സ്വന്തം ലേഖകന്‍
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് ബിജെപി ഭരണത്തില്‍ വികസനക്കുതിപ്പിലേക്ക്. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭരണത്തിലെത്തിയ ബിജെപി സര്‍ക്കാറിന്റെ കീഴില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. ഏതാനും മാസം മുമ്പ് എസ്കലേറ്റര്‍ നിര്‍മ്മാണം ആരംഭിച്ചതിനു പിന്നാലെ ഒന്നാം നമ്പര്‍ ഫഌറ്റ്ഫോമിന്റെ വടക്ക് ഭാഗത്ത് സബ്ബ്വേ നിര്‍മ്മാണവും ആരംഭിക്കുന്നു. മേല്‍പാലത്തിലെ തിരക്ക് കുറക്കുന്നതിനും രോഗികള്‍ക്കും പ്രായമായലര്‍ക്കും ഏറെ ആശ്വാസം പകരുന്നതായിരിക്കും സബ്ബ് വേ. കേരളത്തിലെ റെയില്‍വേ സ്റ്റേഷനനുകളില്‍ ആദ്യത്തേതാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെയും റിച്ചാര്‍ഡ് ഹേ എംപി എന്നിവരുടെ ശക്തമായ ഇടപെടലിലൂടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സബ്ബ്വേയും വികസന പ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യമാകുന്നത്. കണ്ണൂര്‍ എംപിയും ഇക്കാര്യം ഉന്നയിച്ച് റെയില്‍വേ മന്ത്രാലയത്തെ സമീപിച്ചിരുന്നു. 23 മീറ്റര്‍ നീളത്തില്‍ 4.5 മീറ്റര്‍ വീതയില്‍ 2.5 മീറ്റര്‍ ഉയരത്തിലാണ് സബ്ബ് വേ നിര്‍മിക്കുന്നത്. രണ്ടും മൂന്നും പ്ലാറ്റ് ഫോമുകളിലേക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ 1.72 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ഈറോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിവിഎം കമ്പനിയാണ് നിര്‍മാണ കരാര്‍ എടുത്തിട്ടുള്ളത്. വടക്ക് ഭാഗത്തെ മേല്‍പാലത്തിന് സമീപത്താണ് സബ്ബ് വേ നിര്‍മിക്കുന്നത്. സബ്ബ്വേയുടെ തറക്കല്ലിടല്‍ ഇന്നലെ പി.കെ.ശ്രീമതി എംപി നിര്‍വ്വഹിച്ചു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബജറ്റില്‍ നീക്കിവെച്ച തുക ഉപയോഗിച്ച് എസ്കലേറ്റര്‍ നിര്‍മ്മാണവും ആരംഭിച്ചിരുന്നു. പ്ലാറ്റ് ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ് ഫോമിലേക്ക് നടന്നു കയറുന്നതിന് പകരം സ്റ്റെപ്പില്‍ കയറിനിന്നാല്‍ വൈദ്യുതി ഉപയോഗിച്ച് സ്റ്റെപ്പ് നീങ്ങി മുകളിലെത്തുന്നതാണ് എസ്കലേറ്റര്‍. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാകും. മാര്‍ച്ചില്‍ സബ്ബ് വേയുടെ പ്രവര്‍ത്തിയും പൂര്‍ത്തീകരിക്കുമെന്ന് ഡിആര്‍എം ആനന്ദ് പ്രകാശ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് രണ്ടാം കവാടത്തില്‍ ടിക്കറ്റ് കൗണ്ടര്‍ ആരംഭിച്ചതും ഒന്നാം കവാടത്തിലെ ടിക്കറ്റ് കൗണ്ടര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതും റെയില്‍വേ സ്റ്റേഷന്റെ വികസനക്കുതിപ്പില്‍ പുതിയൊരേടായിരുന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ വടക്ക് ഭാഗത്താണ് സബ്ബ് വേ നിര്‍മിക്കുന്നത്. മേല്‍പാലത്തിലെ തിരക്ക് കുറക്കുന്നതിനും രോഗികള്‍ക്കും പ്രായമായവര്‍ക്കും ഏറെ ആശ്വാസം പകരുന്നതായിരിക്കും സബ്ബ് വേ.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് നിര്‍മ്മിക്കുമെന്ന് സൂചനയുണ്ടായിരുന്ന പിറ്റ്ലൈനും കണ്ണൂരിലേക്ക് മാറ്റി സ്ഥാപിക്കാനുളള സാധ്യതകള്‍ തെളിഞ്ഞുവരുന്നുണ്ട്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ കണ്ണൂര്‍ സ്റ്റേഷനെ വികസന കാര്യത്തില്‍ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. കൂടാതെ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തെ മാറി മാറി പ്രതിനിധീകരിച്ച ഇടത്-വലത് എംപിമാര്‍ കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി ഒന്നും ചെയ്തിരുന്നില്ല. ദിനം പ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനില്‍ അടിസ്ഥാന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കപ്പെടാതെ കിടക്കുകയായിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പടിപടിയായി വിവിധ പദ്ധതികള്‍ക്ക് പണം അനുവദിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. റെയില്‍വേയുടെ ഷോപ്പിംഗ് കോംപ്ലക്സ് ഉള്‍പ്പെടെ ഉദ്ഘാടനം ചെയ്യപ്പെടുകയും സംസ്ഥാനത്തെ മറ്റ് പല നല്ല സ്റ്റേഷനുകളോട് കിടപിടിക്കത്തക്ക രീതിയിലേക്ക് സ്റ്റേഷന്റെ ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ത്തപ്പെടുകയും ചെയ്തിരുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത സമയത്ത് റെയില്‍വേ മന്ത്രിയായിരുന്ന സദാനന്ദ ഗൗഡ നേരിട്ട് മുന്‍കയ്യെടുത്ത് കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ റെയില്‍വേ വികസനത്തിനും പുതിയ ട്രെയിനുകള്‍ ആരംഭിക്കുന്നതിനും ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് ജനശതാബ്ദി കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് നീട്ടിയതും മൂകാംബികാ യാത്രയ്ക്ക് ഇരു ജില്ലക്കാര്‍ക്കും ഏറെ സഹായകമാവുന്ന ബൈന്തൂര്‍ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചതും.
സബ്ബ് വേയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ, കോര്പ്പറേഷന് കൗണ്‍സിലര്‍ ലിഷാ ദീപക്ക്, ഡിആര്‍എം ആനന്ദ് പ്രകാശ്, ഡിവിഷണല്‍ കമേഴ്സ്യല്‍ മാനേജര്‍ പി.എ.ധനജ്ഞയന്‍, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മാനേജര്‍ എന്‍.കെ.ശൈലേന്ദ്രന്, കമേഴ്സ്യല്‍ മാനേജര്‍ ടി.വി.സുരേഷ്കുമാര്‍, ഡിവിഷണല്‍ ഓപ്പറേറ്റിംഗ് മാനേജര്‍ വൈ.ശെല്വന്, എഡിഇഎന്‍ സാഗര്‍ ചൗധരി, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ എം.രാജഗോപാലന്‍, കെ.സോമനാഥന്, പാലക്കാട് ഡിവിഷന് റെയില്‍വേ കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി അംഗം എം.സുരേശന്, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി അംഗം പി.കെ.ബൈജു, റെയില്‍വേ ഡിവിഷണല്‍ പിആര്‍ഒ ഗോപിനാഥന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: