തൃശൂര്‍: ഡിസിസി പുനസംഘടനയും നിയമസഭാ സീറ്റുനിര്ണ്ണയവും മുന്നില്‍ക്കണ്ട് വിവിധ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിനു മേല്‍ പിടിമുറുക്കുന്നു. തൃശൂര്‍ അതിരൂപതയുടെ മുഖപത്രം കത്തോലിക്കാ സഭ കഴിഞ്ഞദിവസം നടത്തിയ വിമര്‍ശനം ഈ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
തദ്ദേശ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വി തങ്ങളെ വേണ്ടവിധം പരിഗണിക്കാത്തതുമൂലമാണെന്നാണ് കത്തോലിക്കാ സഭ വിമര്‍ശനമുന്നയിച്ചത്. ഇതേകാര്യം വെളളാപ്പള്ളി നടേശന് പറയുമ്പോള്‍ അദ്ദേഹത്തെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം പക്ഷേ സഭയുടെ വിമര്‍ശനം ഒരക്ഷരം മറുത്തുപറയാതെ ഏറ്റുവാങ്ങുകയും ചെയ്തു. പക്ഷേ കത്തോലിക്കാ സഭയുടെ വാദങ്ങള്‍ തെറ്റാണെന്ന് താഴെത്തട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം പറയുന്നുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനില്‍ തങ്ങള്‍ക്ക് 28 സീറ്റ് വേണമെന്ന് സഭാ നേതൃത്വം സ്ഥാനാര്‍ത്ഥി നിര്ണ്ണയവേളയില്ത്തന്നെ വാശിപിടിക്കുകയായിരുന്നു.
സഭ പറഞ്ഞ എല്ലാവരേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ഇതോടെ മറ്റു സമുദായങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും എതിരായി എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ജാള്യത മറക്കാനുള്ള ശ്രമമാണ് കത്തോലിക്കാ സഭ മുഖപ്രസംഗത്തിലെ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. അതേസമയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന ഭീഷണിയും സഭ ഉയര്‍ത്തുന്നുണ്ട്.
ഇതിനുമുന്‍പും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടപെട്ടതിന്റെ പേരില്‍ ആരോപണം നേരിട്ടിട്ടുള്ള ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലും. കെസിബിസി ഭാരവാഹി കൂടിയായ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല എന്നു കാണിച്ച് മാസങ്ങള്‍ക്കുമുന്‍പ് സോണിയ ഗാന്ധിക്ക് കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സിസി പ്രസിഡന്റ് വി.എം.സുധീരന് എന്നിവര്‍ അരമനയിലെത്തി ബിഷപ്പിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി.
അനുനയ നീക്കത്തിന്റെ ഭാഗമായി തൃശൂര്‍ സെന്റ് തോമസ് കോളേജിനും ഇരിങാലക്കുട ക്രൈസ്റ്റ് കോളേജിനും ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കുകയും ചെയ്തു. അതു കൊണ്ടരിശം തീരാഞ്ഞ് … എന്ന മട്ടിലാണ് സഭയുടെ ഇപ്പോഴത്തെ നിലപാട് എന്നാണ് താഴെത്തട്ടിലുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്.
സഭാ നേതൃത്വം കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന സുധീരന്റെയും ഉമ്മന്‍ ചാണ്ടിയുടേയും നിലപാടുകളിലും അവര്‍ക്ക് പ്രതിഷേധമുണ്ട്. സഭാ നേതൃത്വത്തിന്റെ മുന്നില്‍ സാഷ്ടാംഗം വീഴുന്ന നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എസ് എന്‍ ഡി പിയുടെ സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് പലരും ചോദിക്കുന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനവും ജില്ലയില്‍ നിന്നുള്ള മന്ത്രി സ്ഥാനവും ഇതര സമുദായങ്ങള്‍ കൈയടക്കി വച്ചിരിക്കയാണെന്നും സഭക്ക് പരാതിയുണ്ട്. പുനസംഘടനയില്‍ തങ്ങള്‍ പറയുന്നവര്‍ക്ക് അവസരം നല്‍കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഭയുടെ ആള്‍ക്കാരെ സ്ഥാനാര്ത്ഥികളാക്കണമെന്നുമാണ് ഇപ്പോഴത്തെ നിലപാട്.
സഭാ നേതൃത്വം ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം നിരാശയിലാണ്. നിയമലഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കുപ്പായം തയ്പിച്ചവരാണിവര്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നല്ല ബിഷപ്പ് ഹൗസില്‍ നിന്നാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയം എന്ന അവസ്ഥയായതോടെ ഇനി വേറെ വഴി തേടണമെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: