തിരുവനന്തപുരം: കേരളത്തെ അഴിമതിയുടെയും ഭീകരവാദത്തിന്റെയും വിഹാരകേന്ദ്രമാക്കി യുഡിഎഫ് സര്‍ക്കാര്‍ മാറ്റിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ജനങ്ങളുടെ അംഗീകാരം നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവച്ച് പുറത്ത് പോകണം. മുഖ്യമന്ത്രിയുടെ ജനസമ്മതി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ വ്യക്തമായതാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ വാക്ക് മുഖ്യമന്ത്രി പാലിക്കുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി സര്‍ക്കാര്‍ പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരന്.
അഴിമതി നടത്താത്ത ഒരു മന്ത്രിപോലും ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലില്ല. ബാര്‍, സോളാര്‍ കേസുകള്‍ ജനങ്ങളോട് പറയാന്‍ തന്നെ നാണക്കേടായിരിക്കുന്നു. പോലീസിനെ ഉപയോഗിച്ച് കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിക്ക് ഇടപടേണ്ടി വന്നു.
കേരളത്തെ ഭീകരവാദികളുടെ നാടാക്കി യുഡിഎഫ് സര്‍ക്കാര്‍ മാറ്റി. മദനിയെ വിട്ടുകിട്ടാന്‍ പ്രമേയം പാസ്സാക്കിയ നാടാണ് കേരളം. ബിജെപി നിയമസഭാ മാര്‍ച്ച് പ്രഖ്യാപിച്ച ശേഷമാണ് എല്‍ഡിഎഫ് നിയമസഭാ മാര്‍ച്ച് പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് യുഡിഎഫ് ഒത്തുകളി രാഷ്ട്രീയമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അഴിമതി സര്‍ക്കാര്‍ പുറത്ത് പോകും വരെ ബിജെപി സമരം നടത്തുമെന്നും വി.മുരളീധരന് പറഞ്ഞു.
അഴിമതിയുടെ അവതാരമാണ് മുഖ്യമന്ത്രിയെന്നും പരമാവധി കട്ടുമുടിക്കുകയാണ് ലക്ഷ്യമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് പറഞ്ഞു. മുഖ്യമന്ത്രിയും സംഘവും അട്ടയെ പോലെ ഭരണത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുകയാണെന്നും സി.കെ. പത്മനാഭന് കൂട്ടിച്ചേര്‍ത്തു.
ഇസ്ലാം മതവിഭാഗത്തിലെ പെണ്‍കുട്ടികളെ മതത്തിന്റെ പേരില്‍ വീടുകളില്‍ തളച്ചിടാനുള്ള നീക്കമാണ് കാന്തപുരത്തിന്റേതെന്ന് ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന് പറഞ്ഞു. പിണറായി വിജയന് ഉമ്മന്‍ചാണ്ടിയുടെ കാര്യസ്ഥ പണിചെയ്യുന്നതിനാലാണ് യുഡിഎഫ് സര്‍ക്കാരിന് അഞ്ചുവര്‍ഷം ഭരിക്കാനായെതെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, കെ.പി.ശ്രീശന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.റ്റി.രമേഷ്, പി.എം.വേലായുധന്, ഡോ.പി.പി.വാവ, സംസ്ഥാന സെക്രട്ടറിമാരായ നാരായണന് നമ്പൂതിരി, സി.ശിവന്‍കുട്ടി, വി.വി.രാജന്, ഏ.ജി. ഉണ്ണികൃഷ്ണന്, രാജി പ്രസാദ്, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പി.സുധീര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ്യന്‍ കെ.എസ്.രാജന്, സംസ്ഥാന വക്താക്കളായ വി.വി.രാജേഷ്, വി.കെ.സജീവന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ചെമ്പഴന്തി ഉദയന്‍, കല്ലയം വിജയകുമാര്‍, പി.അശോക്കുമാര് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: