കോഴിക്കോട്: വിമര്‍ശിക്കുന്നവരെ നിശ്ശബ്ദരാക്കാന്‍ ഇസ്ലാമോഫോബിയ എന്ന പദമുപയോഗിക്കുകയാണ് ഒരു കൂട്ടം എഴുത്തുകാരും മനുഷ്യാവകാശപ്രവര്‍ത്തകരും മുന്‍ നക്സലൈറ്റുകളുമെന്ന് എം.എന്‍.കാരശ്ശേരി. മുസ്ലിംസ്ത്രീകളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന നിസ സംഘടിപ്പിച്ച സെമിനാറില്‍ ഇസ്ലാമും ലിംഗനീതിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിലെ ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള വിമര്‍ശനത്തെ അസഹിഷ്ണുതയോടെ കാണുകയാണ് മുസ്ലിംസംഘടനകള്‍. സ്ത്രീകളെ കരിങ്കുപ്പായത്തിന്റെ തടവിലാക്കുന്നവരെ വിമര്‍ശിച്ചാല്‍ ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള കയ്യേറ്റമാണെന്നാണ് ചില എഴുത്തുകാര്‍ പറയുന്നത്. അവരുടെ ന്യൂനപക്ഷത്തില്‍ പുരുഷന് മാത്രമാണുള്ളത്. സൗജന്യങ്ങളും സാമ്പത്തിക സഹായവും സ്ഥാനമാനങ്ങളും ലഭിക്കാന്‍വേണ്ടിയാണ് ഇക്കൂട്ടര്‍ മതമൗലികവാദത്തിന് കുഴലൂത്ത് നടത്തുന്നത്. വേലക്കാരിയെ പിരിച്ചുവിടാന്‍ പോലും നിയമമുള്ള നമ്മുടെ നാട്ടില്‍ ഭാര്യയെ ഒഴിവാക്കുന്നതിന് എസ്എംഎസ് മതിയെന്ന സ്ഥിതിയാണുള്ളത്. ആധുനികതയെ ഉപേക്ഷിക്കണമെന്ന് പറയുന്നവര്‍ തങ്ങളുടെ താല് പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ആധുനിക ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീകള്‍ക്കുവേണ്ടി ശബ്ദിച്ചതിനാണ് ചേകന്നൂര്‍ മൗലവിക്ക് ജീവന് നഷ്ടപ്പെട്ടത്. ഇന്ന് കല്ബുര്ഗിക്കുവേണ്ടി നിലവിളിക്കുന്നവര്‍ അന്നെവിടെപ്പോയിരുന്നു. സിപിഎമ്മിനും പുകാസക്കും യുവകലാസാഹിതിക്കും നാവിറങ്ങിപ്പോയിരുന്നു. അന്നാരും അവാര്‍ഡുകള്‍ തിരസ്ക്കരിച്ചില്ല. വോട്ടുബാങ്കുകളെ പേടിക്കുന്ന രാഷ്ട്രീയക്കാര്‍ സ്ത്രീവിരുദ്ധ ചിന്താഗതികളെ പിന്തുണയ്ക്കുകയാണ്, അദ്ദേഹം പറഞ്ഞു.
വി.പി.സുഹറ, ഡോ. ഖദീജ മുംതാസ്, കെ.എം. വേണുഗോപാല്‍, കല്പറ്റ നാരായണന്, ഡോ. കെ.എസ്. ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറിന് ശേഷം കിഡ്സണ്‍ കോര്‍ണറില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ കോലം കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: