മണല്‍ ക്ഷാമം ജില്ലയിലെ നിര്‍മാണ മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ മണല്‍ ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം. വീടെന്ന സാധാരണക്കാരന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാഹചര്യം ഒരുക്കിയെ മതിയാവൂ. ജില്ലയില്‍ മണല്‍ ലഭ്യമാകാതായിട്ട് മാസങ്ങളായി. സാധാരണക്കാരന്റെ പ്രതീക്ഷകള്‍ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. പലരും നിര്‍മ്മാണ പ്രവര്‍ത്തികള്‍ മുഴുവനായും നിര്‍ത്തിവെച്ചിരിക്കുകയാണ്. മണല്‍ക്ഷാമം പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭവന പദ്ധതിയെയും ബാധിക്കുന്നു. ഇന്ദിരാ ആവാസ്യോജന, ഇഎംഎസ് ‘വനപദ്ധതി, പട്ടികജാതി വനപദ്ധതി തുടങ്ങിയ പദ്ധതികളുടെയെല്ലാം പൂര്‍ത്തീകരണത്തിന് പലയിടത്തും മണല്‍ കിട്ടാനില്ലാത്തതിനാല്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കരിഞ്ചന്തയില്‍ അഞ്ചും പത്തും ഇരട്ടി വിലയാണ് മണല്മാഫിയകള് ഈടാക്കുന്നത്. ഇത്രയും ഉയര്‍ന്ന വിലയ്ക്ക് മണല്‍വാങ്ങി നിര്‍മ്മാണ പ്രവൃത്തി നടത്താന്‍ കഴിയാതെ സാധാരണക്കാരുള്‍പ്പെടെ ഏറെ ബുദ്ധിമുട്ടുകയാണ്. പൊളളുന്ന വിലയ്ക്ക് മണല്‍വാങ്ങാന്‍ കഴിവില്ലാത്തവര്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
നിര്‍മാണജോലി ഒരോ ദിവസം വൈകുമ്പോഴും തൊഴിലാളികളുടെ കൂലി കയറുകയും ദിനം പ്രതിയെന്നോണം മറ്റ് നിര്‍മ്മാണ സാമഗ്രികളുടെ വില കയറുകയും ചെയ്യുന്നത് ഗൃഹ നിര്‍മ്മാണമുള്‍പ്പെടെ നടത്തുന്നവര്‍ക്ക് വന്‍ ബാധ്യതയും ബുദ്ധിമുട്ടും വരുത്തിവെയ്ക്കുകയാണ്. വീട് നിര്‍മ്മാണത്തിനുളള ബജറ്റ് താളം തെറ്റുന്നതോടെ പലരും ബ്ലേഡുകാരുടെ കൊള്ളപ്പലിശക്കും മറ്റും പണംവാങ്ങി പണിതീര്‍ക്കേണ്ട ഗതികേടിലാണ് വീടുപണിയുന്ന പലരും. കൂടാതെ നിരവധി മണല്‍വാരല്‍ തൊഴിലാളികളും മാസങ്ങളായി തൊഴിലില്ലാതെ ബുദ്ധിമുട്ടുകയാണ്. ആവശ്യക്കാര്‍ക്ക് മണലെത്തിക്കാന്‍ സര്‍ക്കാരിന്റെ ഇ-മണല്‍ സംവിധാനത്തിന് ഇതുവരെ സാധിച്ചിട്ടില്ല. മണലിന് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിന് പിന്നില്‍ ജിയോസാന്‍ഡ്, എം സാന്‍ഡ് നിര്‍മാണ ലോബിയാണെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മണല്‍ക്ഷാമം രൂക്ഷമാവുന്നതിനൊപ്പം പലപേരുകളില്‍ വരുന്ന പാറപ്പൊടിയുടെ വിലയും കമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്
ജില്ലയിലെ മണല്‍ വിതരണ ചുമതല ജില്ലാ ‘ഭരണാധികാരിയായ ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് ഇ-മണല്‍ പദ്ധതിവഴി സുതാര്യമായ വിതരണം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ജില്ലയിലെ 77 കടവുകളില്‍നിന്ന് ഇഷ്ടമുള്ളിടങ്ങളില്നിന്നു ഗുണഭോക്താക്കള്‍ക്ക് മണല്‍ എടുക്കാമായിരുന്നു. ആവശ്യമുള്ള രേഖകള്‍ എന്‍സി അടക്കം ഹാജരാക്കി അക്ഷയകേന്ദ്രങ്ങള്‍ വഴി നേരിട്ട് ബുക്ക് ചെയ്യുകയും അതുവഴി അവര്‍ക്ക് ടോക്കണ്‍ നമ്പറും അനുവദിക്കുമായിരുന്നു. മുന്‍ഗണന ക്രമനമ്പര്‍ പ്രകാരം വില്ലേജ് ഓഫിസുകളിലെ മണല്‍ പാസ് കൗണ്ടറുകളില്‍ പെര്‍മിറ്റ് സഹിതം പണമടച്ച് മണല്‍ കൊണ്ടുപോവുകയാണു പതിവ്. 10 ടണ്‍ മണല്‍ വരെ ഒരാള്‍ക്ക് അനുവദിക്കുകയും ചെയ്തിരുന്നു. 2142-3088 രൂപയായിരുന്നു നിശ്ചയിച്ച വില. എന്നാല്‍, ഇതേ മണലിനു മാഫിയകള്‍ ഈടാക്കുന്നത് 10,000രൂപ മുതല്‍ 20,000 രൂപ വരെയാണ്. മാത്രമല്ല 100,150,200 എന്നിങ്ങനെ വിത്യസ്ത അടികളായി ഇറക്കുന്ന മണല്‍ നിശ്ചിത അളവില്‍ പത്തും ഇരുപതും അടി കുറവായാണ് മാഫിയകള്‍ ഇറക്കുന്നതെന്നും ആരോപണമുണ്ട്. വാങ്ങുന്ന പണത്തിന് കണക്കായ അളവില്‍ മണല്‍ ഇവര്‍ നല്‍കുന്നില്ലെന്ന പരാതി വ്യാപകമാണ്. ജില്ലയുടെ പല ഭാഗങ്ങളിലും തൊഴിലില്ലാത്ത ചെറുപ്പക്കാരുള്‍പ്പെടെ മണല്‍മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിച്ച് ദിനംപ്രതി ആയിരക്കണക്കിന് രൂപയാണ് ഉണ്ടാക്കുന്നത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ സാരഥ്യം വഹിക്കുന്ന ഇടത്-വലത് മുന്നണികള്‍ ഇവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് അനധികൃത മണല്വാരലുകാര്ക്ക് അനുഗ്രഹമാവുകയും ഉപഭോക്താക്കള്‍ ചൂഷണത്തിന് വിധേയമാവുകയുമാണ്.
ഇ-മണല്‍ പദ്ധതി നിലച്ചതോടെ ജില്ലയിലെ മുഴുവന്‍ മണല്‍ പാസ് കൗണ്ടറുകളും അടച്ചിട്ടിരിക്കുകയാണ്. ഉടന്‍ മണല്‍ ബുക്കിങ് ആരംഭിച്ച് പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്ന ഉപഭോക്താക്കളുടെ ആവശ്യം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ ജില്ലാ കലക്ടര്‍ തന്നെ മുന്‍കയ്യെടുക്കണം. സര്‍ക്കാറിന്റെ മണല്‍ വിതരണം നിലയ്ക്കുകയും മണല്‍ ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ മണല്‍ മാഫിയകള്‍ ജില്ലയിലെങ്ങും വീണ്ടും സജീവമായിട്ടുമുണ്ട്. പുഴ മണലെന്ന വ്യാജേന, കെട്ടിടനിര്‍മ്മാണത്തിനും കോണ്‍ക്രീറ്റിനും അനുയോജ്യമല്ലെന്ന് കണ്ടെത്തിയ മണല്‍ വന്‍തോതില്‍ വിറ്റഴിക്കുന്നതായ പരാതിയും വ്യാപകമായിട്ടുണ്ട്. സ്വന്തമായൊരു വീട് എന്നത് ഏതൊരാളുടേയും ജീവിത സ്വപ്നമാണ്. അവകാശമാണ് അത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഏറെ ബാധ്യതയുണ്ട്. ഈ ബാധ്യത ഏറ്റെടുത്ത് ജില്ലാ ഭരണകൂടം എന്ത് തീരുമാനത്തിലൂടേയും ഏറ്റെടുത്തേ മതിയാകൂ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: