ന്യൂദല്‍ഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകള്‍ ഏജന്റ് മുഖേന പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐക്ക് കൈമാറിയതിന് അതിര്‍ത്തി രക്ഷാ സേനയിലെ(ബിഎസ്എഫ്) ജവാന് ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജമ്മു കശ്മീരിലെ രജോറി ജില്ലയില്‍ ബിഎസ്എഫിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ് കോണ്‍സ്റ്റബിളാണ് പിടിയിലായ അബ്ദുല്‍ റഷീദ്. ഇയാള്‍ രേഖകള്‍ എത്തിച്ചു കൊടുത്ത ഐഎസ്ഐ ഏജന്റ് കഫൈയ്ത്തുല്ല ഖാനും (മാസ്റ്റര്‍ രാജ 44) ഇതേ ജില്ലക്കാരനാണ്.
കരാര്‍ തൊഴിലാളിയായ ഇര്‍ഷാദ് അന്‍സാരി, ഇയാളുടെ മകന് അസ്ഫഖ് അന്‍സാരി, ബന്ധുവായ മുഹമ്മദ് ജഹാംഗീര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ദേശസുരക്ഷയുമായി ബന്ധപ്പെട്ട നിരവധി രേഖകളും മൂന്നരലക്ഷത്തോളം വ്യാജ ഇന്ത്യന്‍ കറന്‍സിയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ജമ്മു റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ജോയിന്റ് കമ്മിഷണര്‍ (െ്രെകം) രവീന്ദ്ര യാദവ് അറിയിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
ഭോപ്പാലിലേക്കു പോകാനാണ് ഇവര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ദല്‍ഹിയില്‍ ആറിടത്തായി നടക്കുന്ന റെയ്ഡിന് എസിപി: കെ.പി.എസ്. മല്‍ഹോത്രയാണു നേതൃത്വം നല്‍കുന്നത്. ഇതേസമയം, കൊല്‍ക്കത്ത പൊലീസ്, നഗരത്തിന്റെ തെക്കന്‍ മേഖലയില്‍ നിന്ന് ഐഎസ്ഐ ബന്ധം സംശയിക്കുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തു.
സുരക്ഷാ സേനയുടെ വിന്യാസത്തെ കുറിച്ചും വ്യോമസേനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരം കൈമാറുകയായിരുന്നു ഖഫൈത്തുള്ള ഖാന്റെ പ്രധാന ചുമതല. ഇമെയ്ല്, വാട്ട്സ്ആപ്പ്, വൈബര്‍ തുടങ്ങിയവയിലൂടെയാണ് പ്രധാനമായും വിവരങ്ങള്‍ കൈമാറിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. രജൗരിയിലെ ഒരു സ്കൂളില്‍ ലൈബ്രറി അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു മാസ്റ്റര്‍ രാജ. അബ്ദുള്‍ റഷീദില്‍ നിന്നുമാണ് ഇയാള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നത്.
2013-ല്‍ ഇയാള്‍ പാകിസ്താന് സന്ദര്‍ശിക്കുകയും ഐഎസ്ഐയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സൈന്യത്തില്‍ നിന്നു തന്നെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇര്‍ഷാദിനും ജഹാംഗീറിനും കറാച്ചിയില്‍ ബന്ധുക്കളുള്ളതായും പൊലീസ് അറിയിച്ചു. ഇവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഐഎസ്ഐയുടെ വലയില്‍പ്പെടുന്നത്. ഐഎസ്ഐയില്‍ നിന്നും പരിശീലനം ലഭിച്ച ഇവര്‍ പത്ത് വര്‍ഷത്തിലധികമായി ചാരവൃത്തി ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: