കണ്ണൂര്‍: കേരളത്തിലുള്‍പ്പെടെ രാജ്യത്താകമാനം പൈപ്പ്ലൈന് നെറ്റുവര്‍ക്കുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപഗ്രഹ നിരീക്ഷണത്തിനുള്ള പദ്ധതിയുമായി ഗെയില്‍. ഐഎസ്ആര്‍ഒയുടെ കീഴിലുള്ള നാഷ്ണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററുമായി (എന്‍ആര്‍എസ്സി) സഹകരിച്ചാണ് ഗെയില്‍ സ്പെയിസ് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നത്. പൈപ്പ്ലൈന് നെറ്റുവര്‍ക്കുകളുടെ ഉപഗ്രഹനിരീക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഭുവന് ഗെയില്‍ പോര്‍ട്ടല്‍ കഴിഞ്ഞ ദിവസം ഇവിടെ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. ഗെയില്‍ ഇന്ത്യ ചെയര്മാന് ബി.സി.ത്രിപാഠി, എന്‍ആര്‍എസ്സി, ഐഎസ്ആര്‍ഒ ഡയറക്ടര്‍ ഡോ.വി.കെ ദാത്വല്, ഗെയില്‍ എച്ച്ആര്‍ ഡയറക്ടര്‍ എം.രവീന്ദ്രന്, ഗെയില്‍ പ്രൊജക്ട്സ് ഡയറക്ടര്‍ ഡോ. അഷുതോഷ് കര്‍ണാടക, എന്‍ആര്‍എസ്സി, ഐഎസ്ആര്‍ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.ജി ദിവാകര്‍, എന്‍ആര്‍എസ്സി, ഐഎസ്ആര്‍ഒ അര്‍ബണ്‍ സ്റ്റഡീസ് മേധാവി ഡോ. വേണുഗോപാല്‍ റാവു, ഗെയില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്.കെ കശ്യപ്, ഗെയില്‍ ഐഎസ്ആര്‍ഒ എന്നിവിടങ്ങളില്‍നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു‘ഭുവന് ഗെയില്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചത്.
വലിയ വെല്ലുവിളികളുടെ മധ്യത്തിലും സ്പെയിസ് സാങ്കേതികവിദ്യയെ പൈപ്പ്ലൈന് കടന്നുപോകുന്ന പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുവാന്‍ സാധിക്കുമെന്ന് ഇതിലൂടെ തെളിയുകയാണ്. ഗെയിലിന്റെ കീഴിലുള്ള 13,000 കിലോമീറ്റര്‍ പൈപ്പ്ലൈന് നെറ്റ്വര്‍ക്കിന്റെ നിരീക്ഷണം നിലവില്‍ സാധ്യമാക്കുന്നത് ഹെലികോപ്റ്ററുകളുടെ സഹായത്താലാണ്. 2016, ജനുവരി മുതല്‍ പൈപ്പ്ലൈനുകളുടെ നിരീക്ഷണം ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തി തുടങ്ങാന്‍ കഴിയുമെന്ന് ഗെയില്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു. ഇതുകൂടാതെ ആളില്ലാ വിമാനങ്ങള്‍ (യുഎവി, അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ്) ഉള്‍പ്പെടെയുള്ള സമാന്തര സംവിധാനങ്ങള്‍ ഉപഗ്രഹനിരീക്ഷണവുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചും ഗെയില്‍ ആലോചിക്കുന്നുണ്ട്.
പൈപ്പ്ലൈന് നെറ്റുവര്‍ക്കുകളില്‍ അസ്വാഭാവികമായ സംഭവങ്ങള്‍ നടക്കുകയാണെങ്കില്‍ അതിന്റെ ചിത്രം പ്രാദേശികമായി പകര്‍ത്താനും അപ്പോള്‍ തന്നെ ‘ഭുവന്ഗെയില് സഹകരണത്തോടെ അവതരിപ്പിച്ചിരിക്കുന്ന പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യാനുമുള്ള മൊബൈല്‍ ആപ്പും സജ്ജീകരിച്ചിട്ടുണ്ട്. പോര്‍ട്ടലില്‍ ഒരുക്കിയിരിക്കുന്ന സപ്പോര്‍ട്ട് സിസ്റ്റം അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എസ്എംഎസ് വഴിയും ഇമെയില്‍ വഴിയും നല്‍കും. സ്പെയിസ് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി ഗെയില്‍, ഇന്ത്യന്‍ ഉപഗ്രഹങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പഠനങ്ങള്‍ നടത്തി, പിന്നീട് അത് റസല്യൂഷന്‍ കൂടിയ വിദേശ ഉപഗ്രഹങ്ങളിലേക്ക് മാറ്റി പരീക്ഷിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: