ഡ് നിഷേധികളുടെ നീണ്ടനിരയായിരുന്നു കണ്ടത്. നാട്ടിലെ അന്യായങ്ങള്ക്കെതിരായി ജനങ്ങളെ ജാഗരൂകരാക്കുന്നതിനാണ് ഇതു ചെയ്യുന്നതെങ്കില്‍ നല്ലതാകുമായിരുന്നു. ന്യൂനപക്ഷപീഡനത്തിനെതിരെ സര്‍ക്കാരിനെ സമ്മര്ദ്ദപ്പെടുത്തുന്നതിനാണെങ്കിലും അത് അംഗീകരിക്കാം. അതും ഒരു മാര്ഗ്ഗമാണല്ലോ. എന്നാല്‍ സമാനമായ മറ്റുസന്ദര്‍ഭങ്ങളില്‍ ഈ ധാര്‍മ്മികരോഷം എന്തുകൊണ്ട് ഉണ്ടായില്ല?
ലോകത്തെ നടുക്കിയ അതിഭീകരമായ കൂട്ടക്കൊലയായിരുന്നു 1984ല്‍ ദല്‍ഹിയില്‍ സിക്കുകാര്‍ക്കു നേരെ കോണ്‍ഗ്രസുകാര്‍ നടത്തിയത്. രാജീവ് ഗാന്ധിയുടെ അനുഗ്രഹത്തോടെയും ജഗദീഷ് ടൈറ്റ്ലറുടെ നേതൃത്വത്തിലും നടന്ന ഈ ക്രൂരതയുടെ പേരില്‍ കേരളത്തിലെ ഒരു സാഹിത്യകാരനും സാഹിത്യകാരിയും അവാര്‍ഡ് തിരിച്ചു നല്‍കിയില്ല. അവരെ സംബന്ധിച്ച് നാലായിരം സിക്കുകാരെക്കഴിഞ്ഞും ചന്തമൂല്യം ഉള്ളത് ബിജെപിക്കെതിരെയെന്ന പേരില്‍ കിട്ടുന്ന ഒരു ഇരയാണ്. ദാദ്രിയിലെ പാവം മുസല്മാന് കേരളത്തിലെ സാംസ്ക്കാരിക ജീവികളെ സംബന്ധിച്ച് ഒരു മാസത്തെ ഭക്ഷണമാണ്.
ഏതാനും വര്‍ഷംമുമ്പ് ഒറീസയില്‍ ഒരു സന്ന്യാസിയെ വെടിവെച്ചുകൊന്നു. അരനൂറ്റാണ്ടോളമായി വനവാസികളുടെ ഇടയില്‍, അവര്‍ക്കു വിദ്യാഭ്യാസവും സംസ്കാരവും പകര്ന്നുനല്കി നിഷ്ക്കാമകര്‍മ്മം നടത്തിയിരുന്ന വ്യക്തി. ക്രൈസ്തവ സഭകളുടെ മതപരിവര്‍ത്തനം നടത്തുന്നതിന് അദ്ദേഹം ഒരു അസൗകര്യമായിരുന്നു. കുഞ്ഞാടുകളുടെ നായകര്‍, ബിഷപ്പുമാര്‍ ക്രിസ്തുവിന്റെ തിരുരൂപത്തിന്റെ മുന്നില്‍ ഇരുന്ന് സന്ന്യാസിയെ കൊല്ലാന്‍ ഗുണ്ടകള്‍ക്കു ക്വട്ടേഷന്‍ നല്കി. ക്രിസ്തുശിഷ്യരും മാവോഭീകരും ചേര്‍ന്ന് ആ വൃദ്ധസന്ന്യാസിയുടെ ശരീരത്തില്‍ വെടിയുണ്ടകളെക്കൊണ്ട് ക്രൂശിതരൂപം വരച്ചു.
ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ഒരു വിഭാഗത്തിനിടയില്‍ പ്രവര്‍ത്തിച്ചതിന് ലോകസേവകര്‍ നല്കിയ സമ്മാനം! എന്തുകൊണ്ടാണ് നമ്മുടെ സാംസ്ക്കാരിക നായകര്‍ക്ക് നീതിബോധം ഉണ്ടാകാതെ പോയത്?
കല്‍ബുര്‍ഗിയുടെയും പെരുമാള്‍ മുരുകന്റെയും പേരില്‍ നിലവിളിച്ച സാംസ്കാരിക നായകര്‍ എന്തുകൊണ്ടാണ് “ ഇന്ത്യന്‍ സമ്മര്‍ എന്ന സിനിമക്ക് അനുമതി നിഷേധിച്ചതിനെതിരെ മൗനം പാലിച്ചത്? നെഹ്റുവും എഡ്വിന മൗണ്ട് ബാറ്റനും തമ്മിലുള്ള ബന്ധം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ശാരീരകമായി അടുപ്പം കാണിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണം, പ്രേമരംഗങ്ങള്‍ ഒഴിവാക്കണം, ചുംബനരംഗങ്ങള്‍ വെട്ടിമാറ്റണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിബന്ധനകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടു വച്ചപ്പോള്‍ എവിടെപ്പോയി നിങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം? എന്തുകൊണ്ട് ദല്‍ഹിയില്‍ സത്യാഗ്രഹമിരുന്നില്ല? പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്നില്‍ തീ കൊളുത്തി ആത്മഹത്യചെയ്തുകൂടായിരുന്നോ? ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന് ഒരു രക്തസാക്ഷി കേരളത്തില്നമുക്ക് അഭിമാനമാകുമായിരുന്നല്ലോ!!
രണ്ടുമാസം മുമ്പാണ് പാലായിലെ ഒരു കന്യാസ്ത്രീമഠത്തില്‍ സിസ്റ്റര്‍ ലിസ്യു കൊല്ലപ്പെട്ടത്. ആരും കേന്ദ്രത്തിനെതിരെ പ്രതികരിച്ചുകണ്ടില്ല. ഏതാനും വര്‍ഷം മുമ്പ് കോട്ടയത്ത് ഒരു സെമിനാരിയില്‍ ഒരു വൈദികവിദ്യാര്‍ത്ഥി റോബിന് ജോണ്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭവുമില്ല, പ്രതിഷേധവുമില്ല. മറ്റൊരിക്കല്‍ റാന്നിക്കടുത്ത് പെരുനാട് ബഥനി മഠത്തില്‍ സിസ്റ്റര്‍ ആന്‍സി വര്‍ഗീസ് കൊല്ലപ്പെട്ടു. ആര്‍ക്കും ന്യൂനപക്ഷപീഡനവികാരം ഉണര്‍ന്നില്ല. ഇനിയുമൊന്ന് അരൂരിലുള്ള ഔവര്‍ ലേഡി ഓഫ് മേഴ്സി കോണ്‍വെന്റില്‍ ബംഗളൂരുവില്‍ നിന്നുള്ള മരിയ റോസ്ലിന് എന്ന യുവതി കൊല്ലപ്പെട്ടു. സാംസ്ക്കാരിക നായകര്‍ കുണ്ടിലൊളിച്ചു.
പാലായില്‍ സിസ്റ്റര്‍ പോള്‍സി, രാമപുരത്ത് സിസ്റ്റര്‍ ബിന്‍സി, മുക്കൂട്ടുതറയില്‍ സിസ്റ്റര്‍ മേഴ്സി, കോഴിക്കോട് തിരുവമ്പാടി കോണ്‍വെന്റില്‍ സിസ്റ്റര്‍ ജ്യോതിഷ്, തൃശ്ശൂര്‍ പാവറട്ടി കോണ്‍വെന്റില്‍ സിസ്റ്റര്‍ ഫിലോ തുടങ്ങി കേരളത്തിലെ കോണ്‍വെന്റുകളില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷ പീഡനം കണ്ടുസഹിക്കവയ്യാത്ത സാംസ്ക്കാരിക നായകര്‍ പ്രതികരിക്കാത്തത് സംഘപരിവാറുകാരന് പണം തരില്ല എന്നതുകൊണ്ടാണോ? മറ്റു പലരുടെയും അവാര്‍ഡുകള്‍ കിട്ടുന്നതിനുള്ള അവസരം നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണോ? എന്തുകൊണ്ടാണ് നിങ്ങളില്‍ ചിലര്‍ ഏഴാംകിട പാര്ട്ടിഗുണ്ടകളുടെയും പുരോഹിതന്മാരുടെയും അടുക്കള നിരങ്ങികളായി മാറുന്നത്? ഒരു കഷണം മാട്ടിറച്ചിക്കുവേണ്ടി മാനം വില്‍ക്കുന്നത്?
കന്യാസ്ത്രീമഠങ്ങളിലെ സ്ത്രീപീഡനത്തിന്റെ പേരില്‍ സ്ത്രീസ്വാതന്ത്ര്യവാദികളെങ്കിലും പ്രതികരിച്ചോ? ഇവിടെയൊക്കെ എന്തു നടക്കുന്നു എന്നതിന് സിസ്റ്റര്‍ അഭയയുടെ കൊലപാതകവും അന്വേഷണരീതിയും ഭരണാധികാരികളുടെ നിലപാടും (ഇടതാണെങ്കിലും വലതാണെങ്കിലും) നോക്കിയാല്‍ മനസിലാകും. അപ്പോള്‍ ന്യൂനപക്ഷപീഡനവും ദളിത ആക്രമണവും ഒന്നുമല്ല നമ്മുടെ സാംസ്ക്കാരിക നായകരുടെ പ്രശ്നം. രാഷ്ട്രീയ വിരോധവും പണവും അവാര്‍ഡുമാണ്.
ഈ 2015 ല്‍ കേരളത്തിലൊരിടത്ത് കമ്മ്യൂണിസക്കാര്‍ എഴുപത്തെട്ട് മുസ്ലിം വീടുകള്‍ തെരഞ്ഞുപിടിച്ച് അടിച്ചുതകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സാറാ ജോസഫിന്റെ അവാര്‍ഡ് നിരാസം കണ്ടില്ല. സച്ചിദാനന്ദന്റെ കവിത കണ്ടില്ല. 78 കുടുംബങ്ങള്‍ തകര്‍ത്തതിനെപ്പറ്റി ആഴ്ചകള്‍ പോയിട്ട് ഒരു ദിവസം പോലും ചാനല്‍ ചര്‍ച്ച കണ്ടില്ല.
എന്തുകൊണ്ട് സംസ്കാരികനായകര്‍ അവിടേക്ക് ഓടിയെത്തിയില്ല? സേവനവും സഹായവും സാന്ത്വനവും എത്തിക്കേണ്ടിയിരുന്നില്ലെ? കോഴിക്കോട് ഒളവണ്ണയില്‍ മതപരിവര്‍ത്തനത്തിനു ചെന്ന കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടു എന്നു കേട്ടപ്പോള്‍ ഓടിയെത്തിയ സാറടീച്ചറും സച്ചിദാനന്ദനും കെഇഎന്നും എന്തുകൊണ്ട് കന്യാസ്ത്രീമഠങ്ങളിലേക്കു എത്തിയില്ല?
കന്യാസ്ത്രിമഠങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും നടക്കുന്ന പീഡനങ്ങള്‍ക്ക് പാതിരിപ്പടയുടെയും പീഡനങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന സര്‍ക്കാരിന്റെ കാവല്‍നായ്ക്കളുടെയും മേല്‍നോട്ടമുണ്ടാകും. അവിടേക്കു ചെന്നാല്‍ അവാര്‍ഡിനുപകരം മറ്റു പലതുമായിരിക്കും കിട്ടുക. കമ്മ്യൂണിസക്കാരന് ആക്രമിച്ച മുസ്ലിം കുടുംബങ്ങളെ സഹായിക്കാനോ ആക്രമിക്കാനോ പ്രതിഷേധിക്കാനോ ചെന്നാല്‍ സക്കറിയയുടെയും സി. ആര്. നീലകണ്ഠന്റെയും അനുഭവമായിരിക്കും ഉണ്ടാവുക.
കേരളത്തിലെ സാംസ്കാരിക നായകരില്‍ പലരും ജാതിയും മതവും പാര്‍ട്ടിയും നോക്കിയാണ് പ്രതികരിക്കുന്നത്. ദളിതരെയും വനവാസികളെയും ന്യൂനപക്ഷത്തെയും പീഡിപ്പിക്കുന്നവര്‍ ആരാണ്? കമ്മ്യൂണിസക്കാരാണ് പീഡകരെങ്കില്‍ ‘നായകരെ’ കണ്ടെത്താനാകില്ല. കാരണം പാര്‍ട്ടിക്കെതിരെ പ്രതികരിച്ചാല്‍ നഷ്ടം ശാരീരകവും സാമ്പത്തികവുമാണ്. അവാര്‍ഡുകള്‍ അത്യാവശ്യമാണ്. പ്രശസ്തിയുടെ ഒരു അളവുകോലാണല്ലോ. എപ്പോഴെങ്കിലുമൊക്കെ ഇടതുസര്‍ക്കാര്‍ വരുമ്പോള്‍ കുഴലൂത്തുകാര്‍ക്കും ചേങ്ങിലയും ഇലത്താളവും പിടിക്കുന്നവര്‍ക്കും ചില്ലറ നാണയത്തുട്ടുകള്‍ അവാര്‍ഡുകളുടെ രൂപത്തില്‍ ഞൊട്ടിയിട്ടുകൊടുക്കാറുണ്ട്. അതുകൈപ്പറ്റാന് കടിപിടി കൂടുന്നതിനിടയില്‍ ന്യൂനപക്ഷം എന്നൊന്നും നോക്കാന്‍ സമയം കിട്ടില്ല.
അതിലും പ്രധാനമാണ് ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ പ്രവാചകരായി ഹിന്ദുവിരുദ്ധ ഇടങ്ങളില്‍ ഓടിയെത്താന്‍ തരക്കേടില്ലാത്ത ശാരീരികാരോഗ്യം വേണമെന്നുള്ളത്. പാര്‍ട്ടിക്കെതിരെ നിലപാടെടുത്ത ആരും പൂര്‍ണ്ണ ആരോഗ്യമുള്ളവരായി പിന്നീട് ജീവിച്ചിട്ടില്ല. പീഡനമോ ആവിഷ്ക്കാരസ്വാതന്ത്ര്യമോ അല്ല ഇവിടുത്തെ സാംസ്ക്കാരിക നായകരുടെ മുഖ്യപ്രശ്നം
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: