കോഴിക്കോട്: മാന്‍ഹോളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് സന്ദര്‍ശിച്ചു. നൗഷാദിന്റേത് മാതൃകാപരമായ നടപടിയാണെന്ന് മുരളീധരന് മാധ്യമങ്ങളോടു പറഞ്ഞു.
മനുഷ്യത്വത്തിന്റെ നന്മ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും ഇതു നമ്മുടെ നാടിന് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരും ഊരും അറിയാത്ത ആളുകള്‍ മണ്മുന്നില് അപകടത്തില്‍പ്പെടുമ്ബോള്‍ നേരിടാന്‍ ചാടിയ ആളാണ് നൗഷാദ്. അപകടത്തില്‍പ്പെടുന്നവരെ സഹായിക്കാനുള്ള മനോഭാവവും ധൈര്യവും ഉണ്ടായത് നൗഷാദിനെ വളര്‍ത്തിയ അച്ഛനമ്മമാരുടെ ശ്രമത്തിന്റെ ഭാഗമായാണ്.
നൗഷാദിനെക്കുറിച്ചുള്ള ഈ നാടിന്റെ അഭിമാനം അറിയിക്കാനും അവരോടുള്ള ആദരവ് അറിയിക്കാനുമാണ് വീട്ടിലെത്തിയത്. സംഭവം കേരളത്തിനാകെ അഭിമാനിക്കാനാവുന്ന കാര്യമാണെന്നും മുരളീധരന് പറഞ്ഞു.
അതേസമയം, നൗഷാദിനെ കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോടു പ്രതികരിക്കാന്‍ മുരളീധരന് വിസ്സമ്മതിച്ചു. ഇതു മരണവീടാണെന്നും ഇവിടെ രാഷ്ട്രീയം പറയില്ലെന്നും മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: