ന്യൂദല്‍ഹി: രാജ്യരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്കിയ ബിഎസ്എഫ് ജവാന് അടക്കം രണ്ടു ചാരന്മാര് പിടിയില്‍. ബിഎസ്എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദ്, ജമ്മുകശ്മീരിലെ രജൗരി സ്വദേശി കഫൈത്തുള്ളാ ഖാന്(മാസ്റ്റര്‍ രാജ 44) എന്നിവരാണ് പിടിയിലായതെന്ന് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു.
ബിഎസ്എഫ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ് കോണ്‍സ്റ്റബിളാണ് അബ്ദുള്‍ റഷീദ്. കശ്മീരിലെ സുരക്ഷാ സേനയുടെ വിന്യാസം, വ്യോമസേനയുടെ പ്രവര്‍ത്തനം തുടങ്ങിയവയാണ് ഇയാള്‍ പാക്ചാര സംഘടനയ്ക്ക് ചോര്‍ത്തി നല്‍കിയത്. ഇ മെയിലിലും വാട്ട്സ്ആപ്പിലും വൈബറിലുമാണ് ഇയാള്‍ വിവരങ്ങള്‍ അയച്ചത്.
കഫൈത്തുള്ള സ്ഥിരം പാക് ചാരനാണ്. റഷീദും കഫൈത്തുള്ളയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നും രവീന്ദ്ര യാദവ് സൂചിപ്പിച്ചു. സൈനികരുടെ വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയത് പാക്കിസ്ഥാന് ഭീകരരെ നുഴഞ്ഞുകയറ്റാന്‍ അവസരം നല്‍കും. സൈനിക സാന്നിധ്യം തീരെക്കുറവുള്ള സ്ഥലം നോക്കി അവര്‍ക്ക് ഭീകരരെ കടത്തിവിടാന്‍ കഴിയും, ബിഎസ്എഫ് ഡയറക്ടര്‍ ഡി. കെ. പഥക് പറഞ്ഞു.
ദല്‍ഹി പോലീസാണ് ബിഎസ്എഫ് ഹെഡ്കോണ്‍സ്റ്റബിളിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം അറിയിച്ചത്. തുടര്‍ന്ന് ബിഎസ്എഫ് ഇയാളെ നിരീക്ഷിച്ചു. അതിനുശേഷമാണ് അറസ്റ്റ്. രണ്ടുവര്‍ഷം മുന്‍പ് പാക്കിസ്ഥാന് സന്ദര്‍ശിച്ച കഫൈത്തുള്ള ഇപ്പോള്‍ ജമ്മുകശ്മീരിലെ മഞ്ഞംകോട്ടൈയില് ലൈേബ്രറിയനാണ്.
ഐഎസ്ഐയുടെ പ്രവര്‍ത്തനം
ഐഎസിന്റേതു പോലെ
ബറേലി: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പ്രവര്‍ത്തനം അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിന്റേതു പോലെയാണെന്ന് വെള്ളിയാഴ്ച മീററ്റില്‍ പിടിയിലായ പാക് ചാരന് മുഹമ്മദ് ഐജാസ്. പ്രത്യേക അന്വേഷണ സംഘത്തോടാണ് ഐജാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ പാക് ചാരസംഘടന ബംഗ്ലാദേശിലേക്കാണ് അയച്ചത്.
അവിടെ വച്ച് തന്റെ പാസ്പോര്‍ട്ട് പാക് ഏജന്റുമാര്‍ വാങ്ങിവച്ചു. തുടര്‍ന്ന് അനധികൃതമായി ഭാരതത്തിലേക്ക് തോണിയില്‍ കടത്തി. ഐഎസിലേക്ക് നിയമിക്കുന്നവരുടെ പാസ്പോര്‍ട്ട് അവര്‍ കത്തിച്ചുകളയും. കുടുംബത്തെ സഹായിക്കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയാണ് തന്നെ ചാരവൃത്തിക്ക് നിയോഗിച്ചത്. മൂന്നുവര്‍ഷമായി താന്‍ പാക് ചാരനാണ്. എന്നാല്‍ വാഗ്ദാനങ്ങള്‍ ഒന്നും അവര്‍ പാലിച്ചില്ല. ഒന്‍പതു മാസത്തെ പരിശീലനത്തിനു ശേഷമാണ് ഭാരതത്തിലേക്ക് കടത്തിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: