ശ്രീരാമഭക്തനായ മാരീചന് ആശ്രമത്തില്‍ മൗനവ്രതത്തിലായിരുന്നു. ജടാവല്ക്കലങ്ങളും ധരിച്ച് പരമാത്മാവായ രാമനെത്തന്നെ മനസ്സില്‍ ധ്യാനിച്ച് സദാരാമനാമവും ജപിച്ച് ആനന്ദത്തില്‍ മുഴുകിയാണ് മാരീചന്റെ ഇരിപ്പ്. അവിടെ ലോകോപദ്രവകാരിയായ രാവണന് കയറിച്ചെന്നു മാരീചന് രാവണന്റെ അമ്മാവനാണെങ്കിലും വന്നത് രാജാവാണല്ലോ. ലോകമര്യാദയനുസരിച്ച് സംഭ്രമത്തോടെ ചാടിയെണീറ്റ് യഥാവിധി സല്‍ക്കരിച്ച് പൂജിച്ചു.
”ഇപ്പോള്‍ ഏകനായി നീ ഇങ്ങോട്ടെഴുന്നെള്ളിയത് എന്തിനാണാവോ? മനസ്സില്‍ എന്തോ ചിന്ത അലട്ടുന്നുണ്ടെന്ന് തോന്നുന്നു. രഹസ്യമല്ലെങ്കില്‍ അതിങ്ങോട്ടുപറയാം. അങ്ങയുടെ ഹിതകാരികളില്‍ മുമ്പനാണു ഞാന്‍ പാപരഹിതവും കളങ്കരഹിതവുമായ ഏതുകാര്യവും ഞാന്‍ സാധിച്ചുതരാം.”
ഇതുകേട്ട് രാവണന് പറഞ്ഞു: ”ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ എനിക്കു സഹായം തേടാന്‍ അമ്മാവനല്ലാതെ മറ്റാരുമില്ല. അയോദ്ധ്യാപതിയായ ദശരഥന്റെ മക്കളായി രാമനെന്നും ലക്ഷ്മണനെന്നും രണ്ടുപേരുണ്ടുപോല്. സുന്ദരിയായ ഒരു സ്ത്രീയോടൊപ്പം അവര്‍ ദണ്ഡകാരണ്യത്തില്‍ വസിക്കുന്നു. എന്റെ സഹോദരിയായ ശൂര്‍പ്പണഖയുടെ നാസികയും കാതും മുലകളും അവര്‍ മുറിച്ചുകളഞ്ഞു.
പകരം ചോദിക്കാന്‍ചെന്ന ഖരദൂഷണാദികളേയും ത്രിശിരസ്സിനേയും പതിന്നാലായിരം രാക്ഷസപ്പടയേയും രാമന് ഒറ്റയ്ക്കുനിന്ന് വധിച്ചു. അവരുടെ പ്രണേശ്വരിയായ സീതയെ അപഹരിച്ചു കൊണ്ടുവരാന്‍ എന്നെ സഹായിക്കണം. രാമലക്ഷ്മണന്മാരെ അവളില്‍നിന്നും അകറ്റിത്തന്നാല് സീതയെ ഞാന്‍ കൊണ്ടുപോന്നോളാം. ഇതിനു സഹായിച്ചാല്‍ ഇന്നെനിക്ക് ആഗ്രഹം സാധിക്കും.”
രാവണന്റെ വാക്കുകള്‍ കേട്ട് മാരീചന് ഞെട്ടി. ഭയത്തോടെ പറഞ്ഞു: ”വംശം നശിപ്പിക്കാനുള്ള ഈ വഴി ആരാണോ നിനക്കുപദേശിച്ചത് അവന് നിന്റെ ശത്രുവാണ്. നിന്റെ നാശം കാണണമെന്നാഗ്രഹിക്കുന്നവനുമാണ്. നല്ലത് ഞാന്‍ പറയാം. നിനക്ക് ഈ പ്രവൃത്തി നല്ലതല്ല. രാമനെന്നു കേള്‍ക്കുമ്പോള്‍ തന്നെ എന്റെ ഉള്ളം കിടുങ്ങുന്നു.
നീ രാജ്യം, രത്നം, സ്ത്രീ, രഥം തുടങ്ങിയ ഭൂഷണങ്ങളോടെ രാക്ഷസരാജ്യം നിത്യം പരിപാലിക്കണമെന്ന് എന്റെ ആഗ്രഹം. ശ്രീരാമന് ശ്രീപരമാത്മാവാണ്, ആ പരമാര്‍ത്ഥം ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. പണ്ടു ദേവന്മാരൊക്കെ ചേര്‍ന്ന് ബ്രഹ്മാവിന്റെ നേതൃത്വത്തില്‍ വിഷ്ണുവിനോടു പ്രാര്‍ത്ഥിച്ചതനുസരിച്ച് നിന്നെ കൊല്ലാന്‍ രാമനായി ഭൂമിയില്‍ അവതരിച്ചിരിക്കുകയാണ്.
നീ ചെന്ന് ശ്രീരാമപാദങ്ങളില്‍ വീണ് മാപ്പു ചോദിക്ക്. രാമനെ സേവിക്ക്. പരമകാരുണികവും ഭക്തവത്സലനുമാണ് രാമന്. താനൊരു രഹസ്യം വെളിപ്പെടുത്തുന്നു എന്ന രീതിയിലാണ് മാരീചന് ഇതു പറയുന്നത്. പക്ഷേ എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് രാവണന് വന്നിരിക്കുന്നത്. രാവണന് പറയുന്നു: ”അമ്മാവന് പറഞ്ഞതുപോലെ എന്നെക്കൊല്ലാന്‍ വേണ്ടി മനുഷ്യരൂപത്തില്‍ അവതരിച്ച നാരായണനാണ് രാമനെങ്കില്‍ അതിനെ തടയാന്‍ ആര്‍ക്കാണു സാധിക്കുക.
നിങ്ങള്‍ ഇത്രത്തോളം അജ്ഞാനിയാണെന്ന് ഞാന്‍ വിചാരിച്ചില്ല. ഒന്നുകൊണ്ടും ഞാനടങ്ങുകയില്ല. എനിക്കു സീതയെ കൊണ്ടുവരുകതന്നെവേണം. നിങ്ങള്‍ ഉടനെ ഒരു പൊന്മാനായി ചമഞ്ഞ് രാമലക്ഷ്മണന്മാരെ മൈഥിലിയില്‍ നിന്നകറ്റുക. അന്നേരം ഞാന്‍ ചെന്ന് തേരില്‍ കയറ്റികൊണ്ടുപോരും. അതുകഴിഞ്ഞ് അമ്മാവന് സുഖമായി രാമനാമവും ജപിച്ച് ജീവിച്ചോളൂ. അതല്ല മറുത്തു പറയുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ എന്റെ വാളിന് ഇരയാകും.”
ദുഷ്ടനായ രാവണന് എന്തുംചെയ്യാന്‍ മടിയില്ലാത്തവനാണ്.
ഇവന്റെ വാളുകൊണ്ടു മരിച്ചാല്‍ നരകത്തില്‍ പോയികിടക്കണം. ശ്രീരാമാസ്ത്രമേറ്റു മരിച്ചാല്‍ ഞാനിതുവരെ ചെയ്ത പുണ്യത്തിന്റെയും തപസ്സിന്റെയും ഫലമായി മുക്തി ലഭിക്കും. ഇനി ഇവനോടു തര്‍ക്കിക്കേണ്ട കാര്യവുമില്ല. മാരീചന് ഉടനെ മനോഹരമായ ഒരു പുള്ളിമാനിന്റെ രൂപമെടുത്ത് പഞ്ചവടിയിലേക്കു പോയി. രാവണന് തന്റെ രഥത്തില്‍ കയറി പിന്നാലെ പോയി.
ഇവിടെ എഴുത്തച്ഛന് ഭാവനയുണരുന്നു.
പംക്തികന്ധരന്‍ തേരിലമ്മാറു കയറിനാന്
ചെന്താര്‍ബാണനും തേരിലേറിനാനതുനേരം
ചെന്താര് മാനിനിയായ ജാനകിയെയുള്ളില്
ചിന്തിച്ചു ദശാസ്യനുമന്ധനായ് ചമഞ്ഞിതു.
രാവണന് തേരില്‍ കയറിയപ്പോള്‍ കാമദേവനും കൂടെക്കയറി. സീതയെപ്പറ്റി തന്നെ ചിന്തിച്ച് രാവണന് കാമംകൊണ്ട് അന്ധനായിത്തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: