പാലാ: ശബരി റയില്‍പാതയുടെ മേലമ്പാറ വഴിയുള്ള അലൈന്‍മെന്റിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നടത്തുന്ന റിലേ സായാഹ്നധര്‍ണ്ണ 1000 ദിവസം പിന്നിടുന്നു. സമരത്തിന് വിവിധ സംഘടനകളും പ്രാദേശിക പാര്‍ട്ടികളും നാട്ടുകാര്‍ക്ക് പിന്തുണയുണ്ട്. അമ്പാറ ദീപ്തി റസിഡന്‍സ് അസോസിയേഷന്റെയും ദീപ്തി ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ അമ്പാറ ദീപ്തി ഭവനില്‍ നടത്തുന്ന റിലേ സത്യാഗ്രഹ സമരമാണ് 1000 ദിവസം പൂര്‍ത്തിയാകുന്നത്. ശബരി പാതയുടെ നിശ്ചിത അലൈന്മെന്റ് കടന്ന് പോകുന്ന വേഴാങ്ങാനം, ചൂണ്ടച്ചേരി- ഭരണങ്ങാനം പ്രദേശങ്ങളിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് ആക്ഷന്‍ കൗണ്‍സില്‍ സമരം നടത്തിവരുന്നത്.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലവില്‍ തടസ്സപ്പെട്ടിരിക്കുകയാണെങ്കിലും പാത ഉപേക്ഷിക്കാനോ നാശനഷ്ടം ഏറെ വരുത്തുന്ന മേലമ്പാറ അലൈന്മെന്റ് മാറ്റാനോ ഇനിയും തീരൂമാനം ആയിട്ടില്ല. മൂന്ന് അലൈന്മെന്റുകള് റയില്‍വെ പൂര്‍ത്തികരിച്ചെങ്കിലും അവസാനത്തെ അലൈന്മെന്റുമായി മുന്നോട്ടുപോകാനാണ് തീരുമാനമായിരുന്നത്. എറണാകുളം ജില്ലായിലെ അങ്കമാലിയില്‍ ആരംഭിക്കുന്ന പാതയ്ക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴ വരെ പാതയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. അന്തീനാട്- മങ്കര- വേഴാങ്ങാനം- ചൂണ്ടച്ചേരി- ദീപ്തി- പൂവത്തോട്- ചാത്തന്‍കുളം- മല്ലികശേരി- ആളുറുമ്പ്- കപ്പാട്- പഴുവത്തടം എസ്റ്റേറ്റ്- 28-ാം മൈല്‍ വഴി എരുമേലിയില്‍ അവസാനിക്കുന്നതാണ് അലൈന്മെന്റ്. എന്നാല്‍ ഈ അലൈന്‍മെന്റിനെതിരെയാണ് തങ്ങളുടെ സമരമെന്നും റയില്‍പാത വരേണ്ടത് ആവശ്യമാണെന്നും സമരസമിതി കണ്‍വീനര്‍ ടോമി തെങ്ങുംപള്ളി പറയുന്നു. പാലായില്‍ സ്റ്റേഷന് വരത്തക്കവിധം മുന്‍പ് അലൈന്മെന്റ് നടത്തിയിരുന്നു. പ്രയോജനപ്രദമായ ഈ അലൈന്‍മെന്റിനാണ് സമരസമിതിയുടെ പിന്തുണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: