കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിച്ചശേഷം മാത്രം കൂടുതല്‍ കാര്യങ്ങള്‍ കമ്മിഷനില്‍ ബോധിപ്പിച്ചാല്‍ മതിയെന്ന് സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷന്റെ സെക്രട്ടറി തന്നെ ഉപദേശിച്ചുവെന്ന് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്. തിങ്കളാഴ്ച കമ്മിഷനില്‍ മൊഴി നല്കുന്നതിനിടയിലാണ് ബിജു രാധാകൃഷ്ണന് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജസ്റ്റിസ് ശിവരാജന് അറിയിച്ചു.
2014 ജൂണ്‍ 28നാണ് സോളാര്‍ കമ്മിഷന്റെ ഓഫീസില്‍ താനെത്തിയത്. അന്ന് കമ്മിഷന് സിറ്റിങ്ങുണ്ടായിരുന്നില്ല. കമ്മിഷനില്‍ ഹാജരാകാന്‍ വക്കാലത്തെടുത്തിട്ടുള്ള നെയ്യാറ്റിന്‍കര കോടതിയിലെ അഡ്വ. കെ മോഹന്‍കുമാറും തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് ബിജു പറഞ്ഞു. സെക്രട്ടറിയുടെ കാബിനില്‍ അദ്ദേഹവും കമ്മിഷന്റെ അഡ്വക്കേറ്റ് ഹരികുമാറുമാണുണ്ടായിരുന്നത്. താന്‍ കൈവശം ഒരു പ്രസ്താവന എഴുതിവച്ചിരുന്നു. കമ്മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു സെക്രട്ടറി പറഞ്ഞപ്പോള്‍ എഴുതിക്കൊണ്ടുവന്നതിനേക്കാള് കാര്യങ്ങള്‍ പറയാനുണ്ടെന്നറിയിച്ചു.
പറയുന്ന കാര്യങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. ചില കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഈ സമയം കമ്മിഷന്റെ വക്കീലും തന്റെ വക്കീലും പുറത്തിരിക്കുകയായിരുന്നു. തല്ക്കാലം ഇപ്പറഞ്ഞതൊന്നും സംസാരവിഷയമാക്കേണ്ടതില്ലെന്നും മന്ത്രി രമേശ് ചെന്നിത്തലയുമായി താന്‍ സംസാരിച്ചശേഷം അഡ്വക്കേറ്റ് വഴി വിവരമറിയിക്കാമെന്നും സെക്രട്ടറി പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് അരൂരിലെ ഒരു വിവാഹച്ചടങ്ങില്‍ മന്ത്രി എത്തുമെന്നും ആ ചടങ്ങില്‍ താനും പങ്കെടുക്കുന്നുണ്ടെന്നും സെക്രട്ടറി അറിയിച്ചു.
ഇതു കേട്ടപ്പോള്‍ കമ്മിഷനില്‍ മന്ത്രിക്ക് വ്യക്തമായ സ്വാധീനം ഉണ്ടായിരിക്കുമെന്നാണ് താന്‍ കരുതിയത്. അതുകൊണ്ടുതന്നെ കൂടുതല്‍ കാര്യങ്ങള്‍ എഴുതിക്കൊടുത്ത മൊഴിയില്‍ ചേര്‍ത്തില്ല. രണ്ടു ദിവസം കഴിഞ്ഞ് അഡ്വ. മോഹന്‍കുമാര്‍ പൂജപ്പുര ജയിലില്‍തന്നെ കാണാനെത്തിയപ്പോള്‍ കമ്മിഷന് സെക്രട്ടറി വിളിച്ചിരുന്നുവോ എന്നന്വേഷിച്ചു. വിളിച്ചില്ലെന്ന് അദ്ദേഹം മറുപടിയും നല്കി എന്നായിരുന്നു ബിജുവിന്റെ മൊഴി.
തിങ്കളാഴ്ച രാവിലെ മൊഴിയെടുക്കലിനിടെ, വക്കീലിനെ കാണാന്‍ തനിക്ക് ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയില്ലെന്ന ആരോപണവും ബിജു ഉന്നയിച്ചു. അതിനിടെയാണ് മുന്‍പ് കമ്മിഷന് സെക്രട്ടറി നടത്തിയ ഉപദേശവും വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: