തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ബാബുവിനെതിരെ നിയമസഭയിലും പുറത്തും ശക്തമായ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് സഭാസമ്മേളനത്തിന്റെ ആദ്യദിനം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നേരത്തെ പിരിഞ്ഞു.
അടിയന്തിരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതോടെയാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്. ബാബുവിനെതിരെ സഭാസമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. ചോദ്യോത്തര വേളയില്‍ മന്ത്രി ഉത്തരം നല്‍കാനായി എഴുനേറ്റപ്പോള്തന്നെ പ്രതിപക്ഷ അംഗങ്ങള്‍ മന്ത്രി രാജിവയ്ക്കണെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.
പ്രതിപക്ഷനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയത്. ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് കെ. ബാബുവും വ്യവസ്ഥാപിതമായ അന്വേഷണം നടത്തിയ ശേഷമാണ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മറുപടി നല്കി. മന്ത്രിമാരുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ എന്‍. ശക്തന് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
ഇതോടെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തില്‍ നിലയുറപ്പിച്ചു. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയ സ്പീക്കര്‍ രണ്ടു ബില്ലുകള്‍ പരിഗണനക്കെടുത്തു. കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന് സര്‍വകലാശാലകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍ ബില്ലും 2015 കൂലികൊടുക്കല്‍ ഭേദഗതി ബില്ലും അവതരിപ്പിച്ച് ചര്‍ച്ച കൂടാതെ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു.
കെ.എം. മാണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതും കെ. ബാബുവിനെതിരായ ആരോപണത്തിലും സാഹചര്യം വ്യത്യസ്ഥമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാണിക്കെതിരായ കേസ് അന്വേഷിച്ച എസ്പി സുകേശന്റെ കൂടി അഭിപ്രായം പരിഗണിച്ചാണ് ബാബുവിനെതിരായ ആരോപണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചത്. മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയില്‍ പറയാത്ത കാര്യമാണ് ബിജുരമേശ് അന്വേഷണ സംഘത്തോട് പറഞ്ഞത്. മാണിക്കെതിരെ ക്വിക്ക്വെരിഫിക്കേഷന്‍ നടത്തിയപ്പോള്‍ ആരും മൊഴി നല്കാന് വരാതിരുന്ന ഘട്ടത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ചെന്നിത്തല വിശദീകരിച്ചു.
അബ്കാരി നയം രൂപവത്കരിക്കുന്നതിന് മുന്നോടിയായാണ് ബാറുടമകളുടെ യോഗം വിളിച്ചതെന്ന് കെ. ബാബു പറഞ്ഞു. പി.കെ .ഗുരുദാസന് എക്സൈസ് മന്ത്രിയായ ഘട്ടത്തിലും യോഗം ചേര്‍ന്നിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് പരിമിതിയുണ്ട്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാം.
അതുവരെ എനിക്ക് ധാര്‍മ്മികമായി ഒരിക്കലും പിന്നോട്ട് നില്‍ക്കേണ്ട കാര്യമില്ലെന്നും ബാബുപറഞ്ഞു.
അഴിമതി മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ബാര്‍കോഴ അന്വേഷണം അട്ടിമറിച്ചെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ബാര്‍ ലൈസന്‍സ് ഫീസ് 25 ലക്ഷം രൂപയായി ഉയര്‍ത്താനാണ് തീരുമാനിച്ചിരുന്നതെന്ന് നികുതി സെക്രട്ടറി വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് എങ്ങിനെയാണ് 30 ലക്ഷം എന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവെക്കുകയും പിന്നീട് 22 ലക്ഷമാക്കി നിജപ്പെടുത്തിയതെന്നും വ്യക്തമാക്കണം.
49 കോടി രൂപയുടെ ബാധ്യതയില്‍ നിന്ന് ബാറുടമകളെ ഒഴിവാക്കി അതില്‍ നിന്ന് 10 കോടി രൂപ കൈക്കൂലി വാങ്ങുകയാണ് കെ ബാബു ചെയ്തത്. മന്ത്രിസഭാകുറിപ്പ് പോലും ഇതിനായി തിരുത്തിയെന്നും കോടിയേരി ആരോപിച്ചു. മന്ത്രിയുടെ പിഎ വഴിയാണ് ബാബുവിനുള്ള പണം കൈമാറ്റം നടന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു.
ബാബുവിന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന അജയ്ഘോഷ് എന്നയാളുടെ പനമ്പള്ളി നഗര്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്ന ഇപാടുകള് പരിശോധിക്കണം. പത്ത് കോടി ഒറ്റക്ക് ഒളിപ്പിച്ച് വെക്കാന്‍ ബാബുവിന് കഴിയില്ല. ആര്‍ക്കെല്ലാം ഇതിന്റെ പങ്ക് ലഭിച്ചെന്ന് വ്യക്തമാക്കണം. മാണിക്ക് ബാബുവിനും രണ്ട് നീതിയാണ് നടപ്പാക്കുന്നതെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: