ഇസ്രയേലിലെ എറ്റ്സയോണ് എയര്‍ബേസ് 1981 ജൂണ്‍ ഏഴ്. കത്തിജ്വലിക്കുന്ന സൂര്യഭഗവാന് പടിഞ്ഞാറോട്ടു ചായുന്നു. ഹാംഗറുകളില്നിന്നും റണ്‍വേയിലേക്ക് എട്ട് എഫ്-16 ഫൈറ്റര്‍ ജറ്റുകള്‍ മന്ദം മന്ദം ഉരുളുന്നു. ഓരോ വിമാനത്തിലും 2000 പൗണ്ട് ഡിലേ-ആക്ഷന്‍ ബോംബുകള്‍ പൊട്ടിത്തെറിക്കാനായി ആകാംക്ഷ പൂണ്ടിരിക്കുന്നു. എഫ് 16 കള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ആറ് എഫ്-15 വിമാനങ്ങള്‍ പിറകെ നീങ്ങുന്നു.
സമയം ഉച്ചതിരിഞ്ഞ് 3.55. ആദ്യ എഫ് 16 വിമാനം റണ്‍വേയില്‍ സ്പീഡെടുക്കുന്നു. ഞൊടിയിടയില്‍ അത് സൂര്യന് പ്രണാമമര്‍പ്പിച്ചുകൊണ്ട് നീല വിഹായസ്സിലേക്ക് കുതിച്ചുയരുന്നു. സമയമൊട്ടും പാഴാക്കാതെ അതിന്റെ കൂട്ടു വിമാനങ്ങള്‍ പിറകേ കുതിക്കുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ അവയെല്ലാം ഇസ്രയേലിന്റെ ദൈവീകശോഭയുള്ള നീലാകാശത്തില്‍ മാഞ്ഞു മറയുന്നു.
ഇസ്ലാമിക മതഭ്രാന്ത് എന്നും ആളിക്കത്തുന്ന മധ്യപൂര്‍വദേശത്ത് തങ്ങളുടെ കൊച്ചു രാഷ്ട്രത്തെ കാത്തു സൂക്ഷിക്കാനുള്ള യഹൂദന്മാരുടെ ഐതിഹാസിക പോരാട്ടങ്ങളിലൊന്നായ ‘ഓപ്പറേഷന് ബാബിലോണ്‍’ (ഓപ്പറാ) കര്ട്ടന് ഉയര്‍ത്തുന്ന രംഗമാണിത്. ഈ ധീരോദാത്തമായ മിലിറ്ററി ഓപ്പറേഷനില്‍ വിമാനങ്ങള്‍ 1600 കിലോ മീറ്റര്‍ പറക്കും.
ആദ്യം ജോര്‍ദാന്റേയും പിന്നെ സൗദി അറേബ്യയുടേയും പച്ചയാകാശങ്ങളില് പാത്ത് പാത്ത് അതിക്രമിച്ചു കടന്ന്….ജോര്‍ദാന്‍-സൗദി റഡാറുകള്‍ അവയുടെ സാന്നിധ്യം അറിയാതിരിക്കുന്നില്ല. പക്ഷേ, ജൂതവിമാനങ്ങള്‍ തടയപ്പെടുന്നില്ല. അവ പായുകയാണ്. അവ ലക്ഷ്യത്തെ കണ്ടെത്തും. അതിനെ ചന്നംപിന്നമാക്കും. എന്നിട്ട്, വന്ന ആകാശപഥത്തിലൂടെ തന്നെ തിരികെ വീടണയുകയും ചെയ്യും.
ഇസ്രയേലി പെയിലറ്റുകള്‍ ജോര്‍ദാനി എയര്‍ കണ്‍ട്രോളര്‍മാരെ അറിയിച്ചു. ‘ഞങ്ങള്‍ വഴിതെറ്റിപ്പോയ ഒരു സൗദി ആകാശ റോന്തു ചുറ്റല് വിമാനക്കൂട്ടമാണ്.’ ജോര്‍ദാനികളെ വിശ്വസിപ്പിക്കാന്‍ ഒന്നാംതരം സൗദി ഉച്ചാരണത്തില്‍ അറബി ഭാഷയില്‍ മിടുക്കന്മാരായ ഇസ്രയേലി പെയിലറ്റുകള്‍ സംസാരിച്ചു.
അവര്‍ പിന്നെ സൗദി അറേബ്യന്‍ ആകാശത്തിലേക്ക് കടന്നു. സുന്ദരമായ ജോര്‍ദാനിയന്‍ അറബിയില്‍ സൗദി എയര്‍ കണ്‍ട്രോളര്‍മാരെ മാര്‍ഗഭ്രംശം വന്നുപോയ ജോര്‍ദാനി വിമാനങ്ങളാണ് തങ്ങളെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. അതീവ ലാഘവത്തോടെ ഇസ്രയേലി ആകാശവീരന്മാര് സൗദി-ജോര്‍ദാനിയന്‍ റേഡിയോ സിഗ്നലുകളെ കൈകാര്യം ചെയ്തു.
ലോകത്തിലെ ഏറ്റവും മികവുറ്റ യുദ്ധ പെയിലറ്റുകളില് ചിലരടങ്ങുന്ന ഇസ്രയേലി എയര്‍ ഫോഴ്സിന്റെ വൈദഗ്ദ്ധ്യത്തെക്കുറിച്ചല്ല ഇക്കഥ. കഥയുടെ അച്ചുതണ്ട് മേല്പറഞ്ഞ വീരദൗത്യത്തിന്റെ ലക്ഷ്യസ്ഥാനമാണ്. ഇറാക്കിന് ഫ്രാന്‍സ് വില്‍പ്പന നടത്തിയ ഒസിറിസ് ക്ലാസ് റിയാക്ടര്‍ സ്ഥാപിച്ചിട്ടുള്ള ഒസിറാക് എന്ന ഇറാക്കി ആണവ കേന്ദ്രമായിരുന്നു ഇസ്രായേലി പോര് വിമാനങ്ങളുടെ ഉന്നം. ആ ന്യൂക്ലിയര്‍ റിയാക്ടര്‍ ‘സമാധാനപരമായ ആവശ്യങ്ങള്‍’ക്കാണ് എന്നാണ് ഇറാക്കും ഫ്രാന്‍സും അവകാശപ്പെട്ടത്. പക്ഷേ ഇസ്രയേലികള്‍ വിശ്വസിച്ചത്, ആണവായുധ ഇന്ധനം നിര്‍മിക്കാന്‍ അത് ഉപയോഗിക്കപ്പെടും എന്നാണ്. വിചിത്രമെന്നു പറയട്ടെ, ഇറാനും അങ്ങനെ തന്നെയാണ് കരുതിയത്! പ്രസ്തുത റിയാക്ടര്‍ ഉല്പ്പാദനക്ഷമമാകണമെന്ന് ഇസ്രയേലോ ഇറാനോ ഒട്ടും തന്നെ ആഗ്രഹിച്ചതുമില്ല.
ബാഗ്ദാദിന് തൊട്ടടുത്തുള്ള ഒസിറാക്കിന് മുകളില്‍ ഇസ്രയേലി വിമാനങ്ങള്‍ വട്ടമിട്ടു പറന്ന്, റിയാക്ടറിന് മേല്‍ ബോംബിട്ട് അതിനെ കൊച്ചു കൊച്ചു ചല്ലികളാക്കി മാറ്റിയപ്പോള്‍ ഇറാക്കികള്‍ക്ക് നടക്കുന്നതെന്തെന്ന് പിടി കിട്ടിയതുപോലുമില്ല. അവര്‍ക്ക് സംഭവിച്ച അതിഭീമമായ നഷ്ടം മനസ്സിലാക്കുന്നതിനു മുന്നെ തന്നെ അവരുടെ ആകാശത്തുനിന്നും യഹൂദ പോര്‍വിമാനങ്ങള്‍ ഹുങ്കാര ശബ്ദത്തോടെ കടന്നുപോയിരുന്നു. വര്‍ണനാതീതമായ ഒരു വിജയമായിരുന്നു ഓപറേഷന് ബാബിലോണ്‍. രോഗാതുരമായ അവയവം നീക്കുന്ന ഒരു മേജര്‍ ശസ്ത്രക്രിയയുടെ കൃത്യതയോടെ നടന്ന ആ ആക്രമണത്തിന് ലോകയുദ്ധങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ല.
‘ഓപ്പറ’ എന്നുമറിയപ്പെടുന്ന ഈ വ്യോമാക്രമണത്തെക്കുറിച്ച് കേള്‍ക്കാത്തവരില്ല. പക്ഷേ, ഒരു കാര്യം മിക്കപ്പോഴും മറന്നുപോകുന്നു. അതായത് ന്യൂക്ലിയര്‍ റിയാക്ടറിനെയും അതോടൊപ്പം ഇറാക്കിന്റെ ആണവാഗ്രഹങ്ങളേയും തകര്‍ക്കണമെന്ന് ആദ്യം പൂതിയുണ്ടായത് ഇസ്രയേലിനല്ല എന്ന വസ്തുത. ഇത്തരം ആക്രമണത്തിന് ആദ്യം കോപ്പുകൂട്ടിയത് ഇസ്രയേലല്ല, ഇറാന് ആകുന്നു.
1980 സപ്തംബര്‍ 30 ന് ഇറാനിയന്‍ എഫ് 4 ഫാന്റം വിമാനങ്ങള്‍ ഒസിറാക്കിനെ ബോംബിട്ടിരുന്നു. പക്ഷേ, ന്യൂക്ലിയര്‍ സജ്ജീകരണങ്ങള്‍ക്ക് ഇറാന് ഏല്‍പ്പിച്ച പരുക്ക് സാരമുള്ളതായില്ല. റിയാക്ടറിനെ റിപ്പയര്‍ ചെയ്യാന്‍ ഫ്രഞ്ച് സാങ്കേതിക വിദഗ്ദ്ധര്‍ ഓവര്‍ടൈം ജോലി ചെയ്കയും ഓസിറാക്ക് സാധാരണ കര്മങ്ങളിലേക്കു മടങ്ങുകയും ചെയ്തു.
ഇറാക്കി ആണവായുധ സാധ്യതയെ പഞ്ചറാക്കണമെന്നതിനാല് ടെഹ്റാനും ടെല്‍ അവീവും ഒരമ്മ പെറ്റ മക്കളായിരുന്നു എന്ന് ആരോപണമുണ്ടായിരുന്നു. ഓപറേഷന് ബാബിലോണിനെക്കുറിച്ച് ഇറാന് അറിവുണ്ടായിരുന്നുവത്രെ. എന്നുമാത്രമല്ല, വേണമെങ്കില്‍ ഇസ്രയേലി ഫൈറ്റര്‍ ജറ്റുകള്‍ ഇറാനില്‍നിന്നും ഓസിന് പെട്രോളടിച്ചുകൊള്ളാനും പറഞ്ഞുവത്രെ.
കാലം മാറിയിരിക്കുന്നു, സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. അടുത്ത രംഗത്തിന് കര്ട്ടന് പൊക്കുമ്പോള്‍, നാം ദര്‍ശിക്കുന്നത് 2011 ഡിസംബറിലെ പടയൊരുക്കമാണ്. മേഖലയിലെ മറ്റൊരു രാജ്യത്തെ ന്യൂക്ലിയര്‍ പ്രോഗ്രാമിനെക്കുറിച്ച് ഇസ്രയേലികള്‍ ഒരിക്കല്‍ കൂടി ആകുലരായിരിക്കുന്നു. ഈ രംഗത്തില്‍, ആ രാജ്യം ഇറാന് ആകുന്നു!! ഇറാക്കിന്റെ ചിറകു മുളയ്ക്കുന്ന ഒറ്റ റിയാക്ടര്‍ പദ്ധതിയില്‍നിന്നും വ്യത്യസ്തമായി, ഇറാന്റേത് അതിവിപുലവും ഗംഭീരവുമായ ആക്രമണോത്സുക ആണവായുധ പദ്ധതിയാണ്. അതിന് ഇസ്ലാമിക ലോകത്ത് വന്പിച്ച പിന്തുണയുമുണ്ട്.
നവംബര്‍ എട്ട് റിപ്പോര്‍ട്ടില്‍, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇറാന്റെ ദുഷ്ടലക്ഷ്യങ്ങളെ മാലോകര്‍ക്കു മുന്‍പാകെ വെളിപ്പെടുത്തുകയും നവംബര്‍ 18-ാം തീയതി വിയന്നയിലെ യോഗം ആണവ ധിക്കാരത്തിന്റെ പേരില്‍ ഇറാനെ താക്കീത് ചെയ്യുകയും ചെയ്തതോടെ ഓപറേഷന് ബാബിലോണ്‍ ഇസ്രയേല്‍ ആവര്‍ത്തിച്ചേക്കും എന്ന കുശുകുശുപ്പ് ഉണ്ടായിരിക്കയാണ്. ഇസ്രയേല്‍ ഒറ്റയ്ക്കായിരിക്കില്ല, ഇത്തവണ ഒരു സംയുക്ത യുഎസ്-ഇസ്രയേല്‍ ഉദ്യമമായിരിക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
1981 ലെ സുധീരകൃത്യം ഇസ്രയേലിന് പുനരവതരിപ്പിക്കാന്‍ കഴിയുമോ? ഇസ്രയേല്‍ പ്രതിരോധ സേനയുടെ രഹസ്യാന്വേഷണ വകുപ്പില്‍ പ്രവര്‍ത്തിക്കയും ഇപ്പോള്‍, ഹെര്സിലിയായിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനായുള്ള അന്താരാഷ്ട്ര സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാന്യദേഹമായ ബ്രിഗേഡിയര്‍-ജനറല്‍ ഷാലോം ഹരാരി ജയിടെക്ക് എന്നോട് പറഞ്ഞത്, സമാനമായ ഒരു സര്‍ജിക്കല്‍ ആക്രമണം നടത്താന്‍ ഇസ്രയേലിന് ശേഷിയും ശേമുഷിയുമുണ്ടെന്നാണ്. ഞാന്‍ പിന്നീടറിഞ്ഞത്, പ്രസ്തുത പ്രഹരത്തിനുവേണ്ട കടലാസു ജോലികള്‍ ധൃതഗതിയില്‍ നടക്കുന്നുവെന്നും നെഗെവ് മരുഭൂമിയില്‍ എവിടെയോ റിഹേഴ്സലുകള്‍ നടക്കുന്നുവെന്നുമാണ്. ഇതൊക്കെ ഇപ്പോള്‍ ഊഹാപോഹങ്ങളുടെ സീമകള്‍ക്കുള്ളിലാണ്; കാരണം, ആരും അത് സമ്മതിക്കാനോ നിഷേധിക്കാനോ പോകുന്നില്ല.
എന്നിരുന്നാലും ബ്രിഗേഡിയര്‍ ഹരാരി ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടി, “ഒരു സര്‍ജിക്കല്‍ ആക്രമണം ഏറ്റവും അവസാനം ചെയ്യേണ്ട ഒന്നാണ്.” ആണവോര്‍ജ ഏജന്‍സിയുടെ നവം.8 റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇസ്രയേലി വ്യോമാക്രമണം ആസന്നമാണെന്നോ സംഭവ്യമാണെന്നോ ഉള്ള റിപ്പോര്‍ട്ടുകളെ നിഷേധിക്കാന്‍ ഇസ്രയേല്‍ അധികൃതര്‍ മെനക്കെട്ടില്ല. മറിച്ച്, അത്തരം സംഭ്രമജനകമായ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാന്‍ വേണ്ടത് ചെയ്യുകകയാണുണ്ടായത്. അങ്ങനെ, ഇസ്രയേലി സേനയില്‍ പടയൊരുക്കം നടക്കുന്നുവെന്നും അന്തര്‍വാഹിനികള്‍ ചലിക്കുന്നുവെന്നും വിമാനത്താവളങ്ങള്‍ സജ്ജീകരിക്കപ്പെടുന്നുവെന്നും ഒക്കെ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു.
ഇസ്രയേല്‍ തന്നെ ഇളക്കിവിട്ട ഈ വാര്‍ത്താ പ്രളയത്തിന് ചില തന്ത്രപരമായ ലക്ഷ്യങ്ങളുണ്ട്. അതായത്, ഇറാനെ നിലയ്ക്കു നിറുത്താന്‍ ലോകം ഒരുമ്പെട്ടില്ലെങ്കില്, ഇസ്രയേല്‍ നഖവും കടിച്ച് ചുമ്മാതിരിക്കുന്നതല്ല. ഇറാനെതിരെ ഒരു അന്താരാഷ്ട്ര നീക്കത്തെ അനുകൂലിക്കുന്നുവെങ്കിലും അത്യാവശ്യം വരുന്ന പക്ഷം, ഒറ്റയ്ക്കുതന്നെ സംഭവം നിര്‍വഹിക്കാനും ഇസ്രായേല്‍ തയ്യാര്‍. നവംബര്‍ 18 ലെ വിയന്നാ വോട്ടെടുപ്പിന് മുന്‍പ് വന്‍ ശക്തികള്‍ പരക്കം പാഞ്ഞത്, ഇസ്രയേല്‍ ശക്തമായ നിലപാട് എടുത്തതുമൂലമാണ്.
ന്യൂക്ലിയര്‍ ആയുധശേഷിയുടെ പടിവാതില്‍ കടന്നുകയറാന്‍ ഇറാന് ധൈര്യപ്പെടുമെങ്കില്, ഇറാന്റെ ആണവശേഷി നശിപ്പിക്കാന്‍ ഇസ്രയേല്‍ ഒരു സര്‍ജിക്കല്‍ വ്യോമാക്രമണം നടത്തുമോ? അത് അവസാനത്തെ അറ്റകൈ പ്രയോഗം ആണെങ്കില്‍കൂടി, ആ സാധ്യതയെ നിരാകരിക്കാവതല്ല. 1981 ആവര്‍ത്തിക്കുമോ?
1981 ല്‍ ഇസ്രയേലിന്റെ ബദ്ധശത്രുവായി ഇറാന് പരിവര്‍ത്തനം ചെയ്തിരുന്നില്ല. ഇറാക്കിനെ മറ്റ് അറബ് രാഷ്ട്രങ്ങള്‍ അത്ര കണ്ട് സ്നേഹിച്ചിരുന്നുമില്ല. ഈജിപത് ആകട്ടെ ഇസ്രയേലുമായി സമാധാന ഉടമ്പടിയിലേര്‍പ്പെടുവാന്‍ അന്ന് ഉത്സുകവുമായിരുന്നു. ഇസ്രയേലിന് ഐക്യരാഷ്ട്രസഭയിലെ പുലമ്പലുകളും കാതലില്ലാത്ത അപലപനങ്ങളുമല്ലാതെ മറ്റൊന്നും പേടിക്കേണ്ടതുമില്ലായിരുന്നു.
മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന്, പ്രതികരണം തീര്‍ത്തും ഭിന്നമായിരിക്കും. ഇസ്രയേലിന് അയല്പക്കങ്ങളായ ഗാസാ, ലെബണന്‍, സിറിയ, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരും. ഇറാന് ഉഗ്രക്രോധത്തോടെ തിരിച്ചടിക്കും, നേരിട്ടും അതിന്റെ മുക്ത്യാര്മാര് വഴിയും.
ചരിത്രം അപായസാധ്യത തൊട്ടുമുന്നില്‍ കണ്ടുകൊണ്ടുതന്നെ യുദ്ധരംഗത്തേക്ക് കുതിച്ചു ചെന്ന വീരന്മാരുടെ ധീരോദാത്ത കഥകളാല്‍ നിറഞ്ഞു കവിയുന്നുണ്ട്. കണക്കുകൂട്ടി, നല്ലപോലെ ഗൃഹപാഠം ചെയ്ത് റിസ്ക്കുകള്‍ എടുക്കുന്ന വിഷയത്തില്‍ ഇസ്രയേലിലെ യഹൂദശ്രേഷ്ഠര് ഒട്ടും പിന്നോക്കമല്ല എന്ന പരമാര്‍ത്ഥം നമുക്കേവര്‍ക്കും അറിവുള്ളതാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: