ആലപ്പുഴ: ജില്ലയിലെ പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം നേടിയ ഔദ്യോഗിക പക്ഷത്തെ പ്രമുഖന് ജി. സുധാകരന് എംഎല്‍എ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ അടിതെറ്റി.
അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ ലഭിച്ച ആകെ വോട്ടുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫ്, യുഡിഎഫിനു പിന്നില്‍ പോയതാണ് സിപിഎമ്മില്‍ പുതിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. തോമസ് ഐസക് പ്രതിനിധീകരിക്കുന്ന ആലപ്പുഴയിലും വിഎസ് പക്ഷത്തെ പ്രമുഖനായ സി.കെ. സദാശിവന് പ്രതിനിധീകരിക്കുന്ന കായംകുളത്തും എല്‍ഡിഎഫ് മേല്‍ക്കൈ നേടിയപ്പോനാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ ജന്മനാടായ അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് പിന്നാക്കം പോയത്.
അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ യുഡിഎഫിന് 650 വോട്ടുകളുടെ മേല്‍ക്കൈയാണ് ലഭിച്ചത്. എന്നാല്‍ ആലപ്പുഴയില്‍ 10,500 വോട്ടുകളുടെയും കായംകുളത്ത് 11,000 വോട്ടുകളുടെയും ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ ഒന്‍പത് നിയോജകമണ്ഡലങ്ങളില്‍ ഏഴിടത്തും എല്‍ഡിഎഫാണ് വിജയിച്ചത്.
ജില്ലയില്‍ പാര്‍ട്ടിയെ നയിക്കുന്ന നേതാവിന്റെ മണ്ഡലത്തില്‍ ഇടതുപക്ഷം പിന്നില്‍ പോയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന ചോദ്യമാണ് മറുപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ പതിവുപോലെ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് മുഖം രക്ഷിക്കാനാണ് പാര്‍ട്ടി ഔദ്യോഗിക പക്ഷം ശ്രമിക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും എസ്ഡിപിഐ, പിഡിപി തുടങ്ങിയ മുസ്ലീം മത തീവ്രവാദ പ്രസ്ഥാനങ്ങളുടെയും പിന്തുണ ലഭിച്ചില്ലായിരുന്നുവെങ്കില്‍ സിപിഎമ്മിന്റെ അവസ്ഥ അമ്പലപ്പുഴയില്‍ കൂടുതല്‍ ദയനീയമാകുമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
വിഎസ് പക്ഷക്കാരായ ചില പ്രാദേശിക നേതാക്കള്‍ക്ക് സീറ്റു നല്കിയതും കനത്ത തിരിച്ചടി ഒഴിവാക്കി. അതിനിടെ വി.എസ്. അച്യുതാനന്ദന് ഇത്തവണ അമ്പലപ്പുഴ, കായംകുളം നിയോജകമണ്ഡലങ്ങളിലേതെങ്കിലും ഒന്നില്‍ മത്സരിക്കുമെന്ന പ്രചാരണവും വിഎസ് പക്ഷം തുടങ്ങിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കഴുതയെ ആണോ, സിംഹത്തെയാണോ അമ്പലപ്പുഴയില്‍ മത്സരിപ്പിക്കുകയെന്ന ചോദ്യമാണ് അണികള്‍ ഉയര്‍ത്തുന്നത്. ഭാഷാ പ്രയോഗത്തിനുള്ള കടപ്പാട് അവര്‍ സുധാകരനുതന്നെ നല്‍കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: