സമയം ഒത്തിരിക്കുന്നു എന്നുകണ്ട് രാവണന് മദനകാമാന്ധനായി സന്ന്യാസവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ജടയും വല്‍ക്കലങ്ങളും ധരിച്ച് ആശ്രമാങ്കണത്തില്‍ വന്നുനിന്ന രാവണനെ കണ്ട് മായാസീത ആദരവോടെ ക്ഷണിച്ചു. ഒരാള്‍ മായാരാവണന്‍, മറ്റേത് മായാസീത! മഹര്‍ഷിയെ നമസ്കരിച്ചുകൊണ്ട് ഫലമൂലാദികള്‍ കാഴ്ചവച്ചു വിനീതയായി പറഞ്ഞു ”ഹേ മഹര്‍ഷേ, ഇപ്പോള്‍ ഈ സല്‍ക്കാരം സ്വീകരിക്കുക. എന്റെ ഭര്‍ത്താവിപ്പോള്‍ വരും അങ്ങയെ വിധിയാംവണ്ണം സല്ക്കരിക്കും.
തല്ക്കാലം വിശപ്പും ദാഹവും തീര്‍ത്ത് വിശ്രമിക്കുക.” ഇതുകേട്ട് സന്യാസിവേഷക്കാരന്‍ മന്ദഹാസത്തോടെ ചോദിച്ചു. ”ഹേ, സുന്ദരീ നീയാരാണ്? നിന്റെ ഭര്‍ത്താവാര്? ക്രൂരന്മാരായ രാക്ഷസന്മാരും ദുഷ്ടജന്തുക്കളും ധാരാളമുള്ള ഈ കാട്ടില്‍ സ്ത്രീയായ നീ ആയുധപാണികളാരും സഹായത്തിനില്ലാതെ തനിയെ ഇരിക്കുന്നതെന്ത്? നിന്റെ വൃത്താന്തമൊക്കെ പറഞ്ഞാല്‍ ഞാന്‍ എന്റെ വൃത്താന്തം പറയാം.”
സീത താന്‍ ദശരഥമഹാരാജാവിന്റെ പുത്രനായ രാമന്റെ പത്നി സീതയാണെന്നും അനുജന് ലക്ഷ്മണനുമൊത്ത് പിതാവിന്റെ കല്പനപ്രകാരം തപസ്സിനായി ദണ്ഡകാരണ്യത്തില്‍ വന്നതാണെന്നും സന്യാസിയുടെ വരവെന്തിനാണെന്നും ചോദിച്ചു. രാവണന് താനാരാണെന്നു വെളിപ്പെടുത്തുന്നു.
സീതയുടെ സൗന്ദര്യത്തെ പുകഴ്ത്തുകയാണാദ്യം, ഏതൊരു സ്ത്രീയും തന്റെ സൗന്ദര്യത്തെ മറ്റൊരാള്‍ പുകഴ്ത്തുമ്പോള്‍ അയാളോടിഷ്ടം തോന്നാമല്ലോ. സീത അക്കൂട്ടത്തിലല്ലെയെന്ന് രാവണനുണ്ടോ അറിയുന്നു! ”ഹേ ശീലഗുണമുള്ളവളേ, ബാലികേ, താമരക്കണ്ണി, കാമദേവന്റെ അധിവാസസ്ഥാനമേ, നീകേള്‍ക്ക് പൗലസ്ത്യപുത്രനായ രാക്ഷസരാജാവ് രാവണനാണ് ഞാന്‍. ഈ മൂന്നുലോകത്തിലും എന്നെ അറിയാത്തവരാരുണ്ട്? നിന്നെക്കണ്ടപ്പോള്‍ മദനാര്‍ത്ഥികൊണ്ട് ഞാന്‍ തളര്‍ന്നുപോയി. അതിനാല്‍ നീ എന്നോടൊപ്പം ലങ്കാരാജ്യത്തിലേക്കുവരണം.
അവിടം സ്വര്‍ഗലോകത്തെക്കാള്‍ മനോഹരമാണ്. ഞാനിപ്പോള്‍ നിന്റെ അടിമയാണ്. സന്യാസിയായി നടക്കുന്ന രാമനെക്കൊണ്ട് എന്തു ഫലം? ദുഃഖത്തോടെ കായും കിഴങ്ങുമൊക്കെത്തിന്ന് ഈ കാട്ടിലിങ്ങനെ കഴിയാനുവള്ളവളല്ലനീ. നിന്നെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ നീ വരിക്കുക. സുഖഭോഗങ്ങളെല്ലാം അനുഭവിക്കുക.” ഇതുകേട്ട് സീത ഭയന്നു. മുഖം വിളറി എന്നിട്ടു പറഞ്ഞു. ”നിനക്കു മരണമടുത്തിരിക്കുന്നു. നീ ഇങ്ങനെ കൂടുതല്‍ പറഞ്ഞാല്‍ എന്റെ ഭര്‍ത്താവായ ശ്രീരാമചന്ദ്രന് അനുജനോടുകൂടി ഉടനെയെത്തും.
സിംഹത്തിന്റെ പത്നിയെ മുയലിനു തൊടാനെങ്കിലും കഴിയുമോ? കൂടുതല്‍ വിഡ്ഢിത്തം പറയാതെ. രാമബാണമേറ്റ് ഭൂമിയില്‍ വീഴാനുള്ള കാരണമാണിതെന്നു തീര്‍ച്ച.” സീതയുടെ വാക്കുകള്‍ രാവണനെ കോപാകുലനാക്കി. തന്റെ തനിസ്വരൂപം പുറത്തുകാട്ടി. പത്തുതലയും ഇരുപതു കൈകളും പര്‍വതത്തിന്റെ ഉയരവുമുള്ള രാവണരൂപം കണ്ട് വനദേവതമാര്‍പോലും ഭയന്നുപോയി. രാവണന് പെട്ടെന്ന് സീതയെ എടുത്ത് തേരില്‍വച്ച് ആകാശമാര്‍ഗത്തിലൂടെ പാഞ്ഞു. സീതയെ കാത്തുകൊള്ളണമെന്ന് ലക്ഷ്മണന് വനദേവതമാരോട് അഭ്യര്‍ത്ഥിച്ചിരുന്നല്ലോ. അവരും രാവണന്റെ രൂപം കണ്ട് ഭയന്നുവിറച്ചുനിന്നുപോയത്രെ.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: