മട്ടന്നൂര്‍: ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തൃക്കടാരിപ്പൊയില്‍- ഇടുമ്പ- കണ്ണവം റോഡിന് ശാപമോക്ഷം. അടിയന്തിര അറ്റകുറ്റപ്പണിക്കായി 80ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കുകയും റീടെണ്ടര്‍ നടപടിക്ക് നിര്‍ദ്ദേശ നല്‍കുകയും ചെയ്തതോടെയാണ് റോഡിന് ശാപമോക്ഷമായത്. കുണ്ടും കുഴിയും നിറഞ്ഞ് കാല് നടയാത്രപോലും ദുസ്സഹമാണ് ഈപതയില്. നിരവധി തവണ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും റോഡ് പണിയുമായി ബന്ധപ്പെട്ട് വ്യവഹാരം നിലനില്‍ക്കുന്നതിനാല്‍ അറ്റകുറ്റപ്പണി നീളുകയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവച്ച സാഹചര്യത്തിലാണ് അടിയന്തര നിര്‍മാണ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് 80 ലക്ഷം രൂപ അനുവദിച്ചത്. റോഡ് പ്രവൃത്തി സ്തംഭിച്ചത് ആറുവര്‍ഷമായി ചിറ്റാരിപ്പറമ്പ്, മാലൂര്‍ പഞ്ചായത്ത് പ്രദേശത്തുള്ള ജനങ്ങളെ കടുത്ത യാത്രാദുരിതത്തിന് കാരണമാക്കിയിരുന്നു. തൃക്കടാരിപ്പൊയില്‍- ഇടുമ്പ- കണ്ണവം റോഡിന് 2009 ജൂലൈ 14ന് സ്റ്റിമുലസ് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.40 കോടിയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. 2010 ഡിസംബര്‍ 18ന് എം കെ ജോസഫ് എന്ന കരാറുകാരന് പ്രവൃത്തി ഏറ്റെടുത്തു. 2011 ഡിസംബര്‍ 26ന് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. കരാറുകാരന് അഭ്യര്‍ഥിച്ചതനുസരിച്ച് നിരവധിതവണ കാലവധി ദീര്‍ഘിപ്പിച്ച് നല്‍കിയെങ്കിലും 50 ശതമാനം പണി പൂര്‍ത്തീകരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാന്‍ കരാറുകാരന് അപേക്ഷ നല്കി. അത് സര്‍ക്കാര്‍ നിരസിച്ചതോടെ കരാറുകാരന് ഹൈക്കോടതിയെ സമീപിച്ചു. കരാറുകാരന്റെ ആവശ്യം പരിശോധിക്കാന്‍ കോടതി സര്‍ക്കാറിനോട് ഉത്തരവിട്ടു. ഇതിനിടെ അശ്രദ്ധയോടെ പ്രവൃത്തി നടത്തി യാത്രാദുരിതമുണ്ടാക്കുന്ന കരാറുകാരനെ ഒഴിവാക്കി പ്രവൃത്തി റീടെന്‍ഡര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജന് എംഎല്‍എ നല്കിയ നിവേദനം പരിഗണിച്ച് സര്‍ക്കാര്‍ കരാറുകാരനെ ഒഴിവാക്കി പുനര്‍ദര്‍ഘാസ് ക്ഷണിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കരാറുകാരന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചു. കോടതി ഒരു റിട്ട. ഏന്ജിനീയറെ കമീഷനായി നിയമിച്ചു. 70 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചെന്നും 90 ശതമാനത്തോളം പ്രവൃത്തി നടന്നെന്നുമുള്ള കരാറുകാരന്റെ നിഗമനം കമീഷന് റിപ്പോര്‍ട്ടായി കോടതിയില്‍ നല്കി. തുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കിയ നടപടി ഡിവിഷന് ബെഞ്ച് റദ്ദാക്കുകയും കമീഷനെ നിയോഗിച്ചതിനുള്ള ചെലവായി നാല്പതിനായിരം രൂപയും എന്‍ജിനിയര്‍ക്കുള്ള ചെലവായി അയ്യായിരം രൂപയും സര്‍ക്കാര്‍ നല്‍കണമെന്നും ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ പൊതുമരാമത്ത് വകുപ്പ് സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ലീവ് പെറ്റീഷന് ഫയല്‍ ചെയ്തു. വിശദമായ വാദം കേട്ടശേഷമാണ് കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ കരാര്‍ റദ്ദ് ചെയ്ത് പുനര്‍ദര്‍ഘാസ് നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് വിധി പുറപ്പെടുവിപ്പിച്ചത്. സുപ്രീംകോടതി വിധിപറഞ്ഞ സാഹചര്യത്തില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് എംഎല്‍എ നിവേദനം നല്‍കിയിരുന്നു. ഇതെതുടര്‍ന്നാണ് 80 ലക്ഷം രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടിക്ക് പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനിയറെ ചുമതലപ്പെടുത്തുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: