ന്യൂദല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ചാരവൃത്തി ഏകോപനം നടക്കുന്നത് ന്യൂദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ ഓഫീസില്‍ നിന്നാണെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി. സൈനിക രഹസ്യങ്ങള്‍ ഐഎസ്ഐക്ക് കൈമാറിയ ബിഎസ്എഫ് ജവാന് ഉള്‍പ്പെടെ അഞ്ചുപേരാണ് രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്ത് പിടിയിലായത്. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് പാക് ഹൈക്കമ്മീഷന് ഓഫീസിന്റെ പങ്ക് വ്യക്തമായതായി ദല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് അറിയിച്ചു.
നയതന്ത്ര ഉദ്യോഗസ്ഥരെന്ന വ്യാജേന നിയോഗിക്കപ്പെട്ടിരിക്കുന്ന ഐഎസ്ഐ ഉദ്യോഗസ്ഥന്മാരാണ് ശാന്തിപഥിലെ പാക് ഹൈക്കമ്മീഷണര്‍ ഓഫീസില്‍ ഭൂരിഭാഗവുമുള്ളതെന്നാണ് ദല്‍ഹി പോലീസ് പറയുന്നത്. എന്നാല്‍ നയതന്ത്ര പരിരക്ഷയുടെമറയിലാണ് ഐഎസ്ഐ പ്രവര്‍ത്തനം എന്നതിനാല്‍ തന്നെ ഔദ്യോഗികമായി പലപ്പോഴും ഇടപെടല്‍ അസാധ്യമാകുന്നു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഐഎസ്ഐ റിക്രൂട്ട്മെന്റ് അടക്കമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് പാക് ഹൈക്കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നേരിട്ടാണെന്ന് ദല്‍ഹി പോലീസിന് ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തെ ഭാരത-പാക് അതിര്‍ത്തിയിലെ സുരക്ഷാ സൈനിക വിന്യാസവും വ്യോമസേനയുടെ വിന്യാസവും സംബന്ധിച്ച അതീവ രഹസ്യ രേഖകളാണ് ജമ്മുകാശ്മീരില്‍ പിടിയിലായ രണ്ട് ഐഎസ്ഐ ചാരന്മാര് പാക്കിസ്ഥാന് കൈമാറിയിരിക്കുന്നത്. ബിഎസ്എഫ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ്കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദ്, ഐഎസ്ഐ ഏജന്റ് കഫൈത്തുള്ള ഖാന് എന്നിവരാണ് പിടിയിലായത്. ഇവരെ റോ, ഐ.ബി, സൈനിക രഹസ്യാന്വേഷണ വിഭാഗം അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചോദ്യം ചെയ്തു വരികയാണ്.
കൊല്‍ക്കത്തയില്‍ നിന്നും മൂന്ന് ഐഎസ്ഐ ഏജന്റുമാരെയാണ് ഞായറാഴ്ച കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേകദൗത്യസേന അറസ്റ്റ് ചെയ്തത്. ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്റ് എഞ്ചിനീയേഴ്സ് ലിമിറ്റഡിലെ കരാര്‍ ജീവനക്കാരനായ ഇര്‍ഷാദ് അന്‍സാരി(51), ഇയാളുടെ മകന് അസ്ഫക് അന്‍സാരി(23), ബന്ധുവായ മുഹമ്മദ് ജഹാംഗീര്‍ എന്നിവരാണ് കബാല്പൂര് പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഡോ.സുധീര്‍ ദാസ് റോഡില്‍ വെച്ച് അറസ്റ്റിലാകുന്നത്. രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടും ഒന്നരലക്ഷംരൂപയും ഇവരില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ പത്തുവര്‍ഷമായി ഐഎസ്ഐക്കു വേണ്ടി ചാരപ്പണി ചെയ്തുവന്ന ഇവര്‍ നിരവധി തവണ പാക്കിസ്ഥാനിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഐഎസ്ഐയുടെ പരിശീലനം ലഭിച്ചവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
മീററ്റില്‍ നിന്നും ഐഎസ്ഐ ഏജന്റ് മുഹമ്മദ് ഇജാസ് പിടിയിലായതിന്റെ പിറ്റേദിവസമാണ് കൂടുതല്‍ അറസ്റ്റുകളുണ്ടായതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ പ്രധാനപ്പെട്ട 6 ഐഎസ്ഐ ഏജന്റുമാരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പിടികൂടിയത്. ഐഎസ്ഐയുടെ സാന്നിധ്യം ഭാരതത്തില്‍ ശക്തമാകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: