ഇടതു പക്ഷാഘാതം വന്ന ബുദ്ധിജീവികളാണ് നമ്മുടെ നാടിന്റെ ശാപം. ആവിഷ്ക്കാരത്തോടുള്ള ആത്മാര്‍ത്ഥതയാണെങ്കില്‍ എന്തുകൊണ്ട് തസ്ലീമ നസ്രിന്റെ കാര്യത്തില്‍ ഇവര്‍ പ്രക്ഷോഭം നടത്തിയില്ല? മുസ്ലിം സംഘടനകളാല്‍ വേട്ടയാടപ്പെടുന്ന ഒരു സ്ത്രീ ബംഗ്ലാദേശിലെ ഹിന്ദുസ്ത്രീകള്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളും അപമാനങ്ങളും പ്രമേയമാക്കി എഴുതിയ ലജ്ജ എന്ന നോവലാണ് മതമൗലികവാദികളെ പ്രകോപിച്ചത്. അവരെ സ്വദേശത്തു നിന്നും (ബംഗ്ലാദേശ്) പുറത്താക്കി.
സ്ത്രീപക്ഷ വാദികള്‍ ഓടി അണഞ്ഞില്ല. മുസ്ലിമായ എഴുത്തുകാരി എന്ന നിലയില്‍ ന്യൂനപക്ഷസംരക്ഷണവാദികളുടെ പോസ്റ്റര്‍ നെറ്റിയിലൊട്ടിച്ചവരുടെ ജാഥ കണ്ടില്ല. സ്ത്രീപീഡനത്തിന്റെ പ്രചാരകരെയും എവിടെയും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കാരണം ലോക പ്രശസ്ത എഴുത്തുകാരിയുടെ ഗ്രന്ഥം പശ്ചിമബംഗാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരോധിച്ചു. ഏതാണ് നിരോധിക്കേണ്ടത്, ഏതിനാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം കൊടുക്കേണ്ടത് എന്നത് പാര്‍ട്ടി പറയും. പാര്‍ട്ടി ആവശ്യപ്പെടുന്നതനുസരിച്ച് ഓരിയിടുകയോ മിണ്ടാതിരിക്കുകയോ ചെയ്യണം. അതിനാണ് ഇവറ്റകളെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നതും ചങ്ങലയ്ക്കിട്ട് പാര്ട്ടിത്തറവാടിന്റെ വരാന്തകളിലെ തൂണില്‍ കെട്ടിയിട്ടിരിക്കുന്നതും.
പഴയകാലത്തെ ചില കൊട്ടാരങ്ങളിലെ രസച്ചരടുപോലെയാണത്. രസകരങ്ങളായ കാഴ്ചകളും വിനോദങ്ങളും തമ്പുരാക്കന്മാരുടെ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ അതാസ്വദിച്ച് ആരവം മുഴക്കും. മറ്റുള്ളവരുടെ മുന്നില്‍ വരാന്‍ അനുവാദമില്ലാതെ അന്തപ്പുരങ്ങളില്‍ അടയിരിക്കുന്ന തമ്പുരാട്ടിമാര്‍ക്ക് ഈ രസത്തില്‍ പങ്കാളികളാവാന്‍ വിനോദവേദിയില് നിന്നും അകത്തളത്തിലേക്ക് ഒരു ചരട് വലിച്ചുകെട്ടും. രസകരങ്ങളായ രംഗങ്ങള്‍ വരുമ്പോള്‍ പരിചാരകന്മാര് വേദിയില്‍ നിന്ന് ഈ ചരട് വലിക്കും. അതിന്റെ ചലനം കാണുന്ന തമ്പുരാട്ടിമാര്‍ കാര്യമെന്തെന്നറിയാതെയാണെങ്കിലും പൊട്ടിച്ചിരിക്കും. ഇതിനെയാണ് “രസച്ചരട്” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതേപോലെ പാര്‍ട്ടി വലിക്കുന്ന ചരടിനനുസരിച്ച് ഒച്ചവയ്ക്കുകയും അട്ടഹസിക്കുകയും ചെയ്യുക എന്നതാണ് പാര്ട്ടിസാംസ്കാരിക നായകരെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി. അങ്ങനെയല്ലാതെ ആരെങ്കിലും പ്രതികരിക്കുകയോ മറ്റോ ചെയ്താല്‍ പിന്നെ പുലയാട്ടുകാരുടെ നീണ്ടനിരയായിരിക്കും ഉണ്ടാവുക. അത്തരമൊരു ആക്ഷേപത്തിന് ശരവ്യമായ എഴുത്തുകാരിയാണ് പി. വത്സല. തനിക്ക് നട്ടെല്ലുണ്ടെന്നും അത് പാര്‍ട്ടിയാപ്പീസില്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും പ്രഖ്യാപിച്ചു അവര്‍.
ഭക്ഷണസ്വാതന്ത്ര്യം തടയപ്പെട്ടിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും മറ്റൊന്നും പറയാനില്ലാത്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടി കേരളത്തില്‍ വ്യാപകമായി “പോത്തിറച്ചി മഹോത്സവം” നടത്തി. കര്‍ണ്ണാടകത്തില്‍ കല്ബുര്ഗിവധത്തിനെതിരെ നടപടിയെടുക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ നട്ടെല്ലില്ലാതെ ഇഴഞ്ഞു ഒരുപറ്റം സാഹിത്യകാരന്മാര്. പണ്ടെന്നോ കിട്ടിയ അവാര്‍ഡ് തുകകൊണ്ട് ആറാട്ടു നടത്തുകയും പിന്നീട് ഉപയോഗമില്ലാതെ പൊടിപിടിച്ചുകിടന്നിരുന്ന കടലാസ് പൊക്കി മോദിക്കെതിരെ എറിയുകയും ചെയ്തു. അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്ന പണിമാത്രം അറിയാവുന്ന സാംസ്കാരിക നായകര്‍ ആട്ടുമുഴുവന് മോദിക്കെതിരെയാക്കി.
ഈ നട്ടെല്ലില്ലായ്മയെ ചോദ്യം ചെയ്തുകൊണ്ട് നട്ടെല്ലുള്ള പി. വത്സല പ്രതികരിച്ചു. വിലകൊടുത്തു വാങ്ങിയ അവാര്‍ഡുകള്‍ വിലയില്ലാതായപ്പോള്‍ തിരിച്ചെറിയുന്നതിനെ അവര്‍ പരിഹസിച്ചു. നമ്മുടെ നാടിന്റെ സംസ്ക്കാരവും പൈതൃകവും തിരിച്ചറിയാതെ ‘കാളഫെസ്റ്റ്’ നടത്തുന്നതിന്റെ പ്രത്യയശാസ്ത്ര ശൂന്യതയെ അവര്‍ തുറന്നുകാട്ടി. കവയിത്രി സുഗതകുമാരിയുടെ ജന്മദിനാഘോഷ പരിപാടി തിരുവനന്തപുരത്തു നടന്നപ്പോഴും വത്സല അതാവര്‍ത്തിച്ചു.
നട്ടെല്ലില്ലാതെ നിലത്തുകിടന്നിഴയുന്നവര് അവിടെ കിടന്നുകൊണ്ടാണെങ്കിലും മുന്‍ സാഹിത്യ അക്കാഡമി അമരക്കാരിക്കെതിരെ മാലിന്യം വലിച്ചെറിഞ്ഞു; എറിഞ്ഞുകൊണ്ടിരുന്നു.
ദളിതന്റെ പേരില്‍ കഴുതക്കണ്ണീരൊഴുക്കുന്ന കമ്മ്യൂണിസക്കാരന്റെ കാപട്യം പാര്‍ട്ടിതന്നെ കെട്ടിയെഴുന്നള്ളിച്ചുകൊണ്ടുനടന്നിരുന്ന കാഞ്ച ഐലയ്യ പറഞ്ഞിട്ടുണ്ട്. “നമ്പൂതിരിപ്പാട് ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഒരൊറ്റ ദളിതനുമുണ്ടായിരുന്നില്ല. നമ്പൂതിരപ്പാട് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ദളിതരും ആദിവാസികളുമൊന്നും ഉന്നത തലങ്ങളിലേക്കെത്തപ്പെടുന്ന ബുദ്ധിജീവികളോ ഉദ്യോഗസ്ഥരോ എഴുത്തകാരോ ചിന്തകരോ ആവാത്ത അവസ്ഥയായിരിക്കും സംജാതമായിരിക്കുക. ജാതിസംവരണപ്രശ്നങ്ങള് ഉന്നയിക്കുന്നവരെ സാമ്രാജ്യത്വത്തിന്റെയും വിഘടനവാദികളുടെയും പിണിയാളുകളായി അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കണക്കാക്കിയേനെ. അംബേദ്ക്കറെപ്പോലുള്ള ഒരാള്‍ ജയിലിലടക്കപ്പെടുകയും ചെയ്യുമായിരുന്നു. (പച്ചക്കുതിര 2005 സെപ്തംബര്‍)
എങ്കിലും ദളിതരുടെയും പിന്നാക്കക്കാരുടെയും പേരില്‍ ഇവര്‍ കണ്ണീര് പൊഴിച്ചുകൊണ്ടിരിക്കും. അതിലൂടെ കുറേപ്പേരെങ്കിലും വഞ്ചിക്കപ്പെടുകയും ചെയ്യും.
ന്യൂനപക്ഷ പീഡനമെന്ന പ്രഹസനവും കമ്മ്യൂണിസക്കാരുടെ കൈയിലെ തുറുപ്പുചീട്ടാണ്. അക്കാര്യത്തിലും അവര്‍ക്കു ചില നിബന്ധനകളും നിര്‍ബ്ബന്ധങ്ങളും ഒക്കെയുണ്ട്. പീഡനം കമ്മ്യൂണിസക്കാരുടെ വകയാണെങ്കില്‍ അത് ആരും മിണ്ടാന്‍ പാടില്ല; പീഡനം നടന്നിട്ടില്ല. പീഡനവും സംഘര്‍ഷവും നടന്നിട്ടില്ലെങ്കിലും സംഘപരിവാറിനെതിരെ ഇത് നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുകയും വേണം. അത് എപ്പോള്‍ തുടങ്ങണമെന്ന് പാര്ട്ടിപ്രഭുക്കന്മാര് കല്‍പ്പിക്കും. അപ്പോള്‍ മുതല്‍ പാര്ട്ടിപ്പാട്ടിന്റെ മറ്റൊലിക്കാരായ കവികളും കലാകാരന്മാരും കൊട്ടും പാട്ടുമായി ഇറങ്ങുകയായി. പാര്‍ട്ടി സെക്രട്ടറി മുദ്രകാണിക്കുമ്പോള്‍ എല്ലാം നിശ്ചലം.
അതല്ലെങ്കില്‍ രാജ്യത്തു നടന്ന ഏറ്റവും വലിയ ഒരു സ്ത്രീപീഡനവും ന്യൂനപക്ഷപീഡനവുമായിരുന്നു പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ നടന്നത്. പോലീസുകാരെ കൂടെ നിര്‍ത്തി ചെമ്പട ദളിതരും മുസ്ലീങ്ങളും തിങ്ങിനിറഞ്ഞ നന്ദിഗ്രാമില്‍ നിറഞ്ഞാടി. കണ്ണില്‍ക്കണ്ടവരെയൊക്കെ വെടിവെച്ചുകൊന്നു. അനാഥരായ മുസ്ലീം സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. വൃദ്ധജനങ്ങളെ അടിച്ചോടിച്ചു. കുഞ്ഞുങ്ങളെ തീയിലിട്ടു. 1921 ലെ മലബാറിലെ മാപ്പിളലഹളയെ ഓര്‍മ്മിപ്പിക്കുന്നത്ര നീചന്മാരായി കമ്മ്യൂണിസക്കാര്‍ അഴിഞ്ഞാടി.
എന്തുകൊണ്ട് സാഹിത്യദുരന്ധരന്മാര് അവാര്‍ഡുകളുമായി കമ്മ്യൂണിസക്കാര്ക്കെതിരെ പാഞ്ഞുചെന്നില്ല? കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ചില്ല? പ്രധാനമന്ത്രി വായ തുറക്കാന്‍ പാര്ട്ടിക്കോലിട്ടുകുത്തിയില്ല? അവാര്ഡുനിഷേധികളുടെ നീണ്ടനിര പോയിട്ട് ഒരാള്‍പോലും അക്കാദമിക്കു ചുറ്റും അലയുന്നതുകാണുന്നുണ്ടായിരുന്നില്ല.
“നന്ദിഗ്രാമില്‍ സ്ത്രീകളെയും ബാലികമാരെയും മാനഭംഗപ്പെടുത്തിയ ഗുരുതരമായ സംഭവം നടന്നു. കൂടുതലും ന്യൂനപക്ഷവിഭാഗക്കാരായ കര്‍ഷകരാണ് അക്രമങ്ങള്‍ക്ക് വിധേയരായത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടുണ്ട്. എല്ലാം മുന്‍കൂട്ടി തയ്യാറാക്കി ഗവണ്മെന്റ് അറിഞ്ഞു ചെയ്തതുപോലെ തോന്നുന്നു. ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് മുഹമ്മദ് റാഫി ഖുറേഷിയുടെ വാക്കുകളാണിത്. (മലയാള മനോരമ 2007 ഡിസം – 1 ശനി പേജ് 11)
ഉഗാണ്ടയില്‍ ഒരു മുസല്മാന് തുമ്മിയാല്‍ മോദി രാജിവയ്ക്കണമെന്നു പറയുന്ന സാംസ്ക്കാരിക നായകര്‍ എവിടെയായിരുന്നു അന്ന് ? ഉത്തര്‍ പ്രദേശങ്ങളിലോ മഹാരാഷ്ട്രയിലോ ഒരു ഇസ്ലാം മതവിശ്വാസിയുടെ കാലുളുക്കിയാല്‍ സംഘപരിവാറുകാരുടെ ന്യൂനപക്ഷ വേട്ട എന്നു പറഞ്ഞ് ലോകം മുഴുവന്‍ വിലാപസംഘങ്ങളെ തയ്യാറാക്കുന്ന കവികുലങ്ങളെ ആരെങ്കിലും കണ്ടുവോ?
കേരളത്തിലെ ചില പ്രദേശങ്ങളില്‍, ചില സമുദായങ്ങളില്‍ മരണം സംഭവിച്ചാല്‍ ശവസംസ്ക്കാരം കഴിയുന്നതു വരെ നിലവിളിക്കാന്‍ കൂലിക്ക് ആളെ ഇരുത്തുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ഓരോരോ സന്ദര്‍ശകര്‍ വരുമ്പോഴും ഇവര്‍ കൂട്ടമായി അലമുറയിടും. ശവം സംസ്ക്കരിച്ചു കഴിഞ്ഞാല്‍ കൂലി വാങ്ങി സ്ഥലം വിടും. ഇതുപോലത്തെ കൂലി നിലവിളിക്കാരായി നമ്മുടെ ചില ബുദ്ധിജീവികള്‍ അധ:പതിച്ചു എന്നതിന്റെ തെളിവാണ് സമീപകാലസംഭവങ്ങള്‍.
നന്ദിഗ്രാമിലെ ജനങ്ങളുടെ കണ്ണീരിന്റെ ഉപ്പുരസം രുചിച്ചവര്‍, നാദാപുരത്തും വടകരയിലും സുന്നത്തു ചെയ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോഴും ചന്ദ്രക്കലയുള്ള വീടുനോക്കി തല്ലിത്തകര്‍ക്കുകയും തീയിടുകയും ചെയ്തപ്പോഴും കാതടപ്പിക്കുന്ന മൗനം പാലിച്ചവര്‍, പാര്‍ട്ടിനേതാക്കളും മതപുരോഹിതന്മാരും ഭൂമാഫിയകളും ചേര്‍ന്ന് സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ക്കിടക്കുന്ന ആദിവാസികളുടെ (വനവാസി) ഭൂമി തട്ടിയെടുത്തപ്പോള്‍ കുരുടരായിപ്പോയവര് യാതൊരു നിതീകരണവുമില്ലാതെ സംഘപരിവാറിനെ നിരന്തരം ആക്രമികൊണ്ടിരിക്കുന്നത് എന്തിന്? ആര്‍ക്കുവേണ്ടി? ഉത്തരം സാഹിത്യകാരന് ആനന്ദ് പറഞ്ഞിട്ടുണ്ട്.
നമ്മുടേത് ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്നുവെങ്കില്‍, അതിന്റെ സൈദ്ധാന്തിക നിരകളിലുള്ളവരില്, ഏതു വശത്തുള്ളവരായാലും എത്രപേര്‍ക്ക് സ്വാഭാവികമരണം സംഭവിക്കുമായിരുന്നു? അതിജീവിക്കുവാനുള്ള പ്രയത്നത്തില്‍ മറ്റുള്ളവരെ പഴിച്ചും ഒറ്റിക്കൊടുത്തും നീങ്ങുന്നതിനിടക്ക് എത്രപേര്‍ ചരിത്രത്തില്‍ അവശേഷിക്കുമായിരുന്നു?
ഇതാണു കാരണം, സാംസ്ക്കാരികനായകര്‍ സ്വാഭാവികമരണം ആഗ്രഹിക്കുന്നു. അപകടവും കയ്യേറ്റവും അവര്‍ ഭയക്കുന്നു. ശീതികരിച്ച മുറികളിലിരുന്ന സാഹിത്യ വ്യവാസായം നടത്തി ഉല്‍പ്പന്നങ്ങളെ കൂടുതല്‍ വിലകിട്ടുന്ന ചന്തയില്‍ വില്ക്കാന് ഉഴറി നടക്കുന്നു. ഇതിനിടയില്‍ ആവിഷ്ക്കാരത്തിന്റെ ജനകീയവല്‍ക്കരണ പ്രചാരകന്മാരായ കമ്മ്യൂണിസത്തിന്റെ ചാട്ടവാറടി ഏറ്റവരുടെ നീണ്ടനിര കണ്മുന്നില് തെളിയും.
അപ്പോള്‍ നട്ടെല്ലിന്റെ കാര്യം മറക്കും. എഴുത്തോ നിന്റെ കഴുത്തോ വേണ്ടത് എന്ന കമ്മ്യൂണിസത്തിന്റെ ചോദ്യത്തിന് ഉടന്‍ ഉത്തരം കൊടുക്കാതിരുന്ന സക്കറിയ, സി. വി. ബാലകൃഷ്ണന്, സി. ആര്. നീലകണ്ഠന്, എം. എന്‍. വിജയന് തുടങ്ങിയവരുടെ അനുഭവം ബാക്കിയുള്ളവര്‍ക്കു പാഠമാണ്. നട്ടെല്ലല്ല പ്രധാനം, ഉപജീവനവും സുഖവാസവുമാണ്.
കമ്മ്യൂണിസ്റ്റുപാര്‍ട്ടി കൊടുവാള് കാണിച്ച് എന്തുകൊണ്ടാണിങ്ങനെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ‘സംരക്ഷിക്കുന്നതെന്നും’ ആനന്ദ വിലയിരുത്തിയിട്ടുണ്ട്. “പഴയ സോവിയറ്റ് യൂണിയനിലെ അവസ്ഥയുമായി നമ്മുടേതിനെ താരതമ്യപ്പെടുത്താനാവില്ലെങ്കിലും, പെട്രോഗ്രാദ് പള്ളിയുടെ വിചാരണയുടെ അവസാനം പ്രതിഭാഗം വക്കീല്‍ പറഞ്ഞതായി കേട്ടിട്ടുള്ളത് ഓര്‍മ്മവരുന്നു. ഇനിയൊന്നും എനിക്കു പറയുവാനില്ല.
എന്നാല്‍ വാദം അവസാനിപ്പിക്കുവാനും മനസ്സുവരുന്നില്ല. വാദം നടക്കുന്നിടത്തോളം തന്റെ കക്ഷി ജീവിച്ചിരിക്കും. വാദം അവസാനിക്കുമ്പോള്‍ എന്റെ കക്ഷി മരിക്കും.” (മാതൃഭൂമി ആഴ്ചപതിപ്പ് : 2004 സെപ്തം : 3 – 11)
അതാണ് കാര്യം. കമ്മ്യൂണിസക്കാരും അവരുടെ പിണിയാളുകളായ സാംസ്ക്കാരിക നായകരും ഒച്ച വയ്ക്കുന്നത് മറ്റൊന്നുകൊണ്ടുമല്ല. അവര്‍ക്ക് മറ്റൊന്നും പറയാനില്ല. ഈ ബഹളം നിലനില്‍ക്കുന്നിടത്തോളമെ പാര്‍ട്ടിക്കു നിലനില്‍പ്പുള്ളു. ഒച്ചയടങ്ങി, ശാന്തമായി ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയാല്‍ പാര്‍ട്ടിയുടെ ചീഞ്ഞളിഞ്ഞ ജഡം അവരുടെ ശ്രദ്ധയില്‍ പെടും. അവര്‍ അതിനെ എത്രയും പെട്ടെന്ന് ചിതയിലേക്കെടുക്കും.
അങ്ങനെ സംഭവിക്കാതിരിക്കാന്‍ അവര്‍ എപ്പോഴും ന്യൂനപക്ഷങ്ങളുടെയും ദളിതന്റെയും പേരില്‍ ഒച്ചവച്ചുകൊണ്ടേയിരിക്കും. കുഴലൂതുന്ന കവികളും സാഹിത്യകാരന്മാരും ബുദ്ധിജീവികളും മുന്നിട്ട് അണിചേരും. ഒരു ശവഘോഷയാത്രയുടെ ചന്തം നന്നായിട്ടുണ്ടാകും ആ പോക്കിന്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: