രാവണന്റെ പ്രൗഢിയോ സമ്പത്തോ വീര്യമോ ഒന്നും സീത കാര്യമാക്കിയിട്ടില്ല. പതിവ്രതയായ അവളുടെ മനസ്സിനെ യാതൊന്നിനും ചലിപ്പിക്കാന്‍ കഴിയില്ല. സീത ഒരു പുല്‍ക്കൊടി നുളളിയിട്ടിട്ട് അതിനോടെന്നപോലെ രാവണനോടു പറഞ്ഞു: ”എന്റെ ഭര്‍ത്താവായ രാമന് എനിക്ക് ഈശ്വരനാണ്. ഇക്ഷ്വാകുവംശത്തില്‍ പിറന്നവനും സിംഹപരാക്രമിയുമായ അദ്ദേഹം ലക്ഷ്മണനോടൊപ്പം വന്ന് നിന്നെ വധിക്കും.
നീ പറഞ്ഞ രാക്ഷസന്മാരെല്ലാം പാമ്പുകള്‍ ഗരുഡന്റെ മുമ്പിലെന്നപോലെ രാമന്റെ മുന്നില്‍ അശക്തരാണ്. ആ രാമന് കോപിച്ച് ഒന്നുനോക്കിയാല്‍ രാക്ഷസാ, കാമദേവന് ശിവന്റെ മുന്നിലെന്നപോലെ നീ ഭസ്മമാകും. എന്നെ ആക്രമിച്ചതിനാല്‍ നിന്നെയും അന്തഃപ്പുരസ്ത്രീകളേയും കൊല്ലുന്നതിനുവേണ്ടി കാലന് എത്തിക്കഴിഞ്ഞു.
ധര്‍മ്മിഷ്ഠനായ ശ്രീരാമന്റെ ധര്‍മ്മപത്നിയായ എന്നെ എന്റെ വ്രതനിഷ്ഠകൊണ്ട് നിനക്കു തൊടാന്‍പോലും കഴിയുകയില്ല. നീ വേണമെങ്കില്‍ ജഡപ്രായമായ ഈ ശരീരത്തെ വെട്ടിനുറുക്കിക്കോ. എനിക്കിനി ഈ ശരീരം സംരക്ഷിക്കേണ്ട ആവശ്യമില്ല.”
സീതയുടെ ദൃഢനിശ്ചയംകണ്ട് രാവണന് പറഞ്ഞു ”ഞാന്‍ നിനക്ക് പന്ത്രണ്ടുമാസം സമയംതരാം. അതിനുള്ളില്‍ എനിക്കു വശപ്പെട്ടില്ലെങ്കില് എന്റെ പാചകക്കാര്‍ നിന്നെ വെട്ടിനുറുക്കി വേവിച്ച് എനിക്കു ഭക്ഷിക്കാന്‍ തരും. ”വിരൂപികളായ രാക്ഷസികളെ വിളിച്ച് സീതയെ അശോകവനികയിലേക്കു കൊണ്ടുപോയി അനുനയിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. അങ്ങനെയാണ് സീത അശോകവനികയില്‍ എത്തപ്പെട്ടത്. അദ്ധ്യാത്മരാമായണത്തില്‍ ആദ്യംതന്നെ സീതയെ അശോകവനികയിലാണ് കൊണ്ടുപോകുന്നത്. അവിടെ സീതയുടെ ഇരുപ്പ് ഇങ്ങനെ എഴുത്തച്ഛന് വര്‍ണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: