സീതയുടെ നിലവിളികേട്ട് രാമന് വന്നാലോയെന്നു ഭയന്ന് രാവണന് അതിവേഗത്തില്‍ പാഞ്ഞു. താഴെ ഒരു പര്‍വതശിഖരത്തില്‍ അഞ്ചു വാനരന്മാര് ഇരിക്കുന്നത് സീത കണ്ടു. ഉടന്‍ രാവണനറിയാതെ തന്റെ ആഭരണങ്ങളില്‍ കുറെ ഊരി ഉത്തരീയത്തില്‍ പൊതിഞ്ഞ് നിലത്തേയ്ക്കിട്ടു. രാവണന് ഇതു കണ്ടില്ല. അപ്പോള്‍ പ്രകൃതിയിലെ സകലജീവജാലങ്ങളും ദുഃഖിക്കുന്നതായി വാല്മീകി പറയുന്നു.
അവളുടെ തീപോലെ പ്രകാശിക്കുന്ന ആഭരണങ്ങള്‍ പ്രകാശമില്ലാതായ നക്ഷത്രങ്ങള്‍ ആകാശത്തു നിന്നുവീഴുന്നതുപോലെ ശബ്ദത്തോടെ നിലത്തുവീണു. വിദേഹരാജകുമാരിയുടെ മുത്തുമാല വീഴുന്ന സമയത്ത് ആകാശത്തുനിന്നും ഗംഗ വീഴുന്നതുപോലെ തോന്നി. വാടിയ താമരപ്പൂക്കളും ഭയപ്പെട്ട മത്സ്യങ്ങളും മറ്റു ജലജീവികളുമുള്ള താമരപ്പൊയ്കകള്‍ സീതയോടു സഹതപിച്ചുകൊണ്ടിരിക്കുന്നതുപോലെ തോന്നി. നാലുഭാഗങ്ങളില്‍നിന്നും ഓടിയെത്തിയ സിംഹങ്ങളും പുലികളും മാനുകളും പക്ഷികളും രാവണനോടു കോപിച്ച് സീതയുടെ നിഴലിനു പിന്നാലെ ഓടി.
പര്‍വതങ്ങള്‍ വെള്ളച്ചാട്ടങ്ങള്‍കൊണ്ടു കണ്ണീര്‍തൂകി. സൂര്യന് വ്യസനിക്കുകയും പ്രകാശം മങ്ങിവിളര്ത്തതുപോലെ ആയിത്തീരുകയും ചെയ്തു. എല്ലാ ജീവജാലങ്ങളും കൂട്ടമായി നിലവിളിച്ചു. മാന്കിടാങ്ങള് അത്യന്തം ഭയപ്പെട്ട് കരയാന്‍ തുടങ്ങി. ഭൂമിയിലേക്ക് നിരന്തരം നോക്കുകയും നിലവിളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സീതയെകണ്ട് വനദേവതമാര്‍ ഭയന്നിട്ടോ എന്നുതോന്നുമാറ് വിലക്ഷണമായ കണ്ണുകളോടെ വീണ്ടും വീണ്ടും നോക്കികിടുകിടെ വിറച്ചു. അങ്ങനെ രാവണന് തന്റെ നാശത്തിനായി സീതയെ അപഹരിച്ചുകൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: