നമ്മുടെ ഉമ്മസമരത്തിന്റെ ഫലശ്രുതി എന്തായിരിക്കുമെന്ന് ഒരുവിധപ്പെട്ടവരൊക്കെ ഒരുവിധപ്പെട്ടവരൊക്കെ അന്നേ പ്രവചിച്ചിരുന്നു. എന്നുവച്ചാല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അതറിയാമായിരുന്നെന്ന്. അറിഞ്ഞുകൂടാത്ത കുറെ ചക്കീചങ്കരന്മാര് വര്ണ്ണക്കുപ്പായവുമിട്ട് സര്‍ക്കസുകാര്‍ക്ക് സാമ്പത്തികലാഭമുണ്ടാക്കാന് പണിയെടുക്കുന്ന മാതിരി ഇപ്പോഴുമുണ്ട്. ഉമ്മവെച്ചവര്‍ ആരെന്നല്ല എന്തിന് അപ്പണി ചെയ്തു എന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നാണവരുടെ പക്ഷം. ഉമ്മക്കാര് പതിവുമാലിന്യങ്ങളുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് നവയൗവനങ്ങളെ ചൂണ്ടയില്‍ കോര്‍ത്ത് കൊണ്ടുപോയി എന്ന ഭയാനക വസ്തുതയൊന്നും ആരെയും അലോസരപ്പെടുത്തിയിട്ടില്ല. അഥവാ ആരെങ്കിലും അങ്ങനെ അസ്വസ്ഥരായിട്ടുണ്ടെങ്കില് അവരൊന്നും ന്യൂജന്‍ വഹയല്ലെന്നത്രേ വിലയിരുത്തുന്നത്.
ഇതാ ഉമ്മസമരത്തിന് ഉമ്മറവും അടുക്കളപ്പുറവും തുറന്നിട്ട നമ്മുടെ കമലരാമന്റെ ആഴ്ചപ്പതിപ്പ് ആയതിനെക്കുറിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നു. ഏതായാലും മേപ്പടിയാന്റെ പത്രം ഇക്കാര്യത്തില്‍ ഇത്തിരി പിന്നോട്ടടിച്ചിട്ടുണ്ട്. പ്രതികരണം പെനാല്ട്ടികിക്കില് ലഭിക്കുമെന്നതിനാലാവാം അങ്ങനെ. എന്നാല്‍ കമലരാമനും സംഘവും സ്വയാര്‍ജിത വഴിയില്‍ തന്നെ. ഇതാ ഒരു ടിയാള്‍ ഇങ്ങനെ കുറിക്കുന്ന. ടിയാളാണോ ടിയാനാണോ എന്ന സംശയം അസ്ഥാനത്തല്ല. പേര് ഇങ്ങനെ: ഷഫീക്ക് സുബൈദഹക്കിം. ആയതിനാല്‍ സഹൃദയരേ നമുക്ക് ഇങ്ങനെയാക്കാം. ടിയാനടിയാള്. അപ്പോ ഇരുകൂട്ടര്‍ക്കും പ്രശ്നമുണ്ടാവില്ല. തലക്കെട്ട് ഇതാ ഇപ്രകാരം: ചുംബിച്ചത് നേതാക്കളല്ല, ആശയങ്ങളായിരുന്നു.
നോക്കിന് നമ്മള് ആകെ വശംകെട്ടില്ലേ? പശുപാലസംഘത്തിന്റെ വിളയാട്ടത്തില്‍ വേവലാതി പൂണ്ടുനിന്നവര്ക്ക് അവരുടെ അവസാന ഇളകിയാട്ടം ആശ്വാസം തന്നിരുന്നു. സംഘത്തിന്റെ യഥാര്‍ഥസ്വഭാവം മനസ്സിലാക്കാന്‍ അവസരം കിട്ടിയിരുന്നു. അടുത്ത തലമുറയ്ക്ക് പുഴുക്കുത്തേല്‍ക്കാതിരിക്കാനുള്ള ജാഗ്രതയ്ക്ക് കരുത്തുകൂടിയിരുന്നു. അപ്പോഴാണ് മ്മടെ ഹക്കിം പറയുന്നത് നേതാക്കളല്ല ചുംബിച്ചതെന്ന്. ഇനി ആരുതന്നെ ആയിക്കോട്ടെ, ഇമ്മാതിരി ഏര്‍പ്പാടിന് നാം പുല്‍പ്പായ വിരിച്ചിടണോ എന്നതാണ് പ്രശ്നം. ഏതുജനറേഷനായാലും ആണ് ആണും പെണ്ണ് പെണ്ണും തന്നെ.
ജൈവികസംഭവവികാസങ്ങള് ഒടയതമ്പുരാന്‍ ഫോര്‍മാറ്റ് ചെയ്യുംവരെ അങ്ങനെ തന്നെയായിരിക്കുംതാനും. അത് മാറ്റിപ്പണിയാനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആത്യന്തികമായി അതൊക്കെ ഫലപ്രാപ്തിയിലെത്താന്‍ ഇനി എത്രതലമുറ വേണ്ടിവരുമെന്ന് തല്ക്കാലം പറയാനാവില്ല. ഏതായാലും ഉമ്മക്കാര് ആരെ കൂട്ടുപിടിച്ചും ആര്‍ക്കൊപ്പം ചേര്‍ന്നും അതിന്റെ അടത്തഘട്ടം ആടിത്തിമിര്ക്കുമെന്നാണ് പറയുന്നത്. കമലരാമനും കുട്ടിരാമന്മാരും അതിനുള്ള കോപ്പുകളൊക്കെ ഒരുക്കുന്ന തിരക്കിലാണ്. അതിന്റെ ചുട്ടികുത്തലാണ് ഡിസം. 6ന്റെ ലക്കം.
നടേ സൂചിപ്പിച്ച ലേഖനത്തില്‍ നിന്നുള്ള മൂന്നുനാല് വരികണ്ടാലും: ചുംബനസമരം പ്രാഥമികമായി, േകരളത്തില് നടന്നുവരുന്ന സദാചാര പോലീസിങ് എന്നു വിളിക്കപ്പെടുന്ന ഫാസിസ്റ്റ് പ്രവണതക്കെതിരായ സമരമായിരുന്നു. മനുഷ്യന്റെ സ്വതന്ത്രമായ പരസ്പരബന്ധങ്ങള്‍ക്കും ഇടപെടലുകള്‍ക്കും മേല്‍ സമൂഹത്തിന്റെ പേരില്‍ പൊതുബോധം നിര്‍മിച്ചുകൂട്ടുന്ന വിലക്കുകള്‍ക്കും ഇടപെടലുകള്‍ക്കും എതിരായ സമരമായിരുന്നു അത്. അപ്പോ, അതാണ്. കോഴിക്കോട്ടെ മിഠായിത്തെരുവിലും എറണാകുളം മറൈന്‍ഡ്രൈവിലും വെച്ച് ആണും പെണ്ണും കെട്ടിപ്പിടിച്ച് ഉമ്മവച്ചുകഴിഞ്ഞാല്‍ നമ്മുടെ സമൂഹം സംസ്കാരസമ്പന്നമായി, സ്വതന്ത്രമായി. ഇമ്മാതിരി തലതിരിഞ്ഞ സകലകുട്ടിരാമന്മാരെയും മാരികളെയും റോക്കറ്റിനൊപ്പം കെട്ടിവെച്ച് സൗരയൂഥത്തിലേക്ക് അയച്ചാല്‍ ഈ നാട് നന്നാവും, അതുവഴി ഈ രാജ്യവും. ഏതു ശുദ്ധതെമ്മാടിത്തത്തിനും പുതിയ മാനങ്ങളുണ്ടെന്ന് വാദിച്ച്, അതുസംബന്ധിച്ച് എന്തസംബന്ധവും എഴുന്നള്ളിക്കാം എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി കമലരാമന്റെ ആഴ്ചപ്പതിപ്പിലെ വിഭവങ്ങളെ വിലയിരുത്താം.
മേപ്പടി ലേഖനങ്ങളും മറ്റും വായിച്ചതുകൊണ്ടല്ലെങ്കിലും രാഷ്ട്രപതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് അര്‍ഥവത്താണ്. സ്വച്ഛഭാരത് മാത്രം പോരാ മനസ്സിലെ മാലിന്യങ്ങളും നീക്കണമെന്ന്. എന്നുവെച്ചാല്‍ നമുക്കൊരു സ്വച്ഛമാനസ് വേണമെന്ന്. വസ്തുതകളെക്കുറിച്ച് പറയുമ്പോള്‍ അതുപാടില്ല, വര്‍ഗീയതയാണ്, സമൂഹത്തില്‍ അന്തഃഛിദ്രമുണ്ടാക്കും എന്നൊക്കെയുള്ള മനോമാലിന്യങ്ങള്‍ നീക്കാന്‍ നിര്‍ബന്ധമായും നമുക്കൊരു സംവിധാനംേവണം.
സഹജീവിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന് വെടിഞ്ഞയാളെ ആത്മാര്‍ഥമായി അംഗീകരിക്കുകയും ആ പ്രവണതയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തയാള്‍ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പു ചൂണ്ടിക്കാട്ടിയപ്പോള്‍ രാഷ്ട്രീയ-സാംസ്കാരിക-മാധ്യമ തമ്പുരാക്കന്മാരുടെ മനസ്സിലെ മാലിന്യം ഒന്നടങ്കം തടയണപൊട്ടിയൊലിച്ചു. നിക്ഷിപ്ത രാഷ്ട്രീയ നേതാക്കള്‍ക്ക് ശിങ്കിടിപാടുന്ന ചാനല്‍ കുട്ടിരാമന്മാരും മറ്റും സകല മര്യാദകളും ലംഘിച്ച് തനിസ്വരൂപം കാട്ടി. കമലരാമന്റെ ചാനലിലെ ഒരു കുട്ടിരാമന് ബിജെപി നേതാവ് യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് സഹിക്കാതെ വിവരക്കേട് പറയുകയാണെന്ന് വരെ പറഞ്ഞുവെച്ചു. ഇത്തരക്കാരുടെ മനോമാലിന്യം പുറത്തുകളയാനുള്ള വമനവിരേചന ചികിത്സ അടിയന്തരമായി നടത്തിയില്ലെങ്കില്‍ സമൂഹത്തില്‍ നിന്നുള്ള പ്രതികരണം അത്ര ശുഭകരമായിരിക്കില്ല.
കാലാകാലങ്ങളായി ഇവിടുത്തെ ബഹുഭൂരിപക്ഷം അനുഭവിക്കുന്ന പീഡനങ്ങളും വ്യഥകളും സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഒരു സമുദായനേതാവ് തയ്യാറായപ്പോള്‍ അജണ്ടാധിഷ്ഠിത സംഘം അദ്ദേഹത്തിന്റെ ചോരയ്ക്കായി മുറവിളികൂട്ടുകയാണല്ലോ. എന്നിട്ടെന്താണ് വാസ്തവത്തില്‍ സംഭവിച്ചത്? ആലുവയിലെ പ്രസംഗം ചൂണ്ടിക്കാട്ടി ഇരുമ്പഴിക്കുള്ളിലാക്കുമെന്ന ഭീഷണി വന്ന് 36 മണിക്കൂറിനകം ഭരണകൂടത്തിന്റെ കൈകാര്യകര്‍ത്താവിന് മുഖംതാഴ്ത്തിയിരിക്കേണ്ടിവന്നു; അപമാനത്തിന്റെ ചളിക്കുണ്ടിലേക്ക് നിപതിക്കേണ്ടിവന്നു. ശുദ്ധനെ പൊട്ടന് ചതിച്ചാല്‍ പൊട്ടന് ദൈവം പണികൊടുക്കുമെന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവുവേണം? ശംഖുമുഖത്തെ അലയാഴിയെ ആവേശത്തിമിര്‍പ്പിലാക്കാന്‍ പോന്ന വൈഭവത്തെ ഇരുമ്പഴിക്കുള്ളിലാക്കി കാര്യം നേടാമെന്ന വിവരക്കേടിന് പ്രകൃതികൊടുത്ത തിരിച്ചടി കാണുമ്പോള്‍ കഴിഞ്ഞ തവണ നാം പരിചയപ്പെട്ട ആ വാചകം ഒന്നുകൂടി ഓര്‍ക്കുക: ദൈവം ഉണ്ട്.
ജഗജില്ലികളെന്ന വ്യാജ്യേന സകലടിയാന്മാരെയും വിട്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തുന്നതിനെപ്പറ്റിയും രണ്ടുപേരുടെ വീക്ഷണങ്ങളോടെ അവസാനിപ്പിക്കാം. കലാകൗമുദി (ഡിസം. 06)യില്‍ കെ. കുഞ്ഞികൃഷ്ണന്റെ ലേഖനം. നമ്മുടെ ചാനലുകള്‍ പഠിക്കുമോ? നാലുവരി കണ്ടോളൂ: അപകടങ്ങളുടെയും മറ്റും ദൃശ്യങ്ങള്‍ കാണിക്കുന്നതിലും മൃതദേഹങ്ങളുടെ സമീപദൃശ്യങ്ങള്‍ കാണിക്കുന്നതിലും നമ്മുടെ വാര്‍ത്താചാനലുകള്‍ പ്രകടിപ്പിക്കുന്ന ശുഷ്കാന്തി ജുഗുപ്സാവഹമാണ്. നമ്മുടെ ചാനലുകളിലെ പ്രൈം ടൈം ചര്‍ച്ചകള്‍ സാമാന്യമര്യാദയുടെയും പ്രക്ഷേപണമാന്യതയുടെയും ലംഘനത്തിന്റെ തന്നെ എല്ലാ സീമകളെയും ഇല്ലാതാക്കുന്ന വാചികാതിസാരമായിത്തീര്ന്നിരിക്കുന്നു.
ഇനി ഉഷ എസ്. നായരുടെ ടിവി കാഴ്ചയില്‍ നിന്നുള്ളതാണ് (അതേവാരിക). ഭര്‍ത്സനങ്ങള്‍ അടര്‍ത്തിയെടുത്ത് വിളമ്പി പ്രേക്ഷകരെ ചിരിപ്പിക്കുകയോ നാണംകെടുത്തുകയോ ഒക്കെയാണ് ചാനലുകളുടെ ഉന്നം. വിവരവും വിദ്യാഭ്യാസവും കണക്കിനേറെ ഉണ്ടെന്ന പേശീബലമല്ലാതെ മര്യാദയെന്തെന്ന് തൊട്ടുതീണ്ടിയിട്ടില്ലാത്ത സകലമാന ചാനല്‍ കുട്ടിരാമന്മാര്ക്കും ഒരു നീണ്ടുനിവര്‍ന്ന നമസ്കാരം. ഇടയ്ക്കെങ്കിലും ഒന്ന് ബിബിസി കാണിന്‍ സഹോദരങ്ങളേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: