ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു, കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ആക്രമിക്കുന്നു, ആവിഷ്ക്കാര സ്വാതന്ത്യം ഹനിക്കുന്നു തുടങ്ങിയ തരത്തിലുള്ള പ്രചാരണങ്ങളും കോലാഹലങ്ങളും അവാര്‍ഡ് മടക്കല്‍ പ്രക്രീയകളും വരും നാളുകളില്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടി. കാരണം ലളിതം 27 പ്രമുഖരോടും അറുപതിലേറെ മാധ്യമപ്രവര്‍ത്തകരോടും ദല്‍ഹിയില്‍ സൗജന്യമായും ചുളുവാടകയ്ക്കും കാലങ്ങളായി താമസിക്കുന്ന വസതികള്‍ ഒഴിയാന്‍ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര നഗരവികസനമന്ത്രാലയം.
ആഗസ്റ്റ് പതിനാലിന് കൈക്കൊണ്ട തീരുമാനം ശകതമായി നടപ്പാക്കാന്‍ കഴിഞ്ഞാഴ്ച ചേര്‍ന്ന കേന്ദ്ര സഭാ യോഗവും തീരുമാനിച്ചു. ദല്‍ഹിയില്‍ സമ്പന്നന്മാര് താമസിക്കുന്ന ലുട്ടന്‍സ് മേഖലയിലാണ് ഇത്തരം ഭവനങ്ങളില്‍ മിക്കവയും.
പ്രശസ്ത കഥക് നൃത്തവിദ്വാന് പണ്ഡിറ്റ് ബ്രിജു മഹാരാജ്, സന്തൂര്‍ വാദകന്‍ ഭജന്‍ സോപ്പോരി, ലോകപ്രശസ്ത ചിത്രകാരന് ജതിന് ദാസ്, പ്രമുഖ ദ്രുപദ് ഗായകന് ആര്‍എഫ്കെ ദഗര്, രുദ്ര വീണ വാദകന്‍ ആസാദ് അലി ഖാന്, ലോകപ്രശസ്ത സിത്താര്‍ വാദകന്‍ വിലായത് അലി ഖാന്, എന്നിവടക്കം 27 പ്രമുഖരാണ് വസതി ഒഴിയേണ്ടത്.
പല പ്രമുഖരും പത്തും ഇരുപതും വര്‍ഷങ്ങളായി സര്‍ക്കാര്‍ വസതികളും അപ്പാര്‍ട്ടുമെന്റുകളും സ്വന്തമെന്ന പോലെ കൈവശം വച്ചിരിക്കുകയാണ്. കാലാവധി കഴിഞ്ഞിട്ടും വസതികള്‍ കൈവശം വച്ചിരിക്കുന്നവരില്‍ നിരവധി മാധ്യമപ്രവര്‍ത്തകരുമുണ്ട്. ഇനി ഇവര്‍ക്കാകും ഒഴിയാന്‍ നോട്ടീസ് നല്‍കുക. സര്‍ക്കാരിന്റെ കണക്കു പ്രകാരം കലാകാരന്മാര്, പത്രക്കാര്, മുന്മന്ത്രിമാര്,മുന്‍എംപിമാര്‍ എന്നിവരടക്കം എണ്ണൂറിലേറെപ്പേരാണ് ഇങ്ങനെ സര്‍ക്കാര്‍ വസതികള്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്നത്.
സര്‍ക്കാര്‍ അനുമതിയുടെ മറവിലും താത്കാലിക സംവിധാനമെന്ന് പറഞ്ഞ് വാങ്ങി അതിന്റെ പേരിലും കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയും ഒക്കെയാണ് ഇവര്‍ അവയില്‍ അട്ടിപ്പേറ് കിടക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് തുടങ്ങിയ ഏര്‍പ്പാടാണിത്. ഇന്ദിര, രാജീവ്, റാവു സര്‍ക്കാരുകളുടെ കാലത്താണ് സര്‍ക്കാര്‍ വസതികള്‍ തങ്ങള്‍ക്കൊപ്പം നില്ക്കുന്ന പ്രമുഖര്‍ക്ക് ചുളുവില്‍ നല്കുന്ന പരിപാടി വ്യാപകമായത്. ഈ കാലത്താണ് ഏറ്റവും കൂടുതല്‍ വസതികള്‍ ഇങ്ങനെ നല്കിയതും.
മാസവരുമാനം ഇരുപതിനായിരത്തില്‍ താഴെയുള്ളവര്‍ക്കേ ഇവ നല്‍കാവൂയെന്ന് സിഎജി നിര്‍ദ്ദേശമുണ്ട്. ഇവയെല്ലാം അവഗണിച്ചാണ് ഇത്തരക്കാര്‍ക്കു നേരെ മാറിമാറി വന്ന സര്‍ക്കാരുകള്‍ കണ്ണടച്ചിരുന്നത്. പ്രമുഖ സിത്താര്‍ വാദകന്‍ പണ്ഡിറ്റ് രവിശങ്കര്‍ രാജ്യസഭാംഗമായിരുന്ന കാലത്ത് ലോധി എസ്റ്റേറ്റില്‍ വസതി അനുവദിച്ചിരുന്നു. അദ്ദേഹം 2012ല്‍ മരണമടഞ്ഞിരുന്നു. വസതി ഇപ്പോഴും അദ്ദേഹത്തിന്റെ ചില ബന്ധുക്കളുടെ കൈവശമാണ്. ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചപ്പോള്‍ സര്‍ക്കാര്‍ കലാകാരന്മാരോട് ഇങ്ങനെ പെരുമാറരുതെന്നായിരുന്നു മറുപടി.
മുന്‍ എംപിമാരും മുന്മന്ത്രിമാരും വസതികള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരവികന മന്ത്രാലയത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.മന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍ എന്നവടക്കമുള്ളവര്ക്ക് താമസിക്കാന്‍ നല്കുന്ന തരം ബംഗഌവിലാണ് മുന്‍കേന്ദ്രമന്ത്രിമാരായ അംബികാ സോണി,കുമാരി ഷെല്‍ജ എന്നിവര്‍ താമസിച്ചിരുന്നത്. കോടതിയുടെ സ്റ്റേ വാങ്ങിയാണ് ഇവര്‍ തുടര്‍ന്നിരുന്നത്. മോദി സര്‍ക്കാര്‍ സ്റ്റേ നീക്കിച്ച് വസതിയൊഴിപ്പിച്ചു.
കുടിയൊഴിയേണ്ടിവന്നവരും വരുന്നവരും മോദിക്കെതിരെ അസഹിഷണുതാ വാദം ശക്തമായി ഉന്നയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: