ശബരിമല: ശബരീശ സന്നിധിയിലെ ചടങ്ങുകളില്‍ വളരെ പ്രാധാന്യമേറിയതാണ് കളഭാഭിഷേകം. പച്ചകര്‍പ്പൂരം, കുങ്കുമപ്പൂവ് എന്നിവ ചേര്‍ത്തരയ്ക്കുന്ന കളഭം ഭഗവാന് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. ഉച്ചപൂജയുടെ സ്നാനകാലത്താണ് കളഭാഭിഷേകം നടക്കുന്നത്.
കിഴക്കേ മണ്ഡപത്തില്‍ രാവിലെതന്നെ കളഭപൂജ നടത്തും. കലശത്തില്‍ കളഭം നിറച്ച് മരപ്പാണി കൊട്ടിയാണ് പൂജ തുടങ്ങുന്നത്. ഉച്ചപൂജയ്ക്ക് മുമ്പായി പാണിക്ക് അനുവാദം നല്കി ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കുന്ന തന്ത്രി ദൈദനംദിനം നടന്നുവരുന്ന ഇരുപത്തഞ്ച് കലശാഭിഷേകം നടത്തും. തുടര്‍ന്ന് തന്ത്രി ശ്രീകോവിലില്‍നിന്നും പുറത്തുവന്ന് കിഴക്കേമണ്ഡപത്തില്‍ വച്ച് കലശമെഴുന്നള്ളിക്കുന്ന മേല്‍ശാന്തിക്ക് ദാനംനല്കും. വെറ്റിലയില്‍ അടയ്ക്കയും നാണയവും വച്ചാണ് ദാനം നല്‍കുന്നത്. ദാനത്തിന് ശേഷം കലശമെഴുന്നള്ളത്താണ്. പൂജിച്ച കലശവുമായി ശ്രീകോവിലിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നതാണ് കലശമെഴുന്നള്ളത്ത്.
ഈ ചടങ്ങിന് ചില ചിട്ടവട്ടങ്ങളുണ്ട്. പാണി, വാദ്യം, വിളക്ക്, നീരാഞ്ജനം, ശംഖുമായി തന്ത്രി, കലശമേന്തിയ മേല്‍ശാന്തി, അകമ്പടികള്‍ എന്നീ ക്രമത്തിലാണ് പ്രദക്ഷിണം. കണ്ഠരര് മഹേഷ് മോഹനരര് തന്ത്രിപദം ഏറ്റെടുത്തതിനുശേഷം ഈ ക്രമത്തിന് പ്രാധാന്യമേറിയിട്ടുണ്ട്. പ്രദക്ഷിണ വേളയില്‍ സ്വസ്തിസൂക്തം, മംഗലസൂക്തം എന്നിവ ജപിക്കുന്നുണ്ടാവും. കളഭവുമായി ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കുന്ന മേല്‍ശാന്തിയില്‍നിന്നും തന്ത്രി കളഭം ഏറ്റുവാങ്ങിയാണ് അഭിഷേകം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: