പെട്രോളിയം വിലവര്‍ധനവ് നമ്മുടെ രാജ്യത്ത് ചൂടേറിയ സംവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും തുടക്കംകുറിച്ചിരിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് കമ്പനികളുടെ നഷ്ടം നികത്താനാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇത് പൂര്‍ണമായും റിലയന്‍സ്, എസ്സാര്പോലുള്ള കമ്പനികളെ സഹായിക്കാനാണെന്ന് മനസ്സിലാക്കാന്‍ കഴിയും. പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍ ഒന്നുപോലും നഷ്ടത്തിലല്ല. സ്വകാര്യകമ്പനികളില്‍ റിലയന്‍സും എസ്സാറും വന്‍ ലാഭത്തിലുമാണ്. കഴിഞ്ഞവര്‍ഷത്തെ റിലയന്‍സിന്റെ ലാഭം 20,000 കോടിയാണ്. ഇതേ സാഹചര്യത്തിലാണ് സര്‍ക്കാര്‍ എണ്ണ കമ്പനികളുടെ നഷ്ടം നികത്താന്‍ എന്നുപറഞ്ഞ് വില കൂട്ടുന്നത്.
ക്രൂഡ് ഓയിലിന്റെ വില 2007 ജനുവരിയില്‍ ഒരു ബാരലിന് 60 ഡോളര്‍ എന്ന നിലയില്‍നിന്നും 2008 ല്‍ ഉയരുകയും ഒക്ടോബറില്‍ ഒരു ബാരലിന് 142 ഡോളറില്‍ എത്തുകയും ചെയ്തു. 142 ഡോളര്‍ ഒരു ബാരലിന് ഉണ്ടായിരുന്ന കാലത്ത് നമ്മുടെ നാട്ടില്‍ പെട്രോളിന് 51 രൂപയുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2011 ജൂണ്‍ 22 ലെ അന്താരാഷ്ട്രവില ഒരു ബാരലിന് 107 ഡോളര്‍ മാത്രമാണ്. 2008 ലെ 142 ഡോളറുണ്ടായിരുന്ന കാലത്തുനിന്നും എല്ലാ രാജ്യങ്ങളിലേയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില തകര്‍ന്ന സമയത്താണ് നമ്മുടെ സര്‍ക്കാര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടുന്നതിന്റെ പേരില്‍ വില കൂട്ടുന്നത്.
2008ലേതില്‍നിന്ന് 35 ഡോളര്‍ ഒരു ബാരലിന് ഇന്ന് കുറവുള്ളപ്പോള്‍ 2008 ലെ പെട്രോള്‍ വിലയില്‍നിന്നും 17 രൂപ കൂട്ടിയാണ് പെട്രോള്‍ വില്ക്കാന് അനുമതി നല്‍കിയിട്ടുള്ളത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മറ്റ് രാജ്യങ്ങളിലെ വില താരതമ്യം ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ടാണ് അമേരിക്ക പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂട്ടാന്‍ മൂന്നാം ലോകരാജ്യങ്ങളെ നിര്‍ബന്ധിക്കുന്നതെന്നും മനസ്സിലാക്കണം. ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ 25 ശതമാനവും ഉപയോഗിക്കുന്നത് അമേരിക്കയാണ്. അമേരിക്കയില്‍ എണ്ണവില വര്‍ധിപ്പിച്ചാല്‍ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം വളരെ വലുതാണ്. അതിനാല്‍തന്നെ ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ എണ്ണ ഉപഭോഗത്തെ നിയന്ത്രിച്ചുനിര്‍ത്തി, അന്താരാഷ്ട്ര വില കുറഞ്ഞുനില്‍ക്കാന്‍ എല്ലാ സമ്മര്‍ദ്ദവും അമേരിക്ക ചെലുത്താറുണ്ട്. 2008 ന്റെ ആദ്യപകുതിയില്‍ എണ്ണ ഒരു ബാരലിന് 140 ഡോളര്‍ കടന്നപ്പോള്‍ അമേരിക്ക പരസ്യമായി ചൈനയിലേയും ഇന്ത്യയിലേയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂട്ടണമെന്നും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. ആഗോള ഉല്‍പ്പാദനത്തിന്റെ 25 ശതമാനം ഉപയോഗിക്കുന്ന അമേരിക്കയാണ് യഥാക്രമം ആറ് ശതമാനവും നാല് ശതമാനവും മാത്രം ഉപയോഗിക്കുന്ന ചൈനയോടും ഇന്ത്യയോടും വില കൂട്ടണമെന്നും ഉപഭോഗം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടത്.
മറ്റ് രാജ്യങ്ങളിലെ വില താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലൊഴികെ സ്വകാര്യ കുത്തകകള്‍ക്ക് ഏറ്റവും കൂടുതല്‍ വിപണി വിഹിതമുള്ള സ്ഥലങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വളരെ കൂടുതലാണ്. ബ്രിട്ടീഷ് പെട്രോളിയത്തിന്റെ സ്വാധീനമാണ് ബ്രിട്ടനിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയെ സ്വാധീനിക്കുന്നത്. ബ്രിട്ടനിലെ പെട്രോളിയം നയത്തെ പൂര്‍ണമായും നിശ്ചയിക്കുന്നത് ഈ കുത്തകയുടെ പണമായതിനാല്‍ ബ്രിട്ടനില്‍ എല്ലാക്കാലത്തും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിലയുണ്ടായിരുന്നു. ഇപ്പോള്‍ രൂപയില്‍ കണക്കാക്കിയാല്‍ ബ്രിട്ടനിലെ വില പെട്രോളിന് 98 രൂപയും ഡീസലിന് 103 രൂപയുമാണ്. ഇതുതന്നെയാണ് ബ്രസീലിന്റെ കാര്യത്തിലും. രൂപയുടെ നിരക്കിലാണെങ്കില്‍ ബ്രസീലില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 42 രൂപയുമാണ്.
ഇതിന് കാരണം പെട്രോബ്രാസിന്റെ സ്വാധീനമാണ്. അതോടൊപ്പംതന്നെ അമേരിക്ക പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ബ്രസീലില്‍ എന്നും സമ്മര്‍ദ്ദം ചെലുത്തുന്നു. പെട്രോളിനും ഡീസലിനും ഏറ്റവും വില കുറഞ്ഞ രാജ്യം മലേഷ്യയാണ്. കാരണം ഒരിക്കലും അമേരിക്കയുടെയും ഐഎംഎഫിന്റെയും സമ്മര്‍ദ്ദത്തിന് ഒരു നയങ്ങളുടെ കാര്യത്തിലും വഴങ്ങാത്ത രാജ്യമാണ് മലേഷ്യ. രൂപയില്‍ മലേഷ്യയിലെ വില പെട്രോളിന് 29 രൂപയും ഡീസലിന് 26 രൂപയുമാണ്. ഏഷ്യന്‍ സാമ്പത്തികപ്രതിസന്ധി മലേഷ്യയെ ബാധിച്ചപ്പോള്‍ മലേഷ്യ സ്വന്തം നാണ്യത്തിന്റെ വിനിമയമൂല്യം കുറയ്ക്കാന്‍ തയ്യാറായില്ല. ഇന്നും ഒരു ചെറിയ രാജ്യമായിരുന്നിട്ടും നമ്മുടെ രൂപയേക്കാള്‍ എത്രയോ ശക്തമാണ് മലേഷ്യന്‍ റിന്ജിറ്റ്. ഐഎംഎഫ് കയറ്റുമതി കൂട്ടാന്‍ മലേഷ്യന്‍ റിന്‍ജിറ്റിന്റെ മൂല്യം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മലേഷ്യ ഇതിന് തയ്യാറായില്ല. കാരണം റിന്‍ജിറ്റിന്റെ മൂല്യം കുറഞ്ഞാല്‍ ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂടും. ഇത് നാണ്യപ്പെരുപ്പത്തിന് കാരണമാകും. ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി രൂപയുടെ മൂല്യം നാം കുറച്ചു. 1991 ല്‍ ഒരു ഡോളറിന് 18 രൂപയില്‍നിന്നും ഇന്ന് 44 രൂപയിലേക്ക് മൂല്യം ഇടിഞ്ഞു. കൃത്രിമമായ മൂല്യം കുറച്ചതു കൂടാതെ എപ്പോഴൊക്കെ മൂല്യം കൂടുന്നുവോ ആ സമയത്തെല്ലാം രൂപയുടെ മൂല്യം കുറയ്ക്കുന്ന നടപടികള്‍ റിസര്‍വ് ബാങ്ക് എടുത്തു. ഇതിനാല്‍ തന്നെ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില ഉയര്‍ന്നുതന്നെ നിന്നു. ഒരു ഡോളറിന് 44 രൂപ എന്ന നിരക്കില്‍ ഒരു ബാരലിന് ഇന്ന് നല്‍കേണ്ട വില 107 ഡോളര്പ്രകാരം 4708 രൂപയാണ്. രൂപയുടെ മൂല്യം കുറയ്ക്കാതിരുന്നുവെങ്കില് ഒരു ഡോളറിന് 18 രൂപാ നിരക്കില്‍ ഒരു ബാരലിന് 1926 രൂപ മാത്രമേ വരുമായിരുന്നുള്ളൂ. അതായത് പകുതിവിലയ്ക്ക് പെട്രോളും ഡീസലും വില്ക്കാന് കഴിയും. ചൈന ആദ്യം കയറ്റുമതിക്കുവേണ്ടി യുവാന്റെ മൂല്യം കുറച്ചുവെങ്കിലും അതുമൂലം നാണ്യപ്പെരുപ്പം ഉണ്ടായപ്പോള്‍ യുവാന്റെ മൂല്യം വര്‍ധിപ്പിച്ചു. യുവാന്റെ മൂല്യം വര്‍ധിപ്പിച്ചപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞു. ഈ കാരണത്താല്‍ പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായം തഴച്ചുവളരുകയും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ (കളിപ്പാട്ടങ്ങളുള്പ്പെടെ) ഏറ്റവും വലിയ കയറ്റുമതിക്കാരായി അവര്‍ മാറി. അത് മാത്രമല്ല, ഇന്ധനവില കുറഞ്ഞപ്പോള്‍ ചരക്ക് ഗതാഗതനിരക്കും വൈദ്യുതനിരക്കും കുറഞ്ഞു. ഇത് നിര്‍മാണച്ചെലവ് ചുരുങ്ങുന്നതിനും കയറ്റുമതിയില്‍ മേല്‍ക്കൈ ലഭിക്കുന്നതിനും സഹായിച്ചു.
ഇന്ത്യ ഇത്തരം നടപടിയെടുക്കാത്തതിന്റെ കാരണം ഡോളറിന് പരിക്കേല്‍ക്കുന്ന ഒരു നടപടിയും അമേരിക്ക സമ്മതിക്കില്ല എന്നുള്ളതുകൊണ്ടാണ്. മന്‍മോഹന്‍സിംഗിനും കൂട്ടര്‍ക്കും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലും കൂടുതല്‍ താല്‍പ്പര്യം അമേരിക്കയുടെ സമ്പദ്വ്യവസ്ഥയോടായതിനാല് ഡോളറിനെതിരെ രൂപ ശക്തിപ്രാപിച്ചപ്പോള്‍ എല്ലാം ഡോളറിനെ സഹായിക്കുന്ന നിലപാടെടുത്തു. ഇതുതന്നെ അമേരിക്കന്‍ സമ്മര്‍ദ്ദത്താല്‍ മൂന്നാം ലോകരാജ്യങ്ങളും എടുത്തതിനാല്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്നും രൂപയുടെ മൂല്യം എന്നും താഴ്ന്നും നിന്നു. അതിനാല്‍ ഒഴിച്ചുകൂടാനാവാത്ത ഇറക്കുമതി ഉല്‍പ്പന്നങ്ങളായ എണ്ണയ്ക്കും മറ്റും വില കൂടിയതിന്റെ ദുരന്തം വിലക്കയറ്റമായി ജനങ്ങള്‍ അനുഭവിക്കുന്നു. സാധനങ്ങളുടെ വില ഇത്രയധികം വര്‍ധിച്ചപ്പോള്‍ വാങ്ങല്‍ശേഷി നഷ്ടപ്പെട്ട് എട്ടുകോടി ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴോട്ടുപോയി. നമ്മുടെ നാട്ടില്‍ ദാരിദ്ര്യം വര്‍ധിക്കുമ്പോഴും മന്‍മോഹന്‍സിംഗ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥക്ക് സഹായകരമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞു. ഇന്ത്യയിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണത്തിന് അമേരിക്കയിലുള്ള സ്വാധീനം മനസ്സിലാക്കണമെങ്കില്‍ ഇന്ത്യയിലെ വില നിയന്ത്രണം എടുത്തുകളഞ്ഞ പിറ്റേദിവസത്തെ അമേരിക്കയിലെ ദിനപത്രങ്ങള്‍ നോക്കണം. അവരത് ആഘോഷിക്കുകയായിരുന്നു. ഉല്‍പ്പന്നങ്ങളുടെ അവധിവ്യാപാര വിപണിയും അത് ഒരു ആഘോഷമാക്കി മാറ്റി.
അമേരിക്കക്ക് മാത്രമല്ല ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ പെട്രോളിയം കുത്തകകളുടെയും ഏറ്റവും വലിയ ആവശ്യമായിരുന്നു വിലനിയന്ത്രണം എടുത്തുകളയല്‍. റിലയന്‍സ് ഗ്രൂപ്പിന് എല്ലാക്കാലത്തും ഭരണാധികാരികളില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വില്ക്കാന് മന്ത്രാലയമുണ്ടാക്കിയെങ്കിലും അവസാനം വിറ്റത് ലാഭത്തിലുള്ളതും സ്വകാര്യമേഖലയ്ക്ക് താല്‍പ്പര്യമുള്ളതും മാത്രമായിരുന്നു. ഇത്തരത്തില്‍ വിറ്റ പെട്രോളിയം കമ്പനിയാണ് ഐപിസിഎല്‍. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഐപിസിഎല്‍ റിലയന്‍സിന് ദാനമെന്നോണം നല്കി. ഐപിസിഎല്‍ എന്ന അടിത്തറയില്‍ റിലയന്‍സിന്റെ പെട്രോളിയം കമ്പനി വളര്‍ന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന യന്ത്രസാമഗ്രികള്‍ക്ക് ഇറക്കുമതി ചുങ്കം നല്‍കേണ്ടി വന്നപ്പോള്‍ റിലയന്‍സിന്റെ യന്ത്രസാമഗ്രികള്‍ക്ക് ഇറക്കുമതി ചുങ്കമൊന്നും നല്‍കേണ്ടാത്ത സാഹചര്യമുണ്ടാക്കി. യുപിഎ അധികാരത്തിലെത്തി ഉടനെതന്നെ റിലയന്‍സിന്റെ ജാംനഗര്‍ പ്ലാന്റിന് പ്രത്യേക സാമ്പത്തികമേഖല പദവി നല്കി. ഇതിലൂടെ എല്ലാ നികുതികളില്‍നിന്നും ഇവര്‍ ഒഴിവാക്കപ്പെട്ടു. 2007 ല്‍ റിലയന്‍സിന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അനുമതി യുപിഎ സര്‍ക്കാര്‍ നല്കി. 70 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യത്തുനിന്നും റിലയന്‍സ് ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കുക. എന്നിട്ടും അതിനെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യുന്നതുപോയിട്ട് ഒന്ന് സൂചിപ്പിക്കാന്‍ പോലും പാവപ്പെട്ടവന്റെ പാര്‍ട്ടിക്കാരുള്‍പ്പെടെ ആരും ഇല്ലാതെപോയി. അരിക്ക് വില കൂടിയപ്പോള്‍ അരി കയറ്റുമതി നിരോധിച്ചു. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടിയപ്പോള്‍ റിലയന്‍സിന്റെയും എസ്സാറിന്റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തടയണമെന്ന് പറയാനും നമ്മുടെ നാട്ടില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉണ്ടായില്ല. ഇന്ത്യയില്‍ എണ്ണയുടെ 16 ശതമാനം റിലയന്‍സും നാല് ശതമാനം എസ്സാറുമാണ് സംസ്കരിക്കുന്നത്. ഈ ഇരുപത് ശതമാനം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍കൂടി കയറ്റുമതി തടഞ്ഞ് ഇന്ത്യയില്‍ത്തന്നെ വില്ക്കാന് അനുവദിച്ചിരുന്നുവെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 10 ശതമാനത്തിന്റെ കുറവ് വരുമായിരുന്നു. റിലയന്‍സിന്റെ ലാഭം 20,000 കോടയിലെത്തിക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞത് അവര്‍ക്ക് കയറ്റുമതിക്കുള്ള അനുമതി നല്‍കിയതിനാലാണ്. ഇന്ന് നമ്മുടെ പെട്രോളിയം നയത്തെയും പെട്രോളിയം മന്ത്രിയേയും തീരുമാനിക്കുന്നത് റിലയന്‍സാണെന്ന് നീരാ റാഡിയയുടെ സംഭാഷണങ്ങള്‍ വെളിച്ചത്തുവന്നപ്പോള്‍ എല്ലാവര്ക്കും മനസ്സിലായി.
ഒരു ഇന്ത്യന്‍ കമ്പനി കോടികള്‍ ലാഭമുണ്ടാക്കുന്നതില്‍ നമുക്ക് അഭിമാനിക്കാമായിരുന്നു; ഒരുനേരത്തെ അന്നത്തിനായി ഗതിയില്ലാത്തവന്റെ പാത്രത്തില്‍ കയ്യിട്ടുവാരി ഉണ്ടാക്കുന്നതല്ലായിരുന്നുവെങ്കില്.
കൃഷ്ണ, ഗോദാവരി തടത്തിലെ എണ്ണപ്പാടം വികസിപ്പിക്കുന്നതില്‍ റിലയന്‍സ് 30,000 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട് വന്നു. സിഎജി എണ്ണപ്പാടം വികസിപ്പിക്കുന്നതിന്റെ കണക്ക് പരിശോധിച്ചത് സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരമല്ല. സര്‍ക്കാരിന് ഇത് വെളിച്ചത്തുകൊണ്ടുവരുവാന്‍ യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു. കോര്‍പ്പറേറ്റ് മത്സരത്തിന്റെ പേരില്‍ അനില്‍ അംബാനി പത്രസമ്മേളനത്തില്‍ ആരോപണമായി ഉന്നയിച്ചതുകൊണ്ട് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സിഎജിയോട് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. 30,000 കോടിയുടെ നികുതി വെട്ടിക്കല്‍ നടത്തിയിട്ടും അതിന്റെ പേരില്‍ ഒരു പ്രസ്താവനയിറക്കാന്‍പോലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ലാതെപോയി. ഇതിലും ചെറിയ എത്രയോ അഴിമതിയുടെ പേരില്‍ തെരുവുകളും പാര്‍ലമെന്റും സ്തംഭിച്ചപ്പോള്‍ റിലയന്‍സിനെതിരായ അഴിമതിയുടെ പേരില്‍ ഒന്നും ചെയ്യാന്‍ ആരും തയ്യാറായില്ല. കാരണം നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നത് ഇവരുടെ പണമാണ്. കൊട്ടിഘോഷിക്കപ്പെട്ട ദേശീയ തൊഴില്‍ദാന പദ്ധതിക്ക് കോടിക്കണക്കിന് പേര്‍ക്കായി 40,000 രൂപ മാത്രം നീക്കിവെക്കുന്ന ഒരു രാജ്യത്താണ് ഒരൊറ്റ കോര്‍പ്പറേറ്റിന് 30,000 രൂപയുടെ നികുതിയിളവുകള്‍!
വിലനിയന്ത്രണം എടുത്തുകളഞ്ഞയുടനെ റിലയന്‍സിന്റെ പമ്പുകള്‍ ഓരോന്നായി തുറക്കാന്‍ തുടങ്ങി. ഇനി ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളയും. റിലയന്‍സിനുവേണ്ടി എന്തും ചെയ്യുന്ന സര്‍ക്കാര്‍ അതും ചെയ്യും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഇടിയാന്‍ പോകുകയാണ്. അമേരിക്ക സാമ്പത്തിക തകര്‍ച്ചയില്‍നിന്നും പൂര്‍ണമായും കരകയറാത്തതും യൂറോപ്പിനെ മാന്ദ്യം കീഴടക്കുന്നതും ചൈനയിലെ വളര്‍ച്ചാ നിരക്ക് കുറയുന്നതും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയെ ഇടിച്ചുതാഴ്ത്തും. ഇതുമൂലം കയറ്റുമതി അസാധ്യമാകുന്ന റിലയന്‍സിന് ഉയര്‍ന്ന വിലയ്ക്ക് ആഭ്യന്തരവിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വില്ക്കണമെങ്കില് വിലനിയന്ത്രണം എടുത്തുകളയണം.
അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ബിപിയുടെ ഓഹരികള്‍ ബഹിഷ്ക്കരിക്കാനും പമ്പുകള്‍ ബഹിഷ്ക്കരിക്കാനും ഇ-മെയില്‍ സന്ദേശങ്ങള്‍ പ്രവഹിച്ചുതുടങ്ങി. ലോകം മുഴുവനുമുള്ള സാമൂഹ്യപ്രവര്‍ത്തകരാണ് ബിപിയുടെ ഷെയറും പെട്രോളിയം ഉല്‍പ്പന്നങ്ങളും ബഹിഷ്ക്കരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതുതന്നെ റിലയന്‍സിന്റെയും എസ്സാറിന്റെയും കാര്യത്തില്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ ചെയ്താല്‍ തീര്‍ച്ചയായും ഇവരുടെ ചൂഷണത്തില്‍നിന്നും പാവങ്ങളെ രക്ഷിക്കാനാകും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവ് നാണ്യപ്പെരുപ്പം കൂട്ടും. നാണ്യപ്പെരുപ്പം കൂടിയതുകൊണ്ട് എട്ട് കോടി ആളുകളാണ് ദാരിദ്ര്യരേഖക്ക് താഴെപ്പോവുകയും ജീവിതം പ്രതിസന്ധിയിലാകുകയും ചെയ്തെങ്കില്‍, ഇനിയും വിലവര്‍ധിച്ചാല്‍ കോടിക്കണക്കിനുപേരുടെ ജീവിതത്തെ പ്രതിസന്ധിയിലാകും. ഇതിനുള്ള ഏക പരിഹാരം കോര്‍പ്പറേറ്റ് ആധിപത്യത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ്. നാളെ പട്ടിണിക്കിടന്ന് മരിക്കുന്നതിലും ഭേദം ഇന്ന് പൊരുതി മരിക്കുന്നതാണ്.
പെട്രോളിയം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റുകളായ റിലയന്‍സ്, എസ്സാര്‍, കാസ്ട്രോള്‍, വാള്പോലിന്, എല്‍എഫ് എന്നിവരെ ബഹിഷ്ക്കരിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ഇനിയൊരിക്കലും നമ്മുടെ നാട്ടില്‍ വിലവര്‍ധനവ് ഉണ്ടാവില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം വര്‍ധിച്ചാല്‍ അത് സര്‍ക്കാര്‍ ഖജനാവിനെ ശക്തിപ്പെടുത്തുകയും ചെയ്യും.
-കെ.വി.ബിജു
(സ്വദേശി ജാഗരണ്‍ മഞ്ച് ദക്ഷിണഭാരത സഹസംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: