കൊട്ടാരക്കര: കോട്ടാത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. അര്‍ദ്ധരാത്രിയില്‍ വീടിന്റെ ജനലുകള്‍ അടിച്ചുതകര്‍ത്തു. കോട്ടാത്തല സരിഗജംഗ്ഷനില് കുമാര്വനില് ഗോപകുമാറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12 നാണ് സംഭവം.
കഴിഞ്ഞ ദിവസം സിപിഎം നേതാവിന്റെ വീടിനുസമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ത്തിരുന്നു. ഇത് ആര്‍എസ്എസ് ആണെന്നാരോപിച്ച് ഞായറാഴ്ച കോട്ടാത്തലയില്‍ സിപിഎമ്മുകാര്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തിയിരുന്നു. തുടര്‍ന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം ഉണ്ടായത്. മുമ്പ് സിപിഎം ആക്രമണത്തിന് വിധേയമായി ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്നു ഗോപകുമാര്‍. ബിജെപി ബൂത്ത് പ്രസിഡന്റുകൂടിയായ ഗോപിയുടെ വീടിന്റെ കതകിന് അടിക്കുകയും ജനല്‍ചില്ലുകള്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടു. ഈ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് 14 വോട്ടുകള്‍ക്കായിരുന്നു. ബിജെപിയുടെ ജനപിന്തുണ കണ്ട് ഭയന്ന് അന്നുമുതല്‍ സിപിഎം സംഘര്‍ഷത്തിന് ശ്രമം തുടങ്ങിയതായി ബിജെപി നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: