കോഴിക്കോട്: കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ചേവായൂര്‍ ചര്‍മരോഗാശുപത്രി കോമ്പൗണ്ടില്‍ ആരംഭിക്കുന്ന കോംമ്പൊസിറ്റ് റീജ്യണല്‍ സെന്റര്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസി(സിആര്‍സി)ന്റെ കെട്ടിടനിര്‍മ്മാണത്തിനായി 19 കോടി രൂപ ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട് അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ-ഉപകരണ വിതരണ മെഗാക്യാമ്പ് ഉദ്ഘാടനവും സിആര്‍സിയുടെ നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്നനഗരിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന് എംപി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോടിനെ സമ്പൂര്‍ണ തടസ്സരഹിത ജില്ലയാക്കുന്നതിനുള്ള നടപടിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു.
എ. പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കേന്ദ്ര സാമൂഹികനീതി വകുപ്പ് സെക്രട്ടറി ലോവ് വര്‍മ, കേന്ദ്ര സാമൂഹികനീതി ജോയിന്റ് സെക്രട്ടറി അവനീഷ് കെ. അവസ്തി, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, എന്ഐപിഎംഡി ഡയറക്ടര്‍ ഡോ. ഹിമങ്ങ്ഷുദാസ്, സിആര്‍സി ഡയറക്ടര്‍ ഡോ. റോഷന് ബിജ്ലി, അലിംകോ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ പി.കെ. ദുബെ തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാമാജിക ആധികാരികത ശിബിറിന്റെ ഭാഗമായാണ് ഭിന്നശേഷിക്കാര്‍ക്ക് സഹായ-ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ത്രിദിന മെഗാക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ നാലായിരത്തോളം പേര്‍ക്ക് മൂന്നുദിവസത്തെ ക്യാമ്പില്‍ നാലുകോടിരൂപയുടെ ഉപകരണങ്ങള്‍ വിതരണം ചെയ്യും. ആയിരങ്ങളാണ് ഇന്നലെ നടന്ന ക്യാമ്പില്‍ പങ്കെടുത്തത്. ഇന്നലെ നടന്ന ക്യാമ്പില്‍ കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലുള്ളവര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഇന്ന് വടകര താലൂക്ക്, നാളെ താമരശ്ശേരി താലൂക്ക് എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കും.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ചെന്നൈയിലെ എന്ഐഇപിഎംഡി, കാണ്‍പൂരിലെ അലിംകോ എന്നിവ സംയുക്തമായി സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്താടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: