കൂത്തുപറമ്പ് (കണ്ണൂര്‍): രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കാവുന്ന അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുളളവര്‍ക്ക് പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കാന് അധികൃതര്‍ തയ്യാറാകണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ പറഞ്ഞു. കണ്ണൂര്‍ കൂത്തുപറമ്പില്‍ അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംഘടിപ്പിച്ച ജില്ലാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അടിയന്തരാവസ്ഥയുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ ഒരാള്‍ക്കും ഇന്നുവരെ ഒന്നും നല്‍കിയിട്ടില്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് കനത്തവില നല്‍കേണ്ടിവരുമെന്ന് മനസ്സിലാക്കിയിട്ടും, ജീവന്‍തന്നെ നഷ്ടപ്പെടുമെന്ന് ബോധ്യപ്പെട്ടിട്ടും സമര രംഗത്ത് അവസാനം വരെ സജീവമായി നിലകൊണ്ട ഇക്കൂട്ടര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതായിട്ടുണ്ട്. ഇനി കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരില്‍ പ്രതീക്ഷയര്പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയിലെ നാളുകളിലെ ഭീകരതയെ തിരിച്ചറിയാത്ത പലരും ഇന്ന് രാജ്യത്ത് ഇല്ലാത്ത അസഹിഷ്ണുതയെ കുറിച്ച് വാചാലരാവുകയാണ്.
അടിയന്തിരാവസ്ഥയില്‍ നടന്നത് ഭരണകൂട ഭീകരതയും പൗരാവകാശ ധ്വംസനങ്ങളും സങ്കല്‍പ്പിക്കാനാവില്ല. ജനാധിപത്യ ധ്വംസനത്തിനെതിരെ ഒന്നും ചെയ്യാതെ ഇന്ന് തങ്ങളാണ് യഥാര്‍ത്ഥ അടിയന്തിരാവസ്ഥയ്ക്കെതിരായ സമരഭടന്മാരെന്ന് പറഞ്ഞുകൊണ്ട് വ്യാജന്മാര് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അവകാശം പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തില്‍ ഒരു പങ്കുമില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ അടിയന്തിരാവസ്ഥ ഫാസിസത്തിനെതിരെയുള്ളതാണെന്നും ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കനുള്ളതല്ല എന്നും അതിനാല്‍ സ്വയം പിന്മാറുകയാണെന്നും പാര്ട്ടിആചാര്യന് ഇഎംഎസ് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചു. ആശുപത്രിയിലായിരുന്ന എകെജി സിപിഎം നേതൃത്വത്തിന്റെ ഈ തീരുമാനത്തിന് എതിരായിരുന്നുവെന്നും രാജഗോപാല്‍ ഓര്‍മ്മിപ്പിച്ചു.
ഇന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ അടിയന്തിരാവസ്ഥയെ പരസ്യമായി ആക്ഷേപിക്കാന്‍ തയ്യാറല്ല. 1980കള്‍ ആയപ്പോഴെക്കും ഇന്ദിരാഗാന്ധി പോലും താന്‍ ചെയ്തത് തെറ്റായി പോയെന്ന് കൂടെയുള്ളവരോട് സമ്മതിച്ചു. എന്നാല്‍ ഹിന്ദുത്വ ശക്തികളെ ഒരു ഉളുപ്പുമില്ലാതെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രി ഇപ്പോഴും തന്റെ അടിയന്തിരാവസ്ഥ അനുകൂല നിലപാടുകളില്‍ അടിയുറച്ചു നില്‍ക്കുകയാണ്.
ചടങ്ങില്‍ അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.മോഹനന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് പ്രചാരക് കെ. ഗിരീഷ്, ബിജെപി മേഖലാ പ്രസിഡണ്ട് പി. രാഘവന്, ജില്ലാ പ്രസിഡണ്ട് കെ. രഞ്ജിത്ത്, കെ.സി. കണ്ണന് തളിപ്പറമ്പ്, എ. ദാമോദരന്‍, വി. രവീന്ദ്രന്, കെ.എന്‍. നാരായണന് മാസ്റ്റര്‍, കെ. ദാമോദരന്‍മാസ്റ്റര്‍, എ.പി. പത്മിനിടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.സി.ബാലന് സ്വാഗതവും യു.മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: