കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസിലെ വിധി ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ)ക്ക് ആശ്വാസം പകരുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിച്ചതിന്റെ സംതൃപ്തിയിലാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും. നേരത്തെ 11 പ്രതികളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചത് തിരിച്ചടിയായിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട അഞ്ച് പ്രതികള്‍ക്ക് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചത് നേട്ടമായെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. വെറുതെ വിട്ട പ്രതികള്‍ക്കെതിരെ അപ്പീല്‍ നല്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്ത് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനമുണ്ടെന്ന് തെളിയിക്കാനും വിധിയിലൂടെ സാധിച്ചു.
രണ്ട് പ്രതികള്‍ക്കെതിരെ മാത്രമാണ് നേരത്തെ കോടതി രാജ്യദ്രോഹക്കുറ്റം ശരിവെച്ചിരുന്നത്. ഇതിന് ഗൂഢാലോചന ചെയ്തുവെന്ന് കണ്ടെത്തി, ഇന്നലെ വിധി പ്രഖ്യാപിച്ചപ്പോള്‍ മുഴുവന്‍ പ്രതികള്‍ക്കും രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷ ഒന്നിച്ചനുഭവിക്കുകയെന്ന പതിവിന് പകരം തുടര്‍ച്ചയായി അനുഭവിക്കണമെന്ന വിധിയും നേട്ടമായി.
നേരത്തെ കൈവെട്ട് കേസില്‍ 18 പ്രതികളെ വെറുതെ വിട്ടതും ശിക്ഷ കുറഞ്ഞതും എന്‍ഐഎയെ പ്രതിരോധത്തിലാക്കിയിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. വിധിന്യായത്തില്‍ സാങ്കേതിക പിഴവുണ്ടായെന്നാണ് എന്‍ഐഎ വിലയിരുത്തിയത്. ഇതിന് പിന്നാലെ ഭൂരിഭാഗം പ്രതികളെയും വെറുതെ വിട്ടുള്ള സിമി കേസിന്റെ വിധി വന്നത് എന്‍ഐഎയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ പ്രധാന പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചത് എന്‍ഐഎയ്ക്ക് ആശ്വാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: