കൊച്ചി: കോഴക്കേസില്‍ മുന്‍ മന്ത്രി കെ. എം. മാണിക്ക് അനുകൂലമായ ഹര്‍ജിയെന്നു പൊതുവേ ചര്‍ച്ച ചെയ്തിരുന്ന ഹര്‍ജി, കോടതിയുടെ കര്‍ക്കശ ചോദ്യങ്ങളെ തുടര്‍ന്ന് പിന്‍വലിച്ചു. ഹര്‍ജിയുമായി മുന്നോട്ടു പോയി കോടതിയെ ചില കാര്യങ്ങളില്‍ നിര്‍ബന്ധിക്കുകയും കോടതി സമയംപാഴാക്കുകയും ചെയ്തതിന് ശിക്ഷ കിട്ടുമെന്ന് ഉറപ്പായപ്പോള്‍ ഹര്ജിക്കാരന് പിന്‍വലിയുകയായിരുന്നു.
മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെയായിരുന്നു ഹര്‍ജി. തൊടുപുഴ അറക്കുളം സ്വദേശി അഡ്വ. സണ്ണി മാത്യു നല്കിയ ഹര്‍ജി ജസ്റ്റിസ് ബി. കെമാല്‍പാഷയാണ് പരിഗണിച്ചത്. ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇത്തരമൊരു ഹര്‍ജി നിലനില്ക്കുന്നതോ എന്നാദ്യം പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒരു കോടതി തീര്‍പ്പാക്കിയ വിഷയം സമാനമായ മറ്റൊരു കോടതിയില്‍ ഉന്നയിച്ച് ഹര്ജിക്കാരന് രക്ഷപ്പെടാനാവുമോ ? സാധ്യമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സിംഗിള്‍ബെഞ്ച് വിശദീകരിച്ചു.
അപ്പോഴും തുടരന്വേഷണത്തിന് ഉത്തരവിട്ട നടപടിയിലെ അപാകത വിശദീകരിക്കാന്‍ ഹര്ജിക്കാരന് തുനിഞ്ഞു.
ഈ ഘട്ടത്തില്‍ കോടതി വീണ്ടും ഇടപെട്ടു. ചില വസ്തുതകള്‍ പരിഗണിച്ചാണ് നേരത്തെ തുടരന്വേഷണം ശരിവച്ചത്. ഇന്നിപ്പോള്‍ കേസിലെ എല്ലാ വസ്തുതകളും പരിശോധിച്ച് വിഷയം തീര്‍പ്പാക്കാന്‍ ഹര്ജിക്കാരന് കോടതിയെ നിര്‍ബന്ധിക്കുകയാണോ? അപ്രകാരം കേസ് കേട്ടു തുടങ്ങിയാല്‍ പിന്നീട് ഇടയ്ക്കുവെച്ച് അവസാനിപ്പിക്കാനിട വരരുതെന്നും കോടതി എടുത്തു പറഞ്ഞു. ഈ സമയം ഹര്‍ജി പിന്വലിക്കുകാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകനായ അഡ്വ. ജോര്‍ജ് പുതിയേടം അറിയിച്ചു.
അനാവശ്യമായി വിജിലന്‍സ് കോടതിയിലെ രേഖകള്‍ വിളിച്ചു വരുത്തിയെന്നും കോടതിയുടെ സമയം വെറുതേ കളഞ്ഞത് നീതീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് ഹര്‍ജി പിന്‍വലിച്ചിരുന്നില്ലെങ്കില്‍ വലിയൊരു തുക കോടതിച്ചെലവിനത്തില്‍ ശിക്ഷിക്കുമായിരുന്നുവെന്നും വാക്കാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: