ഭാരതത്തിന്റെ ഭരണഘടനാ ശിൽപ്പിയെന്ന് സൗകര്യം കിട്ടുമ്പോൾമാത്രം ഭരണാധികാരികൾ ഓർക്കുന്ന നാമമായിരുന്നു ഡോ.ബി.ആർ.അംബേദ്കർ. ഇടക്കാലത്ത് അതിനെപ്പോലും വിസ്മരിച്ച മട്ടിലുമായിരുന്നു. എന്നാലിന്ന് ഡോ.അംബേദ്കറെക്കുറിച്ച് ആദരപൂർവം ഓർക്കുകയും അദ്ദേഹത്തിന്റെ നിത്യസ്മരണക്കായി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുകയാണ് ഭാരത സർക്കാർ.
ഭരണഘടനാ ശിൽപ്പി എന്ന വിശേഷണം അന്വർത്ഥമാക്കാനാണ് പാർലമെന്റിന്റെ ഇരുസഭകളിലും ഭരണഘടനയെക്കുറിച്ച് ചർച്ച നടത്തിയത്. കഴിഞ്ഞമാസം 27ന് ലോക്സഭയിൽ ഭരണഘടനാ ചർച്ചയിൽ ഇടപെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ‘നമ്മുടെ ഭരണഘടന മാറ്റുന്നു’ എന്ന പ്രചാരണത്തെ തള്ളിക്കയുകയുണ്ടായി. മാത്രമല്ല ഭരണഘടനയുടെ കരട് തയ്യാറാക്കിയ ഡോ. അംബേദ്കറുടെ സ്മരണ പുതുക്കുന്നതിനായി സ്പീക്കർ സുമിതാ മഹാജൻ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു.
ഡോ.അംബേദ്കറുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സമാഹരിക്കാനും ലണ്ടനില്‍ അദ്ദേഹം താമസിച്ച വസതി ഏറ്റെടുത്ത് സംരക്ഷിക്കാനും മാത്രമല്ല രാജ്യത്ത് അനുയോജ്യമായ സ്മാരകം നിര്‍മ്മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയുമാണ്. അംബേദ്കറുടെ 100-ാം പിറന്നാളിന് ലഭിക്കാത്ത ആദരവും അംഗീകാരവും ചരമവാര്‍ഷികത്തിന് ലഭിക്കുമ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍തന്നെ പുനര്‍ജന്മമായി മാറുകയാണ്.
ഭരണഘടനാനിർമ്മാണ സമിതിയിൽ 1949 നവംബറിൽ അംബേദ്കർ പ്രകടിപ്പിച്ച അഭിപ്രായങ്ങളും നൽകിയ സൂചനകളും ഇന്ന് ഏറെ പ്രസക്തമാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ അതേപടി വായിച്ചിരിക്കേണ്ടത് ആവശ്യമാണ്. ”1950 ജനുവരി 26-ന് ഇന്ത്യ സ്വതന്ത്രരാഷ്ട്രമാകും. ആ സ്വാതന്ത്ര്യത്തിന് എന്തു സംഭവിക്കും? ഭാരതം അതു നിലനിർത്തുമോ, അതോ കളഞ്ഞുകുളിക്കുമോ? ഇന്ത്യ ഇത് ആദ്യമായിട്ടല്ല ഒരു സ്വതന്ത്രരാഷ്ടമാവുന്നത്. ഉണ്ടായിരുന്ന സ്വാതന്ത്ര്യം ഒരിക്കൽ നഷ്ടപ്പെടുത്തി. രണ്ടാമതും അതു നഷ്ടപ്പെടുമോ? എന്നെ വല്ലാതെ ഉത്കണ്ഠാകുലനാക്കുന്നത് ഒരിക്കൽ ഇന്ത്യയ്ക്കു സ്വതന്ത്ര്യം നഷ്ടപ്പെട്ടു എന്നതല്ല, സ്വന്തം ആളുകളുടെ കൂറില്ലായ്മയും ചതിയും മൂലം അങ്ങനെ സംഭവിച്ചു എന്നതാണ്. മുഹമ്മദ് ബിൻ കാസിം സിന്ധ് ആക്രമിച്ചപ്പോൾ ദാഹിർ രാജാവിന്റെ സേനാധിപന്മാർ ശത്രുക്കളുടെ ചാരന്മാരിൽ നിന്നു കൈക്കൂലി പറ്റുകയും രാജപക്ഷത്തുനിന്നു പോരാടാൻ വിസമ്മതിക്കുകയും ചെയ്തു.
ഇന്ത്യയെ ആക്രമിക്കാൻ മുഹമ്മദ് ഗോറിയെ ക്ഷണിച്ചത് ജയചന്ദ്രനായിരുന്നു. പൃഥിരാജിനെതിരെ ഗോറി ആക്രമണം നടത്തിയപ്പോൾ ജയചന്ദ്രൻ തന്റെയും സോളങ്കി രാജാക്കാന്മാരുടെയും സഹായം ഗോറിക്കു നൽകി. ശിവാജി മഹാരാജ് ഹിന്ദുസ്വരാജിനു വേണ്ടി പോരാടിക്കൊണ്ടിരുന്നപ്പോൾ പല മറാഠാപ്രഭുക്കന്മാരും രജപുത്ര രാജാക്കന്മാരും ശിവാജിക്കെതിരെ മുഗൾചക്രവർത്തിമാരുടെ പക്ഷം ചേർന്നു. ബ്രിട്ടീഷുകാർ സിഖ് ആധിപത്യം തകർക്കാൻ ശ്രമിച്ചപ്പോൾ അവരുടെ മുഖ്യസേനാപതിയായിരുന്ന ഗുലാബ്സിങ്, സിഖ്സാമ്രാജ്യം രക്ഷിച്ചില്ല. 1857-ൽ ഭാരതത്തിന്റെ വലിയൊരുഭാഗം ബ്രിട്ടീഷുകാർക്കെതിരെ സ്വാന്ത്ര്യപ്രഖ്യാപനം നടത്തിയപ്പോൾ സിഖുകാർ വെറും കാഴ്ചക്കാരും മൂകസാക്ഷികളുമായി നിന്നു. ചരിത്രം ആവർത്തിക്കുമോ? ഈ വിചാരമാണ് എന്നെ ആശങ്കാകുലനാക്കുന്നത്. അതിനെക്കാൾ ഉത്കണ്ഠയുളവാക്കുന്നത് പഴയ ജാതികൾക്കും മതങ്ങൾക്കും പുറമെ ഇപ്പോൾ വ്യത്യസ്ത രാഷ്ട്രീയപാർട്ടികൾ പരസ്പരം ശത്രുക്കളെപ്പോലെ പെരുമാറുന്നു എന്നതാണ്.
ഇന്ത്യക്കാർ രാഷ്ട്രത്തിനുമേൽ മതത്തെ വയ്ക്കുമോ അതോ മതത്തിനുമേൽ രാഷ്ട്രത്തെ വയ്ക്കുമോ? എനിക്ക് ഉറപ്പില്ല, എന്നാൽ ഒന്ന് ഉറപ്പാണ്. പാർട്ടികൾ അവരുടെ താൽപര്യം രാഷട്രതാത്പര്യത്തിനുപരിയായി കണക്കാക്കിയാൽ വീണ്ടും നമുക്കു സ്വാതന്ത്ര്യം നഷ്ടപ്പെടും. ഒരുപക്ഷേ, അത് എന്നെത്തേക്കുമായിട്ടായിരിക്കും. ഈ അപകടത്തിനെതിരെ നാം ഉറച്ചുനിൽക്കണം. അവസാനതുള്ളി രക്തം ചൊരിഞ്ഞുപോലും നമ്മുടെ സ്വാതന്ത്ര്യം നാം കാത്തുസൂക്ഷിക്കണം.
”ജനാധിപത്യം എന്തെന്ന് അറിയാത്ത നാടല്ല ഭാരതം. ഒരു കാലത്ത് ഭാരതം മുഴുവൻ ഗണരാജ്യങ്ങൾ കൊണ്ടുനിറഞ്ഞിരുന്നു. രാജവാഴ്ചയിൽപോലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. അവർ സ്വേച്ഛാധിപതികളായിരുന്നില്ല. പാർലമെന്റോ പാർലമെന്ററി നടപടികളോ അവർക്ക് അജ്ഞാതമായിരുന്നില്ല. ബുദ്ധമതത്തിലെ ഭിക്ഷുസംഘങ്ങളെക്കുറിച്ചു പഠിച്ചാൽ മനസ്സിലാകും അവ പാർലമെന്റുകൾ തന്നെയൊയിരുന്നുവെന്ന്. ആധുനികകാലത്തിലെ പാർലമെന്ററി നടപടികളെല്ലാം തന്നെ അവർ നിഷ്ഠയോടെ പാലിച്ചുപോന്നു. അംഗങ്ങൾക്ക് ഇരിക്കാനുള്ള വ്യവസ്ഥ, കോറം വ്യവസ്ഥ, പ്രമേയാവതരണവ്യവസ്ഥ, വോട്ടെണ്ണൽസമ്പ്രദായം എന്നുവേണ്ടാ, എല്ലാ നടപടിക്രമങ്ങളും. ഈ നിയമങ്ങളെല്ലാം ബുദ്ധൻ നിലവിലിരുന്ന രാഷ്ട്രീയസംവിധാനത്തിൽ നിന്നു പകർത്തിയതായിരിക്കാനേ വഴിയുള്ളൂ.
”ജനാധിപത്യത്തിന്റെ ചട്ടക്കൂടോടൊപ്പം അതിന്റെ ഉള്ളടക്കവും നിലനിർത്താൻ ചില നിർദ്ദേശങ്ങളും അംബേദ്കർ അതിപ്രകാരമാണ്. “”എന്റെ അഭിപ്രായത്തിൽ ഒന്നാമതായി ചെയ്യേണ്ടത് നമ്മുടെ സാമൂഹിക-സാമ്പത്തികലക്ഷ്യങ്ങൾ കൈവരിക്കാൻ നാം ഭരണഘടനാവിധേയമായ മാർഗ്ഗങ്ങളേ സ്വീകരിക്കാവൂ. രക്തരൂക്ഷിതമായ കലാപത്തിന്റെ മാർഗ്ഗങ്ങൾ ഒഴിവാക്കണം എന്നർത്ഥം. നിയമനിഷേധം, നിസ്സഹകരണം, സത്യാഗ്രഹം എന്നീ മാർഗ്ഗങ്ങൾ കൈവെടിയണം. സാമ്പത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഭരണഘടനാവിധേയമായ മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുമ്പോൾ നിയമവിരുദ്ധമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് ഒട്ടേറെ നീതിമത്കരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നിയമവിധേയമായ ധാരാളം മാർഗ്ഗങ്ങൾ ഉള്ളപ്പോൾ നിയമവിരുദ്ധമാർഗ്ഗങ്ങൾക്ക് നീതിമത്കരണമില്ല. ഈ മാർഗ്ഗങ്ങൾ അരാജകത്വത്തിന്റെ വ്യാകരണമാണ്. എത്രവേഗം നാം അവ ഉപേക്ഷിക്കുന്നുവോ അത്രയും നന്ന്.
‘രണ്ടാമത്തെ സംഗതി ജോൺ സ്റ്റുവർട്ട് മിൽ പറഞ്ഞതാണ്. ജനാധിപത്യം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ഒരുകാര്യം ഉറപ്പിക്കണം. മഹാനായ ഒരാളുടെ കാൽക്കൽപോലും സ്വന്തം അവകാശങ്ങൾ അടിയറവയ്ക്കുകയോ സ്ഥാനപനങ്ങളെ അട്ടിമറിക്കാൻ കരുത്തുനൽകുന്ന ഒരു അധികാരവും അയാളെ ഏൽപ്പിച്ചുകൊടുക്കുകയോ ചെയ്യരുത്. രാജ്യത്തിനുവേണ്ടി ആജീവനാന്തം ജീവിതം ഉഴിഞ്ഞുവച്ച ഒരാളോട് കൃതജ്ഞത കാണിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ നന്ദിപ്രകടനത്തിനും അതിരുകൾ ഉണ്ട്. ഐറിഷ് ദേശസ്നേഹി ആയിരുന്ന ഡാനിയേൽ ദ കേണൽ പറഞ്ഞതുപോലെ ‘സ്വന്തം അഭിമാനം അടിയറവച്ചുകൊണ്ട് ആരോടും ആരും നന്ദി കാണിക്കേണ്ടതില്ല. സ്വഭാവശുദ്ധി ബലിയർപ്പിച്ചുകൊണ്ട് ഒരുസ്ത്രീയും, സ്വാതന്ത്ര്യം അടിയറവച്ച് ഒരു രാഷ്ട്രവും നന്ദികാണിക്കാൻ പാടില്ല.
നാം കേവലം രാഷ്ട്രീയജനാധിപത്യംകൊണ്ട് സംതൃപ്തരാകരുത്. അതിനെ സാമൂഹിക ജനാധിപത്യം കൂടിയാക്കണം. അടിത്തറയായി സാമൂഹിക ജനാധിപത്യം ഇല്ലെങ്കിൽ രാഷ്ട്രീയജനാധിപത്യത്തിന് നിലനിൽക്കാനാവില്ല. എന്താണ് സാമൂഹികജനാധിപത്യം? സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്ത്വങ്ങളെ അംഗീകരിക്കുന്ന ജീവിതശൈലി എന്നർത്ഥം. ഇവ ഓരോന്നും വേറെ വേറെയായി കാണുന്നതു ശരിയല്ല. ഒന്നിനെ മറ്റൊന്നിൽനിന്ന് അകറ്റിനിർത്തുന്നത് ജനാധിപത്യത്തിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തലാണ്.”
സമത്വം എന്ന വാക്കുപോലും അശ്ലീലമായി കാണുന്ന രാഷ്ട്രീയ ചുറ്റുപാട് സൃഷ്ടിക്കാൻ ഒരു വിഭാഗം കിണഞ്ഞ് ശ്രമിക്കുമ്പോൾ തന്നെയാണ് അംബേദ്കറുടെ സ്മരണ പ്രസക്തമാകുന്നത്. നമ്മുടെ ഭരണഘടന നിർമ്മാണം നിസ്സാരകാര്യമായിരുന്നില്ല. 122 ഭാഷകൾ, വിവിധ മതങ്ങൾ, വേഷങ്ങൾ പലത്. അവയെല്ലാം ഉൾക്കൊണ്ടുകൊണ്ടുള്ള സംവിധാനം. അത് മഹത്തരം.
ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നതിങ്ങനെയാണ്.
”ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ ഇന്ത്യയെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാക്ഷ്ട്രീയവുമായ നീതിയും ചിന്ത, ആശയപ്രകാശനം, വിശ്വാസം, ഭക്തി, ആരാധന എന്നിവയിലുള്ള സ്വാതന്ത്രവും പദവിയിലും അവസരത്തിലും സമത്വം സുരക്ഷിതമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും ദേശീയ ഐക്യവും പരിപാലിക്കാൻ ഉറപ്പുനൽകിക്കൊണ്ട് സഹോദര്യം പുലർത്താനും സർവാത്മനാ തീരുമാനിച്ച് കൊണ്ട് ഞങ്ങളുടെ ഭരണഘടനാ നിർമ്മാണസഭയിൽ 1949 നവംബർ 26 ദിവസമായ ഇന്ന് ഇതിനാൽ ഈ ഭരണഘടനാ അംഗീകരിക്കുകയും നിയമമാക്കുകയും ഞങ്ങൾക്കു തന്നെ പ്രധാനം ചെയ്യുകയും ചെയ്യുന്നു”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: