ന്യൂദല്‍ഹി: നരേന്ദ്രമോദി അധികാരത്തിലേറിയതിനെ എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് ഹിന്ദു ഭരണം പുനസ്ഥാപിക്കപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് വിശേഷിപ്പിച്ചെന്ന സിപിഎം എംപി മുഹമ്മദ് സലീമിന്റെ പ്രസ്താവന പാര്‍ലമെന്റില്‍ ബഹളത്തിന് കാരണമായി. കള്ളപ്രചാരണം നടത്തിയ മുഹമ്മദ് സലീമിനെതിരെ ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ദമായി. താനല്ല, ഇംഗ്ലീഷ് വാരികയായ ഔട്ട്ലുക്കിലെ വാര്‍ത്തയാണെന്ന വിശദീകരണവുമായി മുഹമ്മദ് സലീം രംഗത്തെത്തിയെങ്കിലും എംപി മാപ്പുപറയണമെന്ന ആവശ്യമുയര്‍ത്തി ഭരണപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതേ തുടര്‍ന്ന് രണ്ടുതവണ സഭ നിര്‍ത്തിവെച്ചെങ്കിലും സിപിഎം അംഗം മാപ്പുപറയാന്‍ തയ്യാറാകാതെ വന്നതോടെ സഭ ഇന്നലെ പിരിഞ്ഞു.
മുഹമ്മദ് സലീമിന്റെ അസത്യ പ്രസ്താവന തന്നെ വളരെയധികം വേദനിപ്പിച്ചതായി ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. രാഷ്ട്രീയജീവിതത്തില്‍ ഏറ്റവുമധികം മുറിവേറ്റ ദിവസമാണിത്. സലീം പഴയ സുഹൃത്താണ്. എന്നാല്‍ വളരെയധികം ഗുരുതരമായ ആരോപണമാണ് സലീം ഉയര്‍ത്തിയത്. എവിടെവെച്ച് എപ്പോള്‍ ആണ് താന്‍ ആ പ്രസ്താവന നടത്തിയതെന്ന് സലീം സഭയോട് പറയണം. അല്ലെങ്കില്‍ സഭയില്‍ മാപ്പുപറയാന്‍ സലീം തയ്യാറാകണമെന്നും രാജ്നാഥ്സിങ് പറഞ്ഞു.
ഔട്ട്ലുക്ക് വാരികയില്‍ 2014ല്‍ വന്ന ലേഖനത്തിലെ പരാമര്‍ശങ്ങളുമായാണ് മുഹമ്മദ് സലീം സഭയില്‍ പ്രസ്താവന നടത്തിയതെന്നും അതു തെറ്റാണെങ്കില്‍ വാരികയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമുള്ള മറുവാദമുയര്‍ത്തി പറ്റിയ അബദ്ധത്തെ ന്യായീകരിക്കാന്‍ സലീം സഭയില്‍ ശ്രമിച്ചു. ഒരു വാര്‍ത്തയിലെ വാക്കുകള്‍ ഉപയോഗിച്ചതിന് സഭ തന്നെ തൂക്കിക്കൊല്ലുകയാണെങ്കില്‍ അതാണ് നല്ലതെന്നും സലീം പറഞ്ഞു. ഇതോടെ ഭരണപക്ഷ പ്രതിഷേധം ശക്തമായി. തെറ്റായ വാര്‍ത്ത സഭയില്‍ പറഞ്ഞശേഷം തിരുത്താനോ പിന്‍വലിക്കാനോ മാപ്പുപറയാനോ തയ്യാറാകാതെ നിഷേധാത്മക നിലപാടു തുടരാനാണ് സലീം തയ്യാറായത്. കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി രാജീവ്പ്രതാപ് റൂഡി അടക്കം ഇക്കാര്യം ചൂണ്ടിക്കാടി സലീം പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
സഭയിലെ ഒരു അംഗത്തിനെതിരെയോ മന്ത്രിക്കെതിരെയോ ആരോപണം ഉന്നയിക്കുമ്പോള്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കണമെന്ന ചട്ടം ഉദ്ധരിച്ച് ബിജുജനതാ ദള്‍ എംപി ബി.മഹതാബ് രംഗത്തെത്തി. മുഹമ്മദ് സലീമിന്റെ പ്രസ്താവന പരിശോധിച്ച ശേഷം മാത്രമേ സഭാരേഖകളില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച് പറയൂ എന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് അറിയിച്ചു.
വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിയതിനെ മുഹമ്മദ് സലീം പറഞ്ഞ രീതിയില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ആഭ്യന്തരമന്ത്രിയാണ് ആ പ്രസ്താവന നടത്തിയതെന്ന സലീമിന്റെ പ്രചാരണം അസത്യമാണെന്ന് വ്യക്തമായതോടെ പ്രതിപക്ഷം സഭയില്‍ പ്രതിരോധത്തിലായി.
ലോക്സഭയിലും രാജ്യസഭയിലും ചോദ്യോത്തരവേളയും ശൂന്യവേളയും ഇന്നലെ നടന്നു. അംഗവൈകല്യമുള്ള ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ ഫീസിളവ് നടപ്പാക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്സഭയെ അറിയിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ വിഭജനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന ടിഡിപി എംപി വൈ.എസ് ചൗധരിയുടെ പ്രസ്താവനയെ തുടര്‍ന്ന് രാജ്യസഭ ബഹളത്തില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: