കൊച്ചി: നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ സംസ്ഥാനത്തെ ആദ്യ കേസായ പാനായിക്കുളം സിമി ക്യാമ്പില്‍ രണ്ട് പ്രതികള്‍ക്ക് 14 വര്‍ഷവും മൂന്ന് പ്രതികള്‍ക്ക് 12 വര്‍ഷവും കഠിന തടവ്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, ഭീകരപ്രവര്‍ത്തനത്തിന് സഹയം നല്കല്, നിരോധിത സംഘടനയില്‍ അംഗങ്ങളായി തുടരുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.
കേസില്‍ നേരത്തെ 11 പേരെ കോടതി വെറുതെ വിട്ടിരുന്നു. സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്ന 13-ാം പ്രതിയുടെ വിചാരണ കോട്ടയം ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്. പ്രതിയായിരുന്ന ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷം പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രനാണ് വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതി ഈരാറ്റുപേട്ട നടക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി.എ. ശാദുലി എന്ന ഹാരിസ്, രണ്ടാം പ്രതി ഈരാറ്റുപേട്ട പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുള്‍ റാസിഖ് എന്നിവര്‍ക്കാണ് 14 വര്‍ഷം കഠിന തടവ്. ഇവര്‍ 60000 രൂപ പിഴയും അടക്കണം. മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില് വീട്ടില്‍ അന്‍സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന് മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷംനാസ് എന്നിവര്‍ക്ക് 12 വര്‍ഷം കഠിന തടവും 55000 രൂപ പിഴയുമാണ് വിധിച്ചത്.
രാജ്യദ്രോഹക്കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 124 എ പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും, യുഎപിഎ 13(1)(ബി) പ്രകാരം ഭീകരപ്രവര്‍ത്തനത്തിന് സഹായം നല്‍കിയതിന് ഏഴ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും യുഎപിഎ 10(എ)(2) പ്രകാരം രണ്ട് വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയുമാണ് പ്രതികള്‍ക്ക് ലഭിച്ചത്. ഇതിനുപുറമെ ഒന്ന്, രണ്ട് പ്രതികള്‍ക്ക് നിരോധിത സംഘടനയില്‍ അംഗങ്ങളായി തുടര്‍ന്നതിന് യുഎപിഎ 10(എ)(1) പ്രകാരം രണ്ട് വര്‍ഷം കഠിനതടവും 5000 രൂപ പിഴയും ലഭിച്ചു. തടവ് ശിക്ഷ തുടര്‍ച്ചയായി അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. തടവ് ശിക്ഷയില്‍ നിന്നും റിമാന്റ് കാലാവധി കുറക്കും. ഇത് രണ്ട് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വരും.
നേരത്തെ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ച കോടതി രാജ്യത്തിനെതിരെ പ്രസംഗിച്ച ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ മാത്രമാണ് രാജ്യദ്രോഹക്കുറ്റം ശരിവെച്ചിരുന്നത്. എന്നാല്‍ മറ്റ് പ്രതികള്‍ ഇതിനുവേണ്ടി ഗൂഢാലോചന നടത്തിയതിനാല്‍ മുഴുവന്‍ പ്രതികള്‍ക്കും രാജ്യദ്രോഹത്തിനുള്ള ശിക്ഷ വിധിക്കുകയായിരുന്നു.
2006 ആഗസ്ത് 15ന് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിലാണ് സിമിയുടെ രഹസ്യയോഗം നടന്നത്. ബിനാനിപുരം എസ്ഐ ആയിരുന്ന കെ.എന്‍. രാജേഷ് യോഗം നടക്കുമ്പോള്‍ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്. ഭീകരവാദ ബന്ധം പരിഗണിച്ച് 2009 ഡിസംബര്‍ 24ന് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. എന്‍ഐഎക്കുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. മനു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: