കൊച്ചി: സോളാര്‍ കമ്മീഷനില്‍ വന്‍ വെളിപ്പെടുത്തലുകളുമായി പ്രതി ബിജു രാധാകൃഷ്ണന്. ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനായി താന്‍ മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിനും മന്ത്രി ആര്യാടന് മുഹമ്മദിനും കെ.ബി. ഗണേഷ്കുമാര് എംഎല്‍എക്കും ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ബിജു സോളാര്‍ അഴിമതി അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷനില്‍ മൊഴി നല്കി.
വേണുഗോപാലിന് രണ്ടു തവണയായി 35 ലക്ഷം രൂപ നല്കി. ആദ്യം 25 ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയാണ് നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ എം.എന്‍.ആര്.ഇ വിഭാഗത്തിന്റെയും അവരുടെ സംസ്ഥാന നോഡല്‍ ഏജന്‍സിയായ അനര്‍ട്ടിന്റെയും ചാനല്‍ പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്നതിനുള്ള പട്ടികയില്‍ പെടുന്നതിനായാണ് ഈ പണം നല്‍കിയത്. വേണുഗോപാലിനെ സമീപിച്ചത് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന തന്റെ ബന്ധു ആലപ്പുഴ പഴവീട് സ്വദേശി നാഗരാജന് വഴിയാണ്.
ലിസ്റ്റില്‍ ഇടംപിടിക്കുന്നതിനുള്ള പേപ്പറുകള്‍ ശരിയാക്കാനുള്ള ചെലവിലേക്ക് ആദ്യം 25 ലക്ഷവും പിന്നീട് 10 ലക്ഷവും പണമായാണ് നല്‍കിയത്. റിന്യൂവബിള്‍ എനര്‍ജിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സമ്മിറ്റിലും തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന പ്രദര്‍ശനത്തിലും പങ്കെടുക്കാനുള്ള അവസരം അദ്ദേഹം ചെയ്തുതന്നു. പിന്നീട് താനറിയാതെ സരിത അദ്ദേഹത്തെ ആലപ്പുഴ കയര്‍ എക്സ്പോ നടക്കുമ്പോഴും ഡല്‍ഹിയില്‍ വച്ചും കണ്ടു.
ഡല്‍ഹിയില്‍ സരിതയ്ക്കൊപ്പം പോയ ടീം സോളാര്‍ ജനറല്‍ മാനേജര്‍ രാജശേഖരന് നായര്‍ പറഞ്ഞാണ് ഈ കൂടിക്കാഴ്ചയുടെ വിവരം അറിഞ്ഞത്. ആ ദേഷ്യത്തില്‍ വേണുഗോപാലിനെ വിളിച്ച് പണം തിരികെ ആവശ്യപ്പെട്ടതു മുതലാണ് അദ്ദേഹവുമായുള്ള ബന്ധം മോശമായതെന്നും ബിജു പറഞ്ഞു.
കെ.ബി. ഗണേഷ്കുമാറിന് 40 ലക്ഷം രൂപയാണ് നല്‍കിയത്. തങ്ങളുടെ തൃപ്പൂണിത്തുറ ഷോറൂം ഉദ്ഘാടനം ചെയ്തത് ഗണേഷ്കുമാറാണ്. മന്ത്രി കെ.പി. മോഹനനാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്.
ഗണേഷ്കുമാറാണ് പിരപ്പന്‍കോട് സര്‍ക്കാര്‍വക അക്വാടിക് സ്റ്റേഡിയത്തിലും തേക്കടിയിലെ വന്യജീവി സങ്കേതത്തിലും തിരുവനന്തപുരത്ത് സായിയുടെ അക്വാടിക് സ്വിമ്മിങ് പൂളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് വിശദമായ രൂപരേഖ തയാറാക്കിതരാന് പറഞ്ഞത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അംഗീകരിക്കാമെന്നും ഗണേഷ്കുമാര് പറഞ്ഞു. ഈ പദ്ധതികളുടെ തുകയില്‍നിന്ന് പത്തുശതമാനം പാര്‍ട്ടിഫണ്ടിലേക്ക് നല്‍കാനാവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ സഹായികളായ പ്രദീപും ശരണ്യമനോജും വന്ന് കമ്പനിയുടെ ഓഫീസിലെത്തി 40 ലക്ഷം രൂപ വാങ്ങിക്കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: